പി.പി. ദിവ്യയുടെ എം എൽ എ മോഹം പൊലിഞ്ഞു: പാർട്ടി നടപടി ഉടനെ: ഇക്കാര്യത്തിൽ കണ്ണൂരില്‍ ജയരാജന്മാര്‍ ഒറ്റക്കെട്ട്; ഗോവിന്ദനും ചെങ്ങളായി മാഫിയയ്ക്ക് എതിര്; യാത്രയയപ്പില്‍ പങ്കെടുക്കാനുള്ള താത്പര്യമറിയിച്ച് ദിവ്യയും കളക്ടറും തമ്മിലുളള 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഫോണ്‍ സംഭാഷണം സിപിഎം ഗൗരവത്തില്‍ എടുക്കും
കണ്ണൂര്‍: എ.ഡി.എം. കെ. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് സമ്മേളത്തില്‍ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നല്‍കിയ വിശദീകരണം പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വിലയിരുത്തി സിപിഎം.
പാര്‍ട്ടിയുടെ സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ ഈ നിലപാടിലാണ്. ഇതോടെ ദിവ്യയെ പ്രാദേശിക ഘടകത്തിലേക്ക് തരംതാഴ്ത്താന്‍ സാധ്യതയേറി. ഇക്കാര്യത്തില്‍ അസാധാരണ നടപടികളുണ്ടാകും. കണ്ണൂരിലെ വിഭാഗീയതയും ഇതിന് കാരണമായി മാറിയിട്ടുണ്ട്. ദിവ്യയ്‌ക്കെതിരെ നടപടി വേണമെന്ന നിലപാടിലാണ് ജില്ലാ സെക്രട്ടറി എംവി ജയരാജന്‍.
പി ജയരാജനും ഇതിനോട് യോജിപ്പുണ്ട്. ഇപി ജയരാജനും നടപടി വേണമെന്ന പക്ഷത്താണ്. എന്നാല്‍ പി ശശിയെ അനുകൂലിക്കുന്നവര്‍ നടപടിയെ എതിര്‍ക്കുന്നുവെങ്കിലും പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ ഉറച്ച നിലപാടിലാണ്. ഇത് മുഖ്യമന്ത്രി പിണറായി വിജയനും അംഗീകരിക്കും. ഫലത്തില്‍ താമസിയാതെ തന്നെ ദിവ്യയ്‌ക്കെതിരെ നടപടി വരും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യാത്രയയപ്പ് യോഗത്തില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കാന്‍ ദിവ്യയാണ് കളക്ടറോട് ഫോണിലൂടെ ആവശ്യപ്പെട്ടതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് സിപിഎം തീരുമാനം. ദിവ്യയുടെ ഫോണ്‍കോള്‍ വിവരങ്ങളുടെ പരിശോധനയിലാണ് ഇത് തെളിഞ്ഞത്. യാത്രയയപ്പില്‍ പങ്കെടുക്കാനുള്ള താത്പര്യമറിയിച്ച് ദിവ്യയും കളക്ടര്‍ അരുണ്‍ കെ.വിജയനും തമ്മില്‍ 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഫോണ്‍സംഭാഷണം നടത്തിയിരുന്നു.
തലശ്ശേരി സെഷന്‍സ് കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കളക്ടറുടെ ക്ഷണപ്രകാരമാണ് യാത്രയയപ്പ് ചടങ്ങില്‍ എത്തിയതെന്നാണ് ദിവ്യ പറഞ്ഞത്. ഇത് തെറ്റാണെന്ന് പോലീസും കണ്ടെത്തി. സമാന വിശദീകരണമാണ് സിപിഎമ്മിനും ദിവ്യ നല്‍കിയത്. ഈ സാഹചര്യത്തില്‍ അടിയന്തര നടപടി അനിവാര്യമായി.
എംവി ജയരാജനും പി ജയരാജനും ഒരുമിച്ചതും നിര്‍ണ്ണായകമായി. പത്തനംതിട്ട സിപിഎം ജില്ലാ കമ്മറ്റിയുടെ ഉറച്ച നിലപാടും ദിവ്യയ്‌ക്കെതിരെ നടപടി വേണമെന്ന് തന്നെയാണ്. ഉപതിരഞ്ഞെടുപ്പ് കാലമായതു കൊണ്ട് തന്നെ വോട്ടെടുപ്പിന് മുമ്പ് നടപടിക്ക് സാധ്യത കൂടി. ചെങ്ങളായിയിലെ പാര്‍ട്ടി മാഫിയയാണ് എല്ലാത്തിനും പിന്നിലെന്ന ആരോപണവും ദിവ്യയ്ക്ക് തിരിച്ചടിയായി.
