
സ്വന്തം ലേഖകൻ
ഷാര്‍ജ: വനിതാ ടി20 ലോകകപ്പില്‍ അനായാസ ജയത്തോടെ തുടക്കമിട്ട് നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ. ശ്രീലങ്കയെ കീഴടക്കിയാണ് അവര്‍ അനായാസമായി കിരീടം നിലനിര്‍ത്താനുള്ള യാത്രയ്ക്ക് തുടക്കമിട്ടത്. ലങ്കന്‍ വനിതകളുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ബാറ്റര്‍മാരുടെ ഭാവനാ ശൂന്യതയാണ് അവര്‍ക്ക് തുടരെ രണ്ടാം തോല്‍വി നല്‍കിയത്.
ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സ് മാത്രമാണ് നേടിയത്. ഓസീസ് വനിതകള്‍ 14.2 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെടുത്താണ് വിജയം പിടിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
38 പന്തില്‍ നാല് ഫോറുകള്‍ സഹിതം 43 റണ്‍സ് നേടിയ ഓപ്പണര്‍ ബെത് മൂണിയുടെ കിടിലന്‍ ബാറ്റിങ് അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. താരം പുറത്താകാതെ നിന്നു.
എല്ലിസ് പെറി 15 പന്തില്‍ 17 റണ്‍സെടുത്തു. ആഷ്‌ലി ഗാര്‍ഡ്‌നറാണ് രണ്ടക്കം കടന്ന മറ്റൊരാള്‍. താരം 12 റണ്‍സെടുത്തു. നേരത്തെ 4 ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത മെഗാന്‍ ഷുറ്റിന്റെ ബൗളിങാണ് ശ്രീലങ്കയെ വരിഞ്ഞിട്ടത്. റണ്‍സ് കണ്ടെത്താന്‍ ലങ്കന്‍ ബാറ്റര്‍മാര്‍ നന്നെ കഷ്ടപ്പെട്ടു.
29 റണ്‍സെടുത്ത് പുറത്താകാതെ നിന്ന നിലാക്ഷിക സില്‍വായാണ് ടോപ് സ്‌കോറര്‍. താരം 40 പന്തുകള്‍ പ്രതിരോധിച്ചാണ് ഇത്രയും റണ്‍സ് കണ്ടെത്തിയത്. ഒറ്റി സിക്‌സും ഫോറും താരത്തിന്റെ ഇന്നിങ്‌സില്‍ ഇല്ല.
35 പന്തുകള്‍ നേരിട്ട് 23 റണ്‍സെടുത്ത ഹര്‍ഷിത സമരവിക്രമയാണ് പ്രതിരോധ ബാറ്റിങുമായി കളത്തില്‍ നിന്ന മറ്റൊരു താരം. താരം രണ്ട് ഫോറുകള്‍ അടിച്ചു.
15 പന്തില്‍ 16 റണ്‍സെടുത്ത അനുഷ്‌ക സഞ്ജീവനിയാണ് രണ്ടക്കം തടന്ന മറ്റൊരാള്‍. താരവും രണ്ട് ഫോറുകള്‍ തൂക്കി. ലങ്കന്‍ ഇന്നിങ്‌സില്‍ ആകെ പിറന്നത് 4 ഫോറുകള്‍. ഒരാളും സിക്‌സര്‍ തൂക്കിയില്ല. എക്ട്രാ ഇനത്തില്‍ കിട്ടിയ 13 റണ്‍സാണ് നാലാമത്തെ രണ്ടക്കം. നാലാമത്തെ മികച്ച സ്‌കോറും ഇതു തന്നെ!



