
ഇൻഡിഗോ ബഹിഷ്കരണം മറന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ; സീതാറാം യെച്ചൂരിക്ക് ആദരാഞ്ജലി അർപ്പിക്കാൻ ഇ.പി ഇൻഡിഗോയിൽ ഡൽഹിയിലേക്ക്
കൊച്ചി: ഇൻഡിഗോ ബഹിഷ്കരണം തൽക്കാലം മറന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ. അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ആദരാഞ്ജലി അർപ്പിക്കാനാണ് ഇ.പിക്ക് വീണ്ടും ഇൻഡിഗോയിൽ യാത്ര ചെയ്യേണ്ടി വന്നത്.
ഇന്നലെ രാത്രി 10.35ന് കരിപ്പൂരിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് ജയരാജൻ ഡൽഹിയിലേക്ക് തിരിച്ചത്. 2022 ജൂൺ 13ന് വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ തള്ളിയിട്ടതിന് പിന്നാലെ ഇൻഡിഗോ വിമാന കമ്പനി ജയരാജന് രണ്ടാഴ്ച വിലക്ക് ഏർപ്പെടുത്തിയിരുന്നു.
സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. കണ്ണൂരിൽ നിന്ന് പുറപ്പെട്ട വിമാനം തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിഷേധ മുദ്രാവാക്യങ്ങളുമായി എത്തിയവരെ ജയരാജൻ പിന്നിലേക്ക് തള്ളി ഇടുകയായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഉടൻ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. എന്നാൽ, സംഭവത്തിൽ അന്വേഷണം നടത്തിയ ഇൻഡിഗോ കമ്പനി ഇ പി ജയരാജനും രണ്ടാഴ്ച വിലക്ക് ഏർപ്പെടുത്തുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇൻഡിഗോ വിമാനം ബഹിഷ്‌കരിക്കുകയാണെന്നും, ഇനി ഇതിൽ യാത്ര ചെയ്യില്ലെന്നം ജയരാജൻ പ്രഖ്യാപിച്ചത്.
കണ്ണൂരിൽ നിന്ന് പ്രധാനമായും സർവീസ് നടത്തിയിരുന്ന വിമാനക്കമ്പനികളിലൊന്നാണ് ഇൻഡിഗോ. ഈ സംഭവത്തിന് ശേഷം ട്രെയിനിൽ മാത്രമാണ് തിരുവനന്തപുരത്തേക്ക് ഇപി യാത്ര ചെയ്തിരുന്നത്. പിന്നീട് എയർ ഇന്ത്യ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് ആരംഭിച്ചതോടെ ഈ വിമാനത്തിലാണ് ഇ പി യാത്ര ചെയ്തിരുന്നത്.