
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പി പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻഡ് ആയതിനു ശേഷം നല്കിയ നിർമ്മാണ കരാറുകളില്‍ വൻ ദുരൂഹത. 2021 മുതല്‍ പ്രീ ഫാബ്രിക്കേറ്റ് നിർമ്മാണങ്ങള്‍ കിട്ടിയത് ഒരൊറ്റ കമ്പനിക്കാണ്. മൂന്നുവർഷത്തിനിടെ കിട്ടിയത് 12 കോടിയിലേറെ രൂപയുടെ കരാറാണ്. പി പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡൻഡ് ആയതിന് ശേഷമാണ് കമ്പനി രൂപീകരിച്ചത്. കമ്പനി എംഡി പി പി ദിവ്യയുടെ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ച് അംഗമാണ്.
ഒരു കമ്പനിക്ക് മാത്രം കോടികളുടെ പ്രവർത്തികളാണ് കിട്ടുന്നത്. മോഡുലാർ ടോയിലറ്റ്, കെട്ടിടങ്ങള്‍ എന്നിവയാണ് നിർമാണം. പ്രീ ഫാബ്രിക്കേറ്റഡ് നിർമാണ കരാർ എടുക്കുന്നത് പൊതുമേഖലാ സ്ഥാപനമായ സില്‍ക്കാണ്. സില്‍ക്ക് ബൈ കോണ്ട്രാക്ടിന് ടെണ്ടർ വിളിക്കും. ഈ ടെണ്ടർ മൂന്ന് വർഷമായി ഒറ്റകമ്പനിക്കാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. പി പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡൻഡ് ആയ ശേഷമാണിത്. ദിവ്യ ചുമതലയേറ്റ ശേഷമാണ് കമ്പനി തന്നെ രൂപീകരിച്ചതെന്നാണ് റിപ്പോർട്ടുകള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഹമ്മദ് ആസിഫ് എന്നയാളാണ് കമ്പനിയുടെ എം ഡി. ഇരിണാവ് സ്വദേശിയാണ് ഇയാള്‍. കമ്പനി രൂപീകരിച്ചതിന് ശേഷമാണ് ഇയാള്‍ക്ക് പാർട്ടി അംഗത്വം കിട്ടിയത്. 2021 ഓഗസ്റ്റ് 1-നാണ് കമ്പനി രൂപീകരിച്ചത്. മൂന്ന് കൊല്ലത്തിനിടെ കണ്ണൂർ ജില്ലാ പഞ്ചായത്തില്‍ മാത്രം നല്‍കിയത് 12 കോടിയിലേറെ രൂപയുടെ പ്രവർത്തികളാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
നിരവധി കമ്പനികള്‍ സമീപിച്ചിരുന്നുവെങ്കിലും മറ്റാർക്കും കരാർ കിട്ടിയിരുന്നില്ല. കമ്പനി രൂപീകരിച്ച ശേഷമുള്ള ആദ്യ കരാറും ജില്ലാ പഞ്ചായത്തിന് കീഴിലായിരുന്നു. 2023-24 വർഷത്തില്‍ മാത്രം 30 സ്കൂളുകളുടെ നിർമ്മാണ കരാറുകളാണ് കമ്പനി ഏറ്റെടുത്തത്. 2022-23 വർഷത്തില്‍ 46 സ്കൂളുകളുടെ പ്രവർത്തിയും ഇതേ കമ്പനിക്ക് നല്കി. ഇതെല്ലാം കണ്ണൂർ ജില്ലാ പഞ്ചായത്തിന് കീഴിലാണ്.