
പത്തനംതിട്ട: പൊതുനിരത്തിൽ ഗതാഗത തടസമുണ്ടാക്കി കാർ റാലി നടത്തി പിറന്നാൾ ആഘോഷിച്ച സംഭവത്തിൽ ഒന്നാം പ്രതി പിടിയിൽ. വെട്ടിപ്പുറം സ്വദേശി ഷിയാസ് ആണ് പിടിയിലായത്. ഷിയാസിനെതിരെ സംഘം ചേരലിനും പൊതുഗതാഗതം തടസപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.
പത്തനംതിട്ടയിലെ ഏറ്റവും തിരക്കുള്ള സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലാണ് വഴിതടസപ്പെടുത്തി ആഘോഷം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഇടത് യുവജന സംഘടനകളിൽ പ്രവർത്തിക്കുന്നവരുടെ ക്ലബ്ബായ കമ്മട്ടിപ്പാടത്തിന്റെ പേരിലാണ് നടുറോഡിൽ ഗതാഗതം തടസപ്പെടുത്തി കേക്ക് മുറിക്കൽ നടന്നത്.
സംഭവം വാർത്തയായതോടെയാണ് പോലീസ് കേസെടുത്ത് നടപടി ആരംഭിച്ചത്.ഷിയാസ് മുൻ ഡിവൈഎഫ്ഐ പ്രവർത്തകനാണ്. ഇയാൾ കുറച്ചുകാലം വിദേശത്തായിരുന്നു. തിരിച്ചുവന്ന ശേഷമുള്ള പിറന്നാളാണ് പ്രവർത്തകർ നടുറോഡിൽ ആഘോഷമാക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒന്നാം പ്രതി പിടിയിലായതിന് പിന്നാലെ ബാക്കിയുള്ള 20 ഓളം പേർക്കായി തിരച്ചിൽ ആരംഭിച്ചു. 50 അംഗ സംഘം 20 കാറുകളിൽ റാലിയായി എത്തി പിറന്നാൾ ആഘോഷിക്കുകയായിരുന്നു. സിനിമാ ഡയലോഗുകളും പാട്ടുമൊക്കെയായി കേക്ക് മുറിക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ജില്ലാ പോലീസ് മേധാവി നേരിട്ട് ഇടപെട്ട് കേസെടുക്കുകയായിരുന്നു. നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചാണ് പത്തനംതിട്ടയിൽ പൊതുമധ്യത്തിലുള്ള ഡിവൈഎഫ്ഐ പ്രവർത്തകരുടെ പിറന്നാളാഘോഷങ്ങൾ നടക്കുന്നത്.