
എഡിജിപി എം ആർ അജിത്ത് കുമാറിനെ മാറ്റിയത് ശിക്ഷാ നടപടി; നടപടിയെടുത്തത് ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചു കൊണ്ട്; മാറ്റിയതിന്റെ കാരണം വ്യക്തമാക്കാത്തതിൽ ഉത്തരം പറയേണ്ടത് സംസ്ഥാന സർക്കാരാണെന്നും വിഎസ് സുനിൽകുമാർ
തൃശ്ശൂർ: എഡിജിപി എം ആർ അജിത്ത് കുമാറിനെ മാറ്റിയത് ശിക്ഷാ നടപടിയെന്ന് സിപിഐ നേതാവ് വിഎസ് സുനിൽകുമാർ. ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചു കൊണ്ടു തന്നെയാണ് നടപടിയെടുത്തത്. എന്തുകൊണ്ടാണ് മാറ്റിയതെന്ന് ഉത്തരവിൽ വ്യക്തമാക്കാത്തതിൻ്റെ കാരണം പറയേണ്ടത് സംസ്ഥാന സർക്കാരാണ്.
അന്വേഷണ റിപ്പോർട്ട് വന്നതിനുശേഷം ഇന്നലെ രാത്രി മുഖ്യമന്ത്രി ഓഫീസിലെത്തി ആ ഫയൽ ഒപ്പിടണമെങ്കിൽ അത്രയും ഗൗരവമുള്ള രാഷ്ട്രീയ വിഷയം തന്നെയാണ് അത്. ഏതെങ്കിലും ഒന്നോ രണ്ടോ ഉദ്യോഗസ്ഥർ വിചാരിച്ചാൽ തൃശ്ശൂർ പൂരം കലക്കാൻ കഴിയില്ലെന്നും അതിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും സുനിൽ കുമാർ തൃശ്ശൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എഡിജിപി ആർഎസ്എസ് കൂടിക്കാഴ്ചയെ പറ്റി വ്യക്തമായ രാഷ്ട്രീയ അഭിപ്രായമാണ് സിപിഐ പറഞ്ഞത്. ഇടതുപക്ഷ സർക്കാരിന്റെ ഭാഗമായി നിന്നുകൊണ്ട് യോജിക്കാൻ പറ്റാത്ത നിലപാടാണ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഏതെങ്കിലും ജനവിഭാഗങ്ങൾക്കിടയിൽ സംശയമുണ്ടെങ്കിൽ അത് ദൂരീകരിക്കാൻ നടപടി സഹായിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഐ സമ്മർദ്ദം ഉപയോഗപ്പെടുത്തി എന്ന് പറയേണ്ട കാര്യമില്ല. ഒരു മുന്നണിയാകുമ്പോൾ പലതരത്തിലുള്ള ചർച്ചകൾ നടക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഏറ്റവും ഉയർന്ന തസ്തികയിലിരിക്കുന്ന ആൾ. ആ ചുമതലയിൽ നിന്ന് താഴെയുള്ള പദവിയിലേക്ക് മാറ്റിയത് ശിക്ഷാ നടപടി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.