മദ്യനിരോധനം അവസാനിപ്പിക്കും ; മദ്യവില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനം വിദ്യാഭ്യാസ മേഖലയുടെ നില മെച്ചപ്പെടുത്താന്‍ ഉപയോഗിക്കും ; ബിഹാറില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് പ്രശാന്ത് കിഷോര്‍

Spread the love

സ്വന്തം ലേഖകൻ

പട്‌ന: പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. കഴിഞ്ഞ രണ്ടുവര്‍ഷമായി പാര്‍ട്ടി സജീവമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചതായും പ്രശാന്ത് കിഷോര്‍ പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ മുഴുവന്‍ മണ്ഡലങ്ങളിലും പാര്‍ട്ടി മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ സ്ഥാപിച്ച ജന്‍ സുരാജ് എന്ന സംഘടനയാണ് ജന്‍ സൂരാജ് പാര്‍ട്ടിയായി പ്രഖ്യാപിച്ചത്. ഗാന്ധിജയന്തി ദിനത്തില്‍ പട്‌ന വെറ്ററിനറി കോളജ് ഗ്രൗണ്ടില്‍ വന്‍ റാലി സംഘടിപ്പിച്ചുകൊണ്ടാണ് പാര്‍ടി പ്രഖ്യാപനം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദേശകാര്യ സര്‍വീസില്‍ നിന്നും വിരമിച്ച മനോജ് ഭാരതിയാണ് പാര്‍ട്ടിയുടെ അധ്യക്ഷന്‍. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ മദ്യനിരോധനം അവസാനിപ്പിക്കുമെന്നും മദ്യവില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനം വിദ്യാഭ്യാസ മേഖലയുടെ നില മെച്ചപ്പെടുത്താന്‍ ഉപയോഗിക്കുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

കുടിയേറ്റം, തൊഴിലില്ലായ്മ തുടങ്ങി സമൂഹം നേരിടുന്ന വെല്ലുവിളികളെ ഇല്ലായ്മ ചെയ്യുകയാണ് പാര്‍ടിയുടെ പ്രധാന അജണ്ട. യുവാക്കള്‍ക്ക് തൊഴിലവസരം നല്‍കും. പാവപ്പെട്ടവരുടെ സാമൂഹിക പെന്‍ഷന്‍ തുക വര്‍ധിപ്പിക്കും -പ്രശാന്ത് കിഷോര്‍ പറഞ്ഞു.

ബിഹാറില്‍ കഴിഞ്ഞ 30 വര്‍ഷമായി ജനങ്ങള്‍ ഒന്നുകില്‍ ആര്‍ജെഡിക്ക് അല്ലെങ്കില്‍ ബിജെപിക്ക് എന്ന നിലയിലായിരുന്നു വോട്ട് ചെയ്തിരുന്നത്. ആ പതിവ് അവസാനിക്കണം. ഇതിന് പകരമായി വരുന്ന പാര്‍ട്ടി ഒരു കുടുംബപാര്‍ട്ടിയാവരുത്, ജനങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച പാര്‍ട്ടിയാവണം’ -അദ്ദേഹം പറഞ്ഞു. അടുത്ത ഘട്ടം ബിഹാര്‍ നേരിടുന്ന വെല്ലുവിളികള്‍ക്കുള്ള പരിഹാരങ്ങളുടെ ഒരു രൂപരേഖ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.