
സ്വന്തം ലേഖകൻ
ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയെ ആയമാർ മുറിവേൽപ്പിച്ച സംഭവത്തിൽ ഒരാഴ്ച കാലം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മുഴുവൻ പേരെയും പിരിച്ചു വിട്ടുവെന്ന് ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി. പിരിച്ചുവിട്ടവരിൽ മൂന്നു പേരെയാണ് ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കർശന നടപടിയുണ്ടാകും.
ഇത്തരമൊരു സംഭവം ശ്രദ്ധയിൽ വന്ന ഉടൻ നിയമ നടപടിയിലേക്കാണ് പോയത്. ഒറ്റപ്പെട്ട സംഭവം പോലും ഉണ്ടാകരുതെന്നതിൻ്റെ ഭാഗമായാണ് പരാതി നൽകിയതെന്നും ജനറൽ സെക്രട്ടറി അരുൺ ഗോപി വ്യക്തമാക്കി. കുട്ടിയെ നുള്ളിയ പാടുകളാണ് കണ്ടതെന്നും, തുടർന്നാണ് കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതെന്നും ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയെ മുറിവേൽപ്പിച്ച സംഭവത്തിൽ മൂന്ന് ആയമാർ അറസ്റ്റിലായിരുന്നു. കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് കുഞ്ഞിനെ മുറിവേൽപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. രണ്ട് ദിവസം മുൻപാണ് സംഭവം നടന്നത്. കുഞ്ഞിന്റെ ശരീരത്തിൽ മുറിവ് കണ്ടതിനെ തുടർന്ന് സി ഡബ്ല്യൂ സി ക്ക് ശിശുക്ഷേമ സമിതി അധ്യഷൻ കത്ത് നൽകി.
കുഞ്ഞിനെ തൈക്കാട് ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ ജനനേന്ദ്രിയത്തിൽ മുറിവ് കണ്ടെത്തിയത്. ഇതേതുടർന്ന് അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മുഴുവൻ താൽക്കാലിക ആയമാരെയും ശിശുക്ഷേമ സമിതി പുറത്താക്കി.
താൽക്കാലിക ആയമാരായ മഹേശ്വരി സിന്ധു അജിത എസ് കെ എന്നിവരെയാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരാണ് കുട്ടിയെ സ്ഥിരമായി പരിചാരിച്ചിരുന്നത്. ഒരു ദിവസം നാലാമതൊരാൾ കുട്ടിയെ പരിചരിക്കാനെടുത്തപ്പോഴാണ് കുട്ടിയുടെ ശരീരത്തിൽ മുറിവേറ്റത് ശ്രദ്ധയിൽപെട്ടത്. പിന്നാലെ വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചു.
തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. അജിതയാണ് കുഞ്ഞിനെ ഉപദ്രവിച്ചത് എന്ന് അന്വേഷണത്തിൽ കണ്ടെത്തി. മൂന്ന് ആയമാർക്കെതിരെയും പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.



