
സ്വന്തം ലേഖകൻ
കൊച്ചി: യുവാക്കളെ ‘തൊട്ടാൽ’ പണിപാളുമെന്നായതോടെ സമ്പന്ന വൃദ്ധരെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പ് സംഘങ്ങൾ. കൊച്ചിയിലുൾപ്പെടെ രജിസ്റ്റർ ചെയ്ത കേസുകളിൽ ഇരയായവരിൽ ബഹുഭൂരിഭാഗം അറുപതു വയസിന് മുകളിലുള്ളവരാണ്. സൈബർ തട്ടിപ്പുകളെക്കുറിച്ച് ധാരണയില്ലാത്തതും സാങ്കേതികവിദ്യയിലെ ജ്ഞാനക്കുറവും ബാങ്ക് നിക്ഷേപം ഉറപ്പായിരിക്കുമെന്നതുമാണ് പ്രായമായവരെ നോട്ടമിടാൻ കാരണമെന്ന് സൈബർ വിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തുന്നു.
ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ ഒരുകോടി ഒരുലക്ഷം രൂപയാണ് കൊച്ചിയിൽ നിന്ന് ഉത്തരേന്ത്യൻസംഘം ഒടുവിൽ തട്ടിയത്. ഇരയായത് തമ്മനം സ്വദേശിയായ 61കാരനും. എം സ്റ്റോക് സെക്യൂരിറ്റിയെന്ന കമ്പനിയുടെ പേരിലായിരുന്നു തട്ടിപ്പ്. ഇയാളുടെ പരാതിയിൽ എം സ്റ്റോക് സെക്യൂരിറ്റി ചീഫ് അനലിസ്റ്റ് നമിത്ത്, അസിസ്റ്റന്റ് കൃതി, ക്ലൈന്റ് മാനേജർ രവി അഗർവാൾ എന്നിവരെ പ്രതിചേർത്ത് പാലാരിവട്ടം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞമാസം 12നാണ് തട്ടിപ്പ്സംഘം വാട്സ്ആപ്പ് മുഖേനെ ബന്ധപ്പെടുന്നത്. നിക്ഷേപത്തിന് വൻ ലാഭമായിരുന്നു വാഗ്ദാനം. ആദ്യം ചെറിയതുക നിക്ഷേപിച്ചപ്പോൾ മികച്ചലാഭം അക്കൗണ്ടിലെത്തി. തുടർന്ന് പലതവണയായാണ് തുക നിക്ഷേപിച്ചത്. പണം പിൻവലിക്കാൻ കഴിയാതെ വന്നതോടെ തട്ടിപ്പ് തിരിച്ചറിഞ്ഞു. വൻ നിക്ഷേപമുള്ള വൃദ്ധരുടെ വിവരങ്ങൾ ബാങ്കിൽനിന്ന് തട്ടിപ്പ് സംഘങ്ങൾക്ക് ലഭിക്കുന്നുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.



