
സ്വന്തം ലേഖകൻ
ആലപ്പുഴ : കളർകോട് അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് റിപ്പോര്‍ട്ട് നല്‍കി. അപകടത്തിന് നാല് പ്രധാന കാരണങ്ങളാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കാണ് ആലപ്പുഴ ആര്‍ടിഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
മഴമൂലം റോഡിലെ വെള്ളത്തിന്റെ സാന്നിധ്യവും വെളിച്ചക്കുറവും അപകടത്തിന് കാരണമായി എന്നതാണ് കാരണങ്ങളിലൊന്ന് . ഏഴുപേര്‍ യാത്ര ചെയ്യേണ്ട വാഹനത്തില്‍ 11 പേര്‍ കയറിയത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു, വാഹനം ഓടിച്ചയാള്‍ക്ക് അഞ്ച് മാസം മാത്രമാണ് ഡ്രൈവിങ് പരിചയം, 14 വര്‍ഷം പഴക്കമുള്ള വാഹനത്തില്‍ അത്യാധുനിക വാഹനങ്ങളിലുള്ളത് പോലെ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലായിരുന്നു എന്നിവയാണ് മറ്റ് കാരണങ്ങള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിചേര്‍ത്താണ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. പ്രാഥമിക വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് പോലീസിന്റെ വിശദീകരണം. സി.സി ടി.വി ദൃശ്യങ്ങളുടേയും മൊഴികളുടേയും അടിസ്ഥാനത്തില്‍ ഇതില്‍ മാറ്റം വരുമെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.
കോട്ടയം പൂഞ്ഞാര്‍ ചേന്നാട് കരിങ്ങോഴക്കല്‍ ഷാജിയുടെ മകന്‍ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറില്‍ കെ.ടി. ശ്രീവത്സന്റെ മകന്‍ ശ്രീദീപ് വത്സന്‍ (19), മലപ്പുറം കോട്ടയ്ക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ എ.എന്‍. ബിനുരാജിന്റെ മകന്‍ ബി. ദേവാനന്ദന്‍ (19), കണ്ണൂര്‍ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ പി. മുഹമ്മദ് നസീറിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണു മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ആറുവിദ്യാര്‍ഥികള്‍ ചികിത്സയിലാണ്.



