
സ്വന്തം ലേഖകൻ
കോട്ടയം: എരുമേലിയില്‍ അറുതിയില്ലാതെ പാർക്കിംഗ് ഫീസ്. ദേവസ്വം ബോർഡും സർക്കാരും ഏകീകരിച്ച വില പ്രകാരം 30 രൂപ മാത്രമാണ് ഫീസ്. എന്നാല്‍ കോട്ടയം പള്ളിക്കത്തോട് സ്വദേശിയായ അർജുൻ സുഭാഷിൽ നിന്ന് ഈടാക്കിയത് 500 രൂപ.
ഡിസംബർ രണ്ടിന് വൈകുന്നേരം 6.30-നാണ് എരുമേലിയിലെ വാവർ പാർക്കിംഗ് ഗ്രൗണ്ടില്‍ അർജുന്റെ മാരുതി കാർ പാർക്ക് ചെയ്തത്. ദർശനത്തിന് ശേഷം പിറ്റേന്ന് രാവിലെ ഒൻപത് മണിയോടെ തിരിച്ചെത്തി വാഹനമെടുത്തു. വലിയ ബസുകള്‍ക്ക് ഈടാക്കുന്ന 100 രൂപയുടെ പാർക്കിംഗ് പാസിന് പുറകില്‍ പാർക്കിംഗ് ജീവനക്കാർ സ്വയം എഴുതി ചേർത്താണ് 500 രൂപ കാറിന് ഈടാക്കിയത്. മലയാളിയായ തന്റെ പക്കല്‍ നിന്നും ഇത്ര തുക ഈടാക്കിയെങ്കില്‍ അന്തർ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഭക്തരില്‍ നിന്ന് എത്ര രൂപയോളമാകും ഈടാക്കുന്നതെന്ന ആശങ്കയും അർജുൻ പങ്കുവച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തട്ടിപ്പിനിരയായ അർജുൻ എരുമേലി റവന്യൂ കണ്ട്രോള് റൂം എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് പരാതി നല്കി. അയ്യപ്പഭക്തർ നിരന്തരം പരാതി നല്‍കുന്നുണ്ടെങ്കിലും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.



