
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മദ്യക്കുപ്പികളിൽ സുരക്ഷ ഉറപ്പാക്കാൻ ഫെബ്രുവരിമുതൽ ക്യു.ആർ. കോഡ് നിർബന്ധമാക്കാൻ ബെവറജസ് കോർപ്പറേഷൻ തീരുമാനിച്ചു. മദ്യക്കമ്പനികൾക്ക് ഒരു കോടി രൂപവീതം അധിക ബാധ്യതവരുത്തുന്ന സംവിധാനം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ധാരണയായിട്ടില്ല.
ക്യു.ആർ. കോഡ് സ്റ്റിക്കറിന്റെ ചെലവ് വഹിക്കാൻ െബവറജസ് കോർപ്പറേഷൻ തയ്യാറാണെങ്കിലും യന്ത്രസംവിധാനങ്ങൾക്ക് വേണ്ടിവരുന്ന മുതൽമുടക്കാണ് മദ്യക്കമ്പനികളെ പിന്തിരിപ്പിക്കുന്നത്. െബവറജസ് കോർപ്പറേഷൻ കടുംപിടിത്തം തുടർന്നാൽ മദ്യവിതരണം തടസ്സപ്പെടും. പ്രതിസന്ധി പരിഹരിക്കാൻ മദ്യക്കമ്പനികളെ ചർച്ചയ്ക്കുവിളിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരോ മദ്യക്കുപ്പിയും തിരിച്ചറിയാൻ കഴിയുന്ന വിധത്തിൽ ക്യു.ആർ. കോഡ് പതിക്കാനാണ് കോർപ്പറേഷന്റെ തീരുമാനം. നിർമാണ വേളയിൽ ഡിസ്റ്റിലറികളിൽനിന്നാണ് പതിക്കേണ്ടത്. കോർപ്പറേഷന് മദ്യം നൽകുന്ന 100-ഓളം വിതരണക്കാർ ഇതിനുള്ള സംവിധാനം സജ്ജീകരിക്കേണ്ടിവരും.
പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് മാത്രമാണ് ക്യു.ആർ.കോഡ് സജ്ജീകരിച്ചിട്ടുള്ളത്. തിരുവല്ല ഫാക്ടറിയിൽ ഇത് സജ്ജീകരിക്കാൻ ഒരു കോടി രൂപ ചെലവായിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ തിരുവല്ല, നെടുമങ്ങാട് ഗോഡൗണുകളിലേക്ക് ക്യു.ആർ. കോഡ് പതിച്ച മദ്യം നൽകുന്നുണ്ട്.
ബെവറജസ് കോർപ്പറേഷന്റെ ഹോളോഗ്രാം പതിച്ച സുരക്ഷാ ലേബലാണ് ഇപ്പോൾ കുപ്പികളിൽ പതിക്കുന്നത്. കൂടുതൽ സുരക്ഷിതത്വത്തിന് പുറമേ ലേബൽ പതിക്കുന്നതിലെ കാലതാമസവും അധികജോലിയും ഒഴിവാക്കാനാകുമെന്നതാണ് ക്യു.ആർ. കോഡ് സംവിധാനത്തിന്റെ നേട്ടം.