ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിലെ തീപിടിത്തം: 26കാരി മരിച്ചതിന് പിന്നാലെ സ്റ്റോർ ഉടമയും മാനേജരും അറസ്റ്റിൽ; മരിച്ച യുവതിയുടെ സഹോദരന്റെ പരാതിയിൽ ഭാരതീയ ന്യായ് സൻഹിത പ്രകാരം കേസ്

Spread the love

ബംഗളൂരു: കഴിഞ്ഞ ദിവസം ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിലുണ്ടായ തീപിടിത്തത്തില്‍ സ്റ്റോർ ഉടമയും മാനേജരും അറസ്റ്റിൽ. തീപിടിത്തത്തിൽ 26കാരിയായ അക്കൗണ്ടന്‍റ് മരിച്ചതിന് പിന്നാലെയാണ് രണ്ടു പേരും അറസ്റ്റിലായത്. കടയുടെ ഉടമയും യശ്വന്ത്പൂർ സ്വദേശിയുമായ പുനീത് ഗൗഡ (36), രാജാജിനഗർ സ്വദേശിയും സ്റ്റോർ മാനേജരുമായ യുവരാജ (37) എന്നിവരെയാണ് രാജാജിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.

പ്രിയയുടെ സഹോദരന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭാരതീയ ന്യായ് സൻഹിതയുടെ സെക്ഷൻ 106 (അശ്രദ്ധമായ പ്രവൃത്തിയിലൂടെ ഏതെങ്കിലും വ്യക്തിയുടെ മരണം) പ്രകാരം ഇരുവർക്കുമെതിരെ കേസെടുത്തത്. കോടതിയില്‍ ഹാജരാക്കി ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.

ബെംഗളൂരുവിലെ നവരംഗ് ജംഗ്ഷനു സമീപമുള്ള മൈ ഇവി സ്റ്റോറില്‍ ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെയാണ് തീപിടിത്തമുണ്ടായത്. അക്കൗണ്ടന്‍റ് പ്രിയ ഇരുന്ന ക്യാബിനില്‍ തീയും പുകയും നിറഞ്ഞിരുന്നു. രാമചന്ദ്രപുര സ്വദേശിനിയായ പ്രിയ ശ്വാസം കിട്ടാതെയും പൊള്ളലേറ്റുമാണ് മരിച്ചത്. ജന്മദിനം ആഘോഷിക്കാനിരിക്കെ തലേ ദിവസമാണ് മരണം സംഭവിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു. അഞ്ച് ജീവനക്കാർക്ക് രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

45 സ്കൂട്ടറുകള്‍ കത്തിനശിച്ചു. കടയില്‍ അഗ്നിശമന ഉപകരണങ്ങള്‍ ഇല്ലായിരുന്നുവെന്നും തീപിടിത്തമുണ്ടായാല്‍ രക്ഷപ്പെടാനുള്ള പരിശീലനം ജീവനക്കാർക്ക് നല്‍കിയില്ലെന്നും അഗ്നിശമന സേന ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്ന് ഫയർ എഞ്ചിനുകള്‍ ഉപയോഗിച്ചാണ് തീയണച്ചത്. ഇലക്‌ട്രിക് ബാറ്ററി ചാർജ് ചെയ്യുന്നതിനിടെ ഷോർട്ട് സർക്യൂട്ട് മൂലമാണ് കടയില്‍ തീപിടിത്തമുണ്ടായതെന്നാണ് ഇപ്പോഴത്തെ നിഗമനം. പോലീസ് അന്വേഷണം തുടരുകയാണ്.