പാര്‍ട്ടിസമ്മേളന കാലമായതിനാല്‍ അതുകഴിഞ്ഞ് മതി അച്ചടക്ക നടപടിയെന്നായിരുന്നു മുന്‍ ധാരണ. പക്ഷേ അസാധാരണ സാഹചര്യത്തില്‍ അസാധാരണ നടപടിയെടുക്കാനാണ് പാര്‍ട്ടിനീക്കം. ദിവ്യ ജാമ്യാപേക്ഷയിലെ തീര്‍പ്പ് വരുന്നോടെ നടപടിയുമുണ്ടാകും. നിലവില്‍ സി.പി.എം. ജില്ലാ കമ്മിറ്റിയംഗമാണ് ദിവ്യ. ജാമ്യാപേക്ഷയെ പാര്‍ട്ടി നടപടി സ്വാധീനിക്കാതിരിക്കാനാണ് തീരുമാനം വൈകിപ്പിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലെ ഭൂരിപക്ഷവും നടപടിക്ക് അനുകുലമാണ്.
കേരളത്തിലെ സാഹചര്യം വിലയിരുത്തുന്ന സിപിഎം കേന്ദ്ര നേതൃത്വും പ്രതിഷേധത്തിലാണ്. ദിവ്യയുടേത് അതിരുവിട്ട ഇടപെടലാണെന്ന വിലയിരുത്തലിലാണ് പ്രകാശ് കാരാട്ട് നേതൃത്വം നല്‍കുന്ന സിപിഎം കേന്ദ്ര കമ്മറ്റി. അവരുടെ നിലപാടുകള്‍ സംസ്ഥാന നേതൃത്വത്തേയും അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്. വൃന്ദാ കാരാട്ട് അടക്കമുള്ളര്‍ അതിരുവിട്ട ദിവ്യയുടെ നിലപാടിനെതിരെ ശക്തമായി പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
യാത്രയയപ്പ് യോഗത്തില്‍ ദിവ്യ നടത്തിയ വിവാദപ്രസംഗത്തിന് പിന്നാലെ എ.ഡി.എം. ആത്മഹത്യചെയ്തത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയെങ്കിലും ദിവ്യയെ പൂര്‍ണമായും തള്ളിപ്പറയാന്‍ ജില്ലാകമ്മിറ്റി തയ്യാറായില്ല. ദിവ്യയുടെ പേരില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തതോടെ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി വിശദീകരണവും ചോദിച്ചു.
കളക്ടര്‍ വിളിച്ചിട്ടാണ് യോഗത്തില്‍ പങ്കെടുത്തതെന്നും അഴിമതിക്കാര്യം സദുദ്ദേശ്യത്തോടെ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ദിവ്യയുടെ നിലപാട്. പക്ഷേ പോലീസ് അന്വേഷണത്തില്‍ ദിവ്യ പറഞ്ഞത് തെറ്റാണെന്ന് തെളിഞ്ഞു. കളക്ടറുടെ മൊഴി ദിവ്യയ്ക്ക് എതിരായി. അതേസമയം വഴിയേ പോകുന്നതിനിടെയാണ് ചടങ്ങിനെക്കുറിച്ച് അറിഞ്ഞതെന്നാണ് 14-ന് എ.ഡി.എമ്മിന്റെ യാത്രയയപ്പ് യോഗത്തിനിടെ ദിവ്യ പറഞ്ഞത്. ഇതാണ് വസ്തുതയെന്ന് വ്യക്തമായി.
ദിവ്യയുടെ ഇടപെടലിനു പിന്നില്‍ അഴിമതിയും ബെനാമി ഇടപാടുകളും സംശയിക്കുന്നുണ്ടെന്ന വാദം നവീന്‍ബാബുവിന്റെ കുടുംബം കോടതിയില്‍ ഉന്നയിച്ചതോടെ പാര്‍ട്ടിക്കു മുന്നില്‍ നടപടി ഉടന്‍ എടുക്കുക എന്നതല്ലാതെ മറ്റു വഴിയില്ലാതെ വരികയാണ്. എഡിഎമ്മിനോട് അധികാരപരിധിയില്‍ വരാത്ത കാര്യം ദിവ്യ ആവശ്യപ്പെട്ടതു തന്നെ അഴിമതിയാണെന്ന കാഴ്ചപ്പാടാണ് കുടുംബത്തിന്. ഇതു കോടതി അംഗീകരിച്ചാലും ഇല്ലെങ്കിലും പാര്‍ട്ടിക്ക് അംഗീകരിക്കേണ്ടി വരും.
ഇല്ലെങ്കില്‍ പാര്‍ട്ടിയുടെ ആത്മാര്‍ഥത ചോദ്യം ചെയ്യപ്പെടും. ഈ സാഹചര്യവും ദിവ്യയ്ക്ക് എതിരാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്നും മത്സരിക്കാനുള്ള ദിവ്യയുടെ മോഹവും ഈ വിവാദത്തില്‍ തട്ടി തകരുകയാണ്.
നവീന്‍ ബാബുവിനെ അധിക്ഷേപിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ദിവ്യയാണെന്ന് കണ്ടെത്തലും നിര്‍ണ്ണായകമാണ്. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. പ്രാദേശിക ചാനലില്‍നിന്ന് ദിവ്യ ചടങ്ങിന്റെ ദൃശ്യങ്ങള്‍ ശേഖരിച്ചെന്നും മൊഴിയുണ്ട്. മാധ്യമങ്ങള്‍ക്കു ദൃശ്യങ്ങള്‍ നല്‍കിയത് ദിവ്യയാണെന്നും വ്യക്തമായി