play-sharp-fill
നൂറു വട്ടം സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലും നൂറ്റിയൊന്നാമത്തേതിന് സമ്മതമില്ലെങ്കില്‍ അത് ബലാത്സംഗം; പീഡന വിവരം ചാനലുകളിൽ ചർച്ചയാക്കുന്ന ഇരകൾ സൂക്ഷിച്ചോ.. പറയുന്നതെല്ലാം ഡിജിറ്റൽ രേഖകളാണ്…അശ്രദ്ധമായ മൊഴികള്‍ ബലാത്സംഗക്കേസില്‍ അതിജീവിതകള്‍ക്കും പ്രോസിക്യൂഷനും പാരയാകാം

നൂറു വട്ടം സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലും നൂറ്റിയൊന്നാമത്തേതിന് സമ്മതമില്ലെങ്കില്‍ അത് ബലാത്സംഗം; പീഡന വിവരം ചാനലുകളിൽ ചർച്ചയാക്കുന്ന ഇരകൾ സൂക്ഷിച്ചോ.. പറയുന്നതെല്ലാം ഡിജിറ്റൽ രേഖകളാണ്…അശ്രദ്ധമായ മൊഴികള്‍ ബലാത്സംഗക്കേസില്‍ അതിജീവിതകള്‍ക്കും പ്രോസിക്യൂഷനും പാരയാകാം

കോഴിക്കോട്: ഹേമാകമ്മറ്റി റിപ്പോട്ടിനെ തുടര്‍ന്നുണ്ടായ പീഡനാരോപണ പരമ്പരകളില്‍ പ്രമുഖ നടന്മാരൊക്കെയും കേസിന് പിന്നാലെ ഓടുന്ന കാലമാണിത്. ഏറ്റവും ഒടുവിലായി യുവ നടന്‍ നിവില്‍ പോളിക്കെതിരെ പോലും പീഡനകേസില്‍ എഫ്‌ഐആര്‍ രെജിസ്റ്റർ ചെയ്തിരിക്കുകയാണ്.

ഇതുസംബന്ധിച്ച്‌ മാധ്യമ വിചാരണയും സമാന്തരമായി നടക്കുകയാണ്. പക്ഷേ അവിടെ അതിജീവിതകള്‍ അറിയാത്ത ഒരു കാര്യമുണ്ട്. ഇങ്ങനെ ചാനല്‍ ചര്‍ച്ചകളില്‍ പറയുന്ന പല മൊഴികളും അവര്‍ക്ക് പാരയാവാന്‍ ഇടയുണ്ട്. ലൈംഗിക അതിക്രമത്തിനു ഇരയായവര്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതും ഡിജിറ്റല്‍ രേഖകള്‍ ആണ്. ഇരയാകപ്പെട്ടവര്‍ പോലീസിനു മൊഴി നല്‍കി, ആ പ്രഥമ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കി, അതിനു ശേഷം അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെയും, മജിസ്ട്രേറ്റ് മുമ്പാകെയും മൊഴി നല്‍കണം.


ഈ എല്ലാ മൊഴികളെയും അടിസ്ഥാനപ്പെടുത്തി വിചാരണ സമയത്ത് സാക്ഷി കൂട്ടില്‍ കയറി സത്യം ചെയ്തു മൊഴി നല്‍കണം. ഈ മൊഴികള്‍ പരസ്പര വിരുദ്ധങ്ങളാവരുത്. ഇങ്ങിനെ നല്‍കുന്ന മൊഴിയിലെ വൈരുധ്യങ്ങള്‍ വെച്ചാണ്, ഡിഫന്‍സ് ലോയര്‍ വാദിക്കുക. മാധ്യമങ്ങളില്‍ വരുന്ന മൊഴികള്‍ പരസ്പര വിരുദ്ധമോ പരസ്പരം ചേരാത്തതോ ആയാല്‍ അതും ഡിഫന്‍സ് ലോയര്‍ എതിര്‍ വിസ്താര സമയത്ത് കോടതിയില്‍ ഹാജരാക്കും. ഫലത്തില്‍ മാധ്യമ വിചാരണ കേസിനെ കൂടുതല്‍ ദുര്‍ബലമാക്കുകയാണ് ചെയ്യുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്‍ദോസ് കേസില്‍ സംഭവിച്ചത്

കോണ്‍ഗ്രസ് എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിയുടെ കേസിലടക്കം സംഭവിച്ചത് മൊഴികളിലെ വൈരുധ്യമാണ്.

2022 ജൂലായ് നാലിന് കോവളത്തെ സ്വകാര്യ റിസോര്‍ട്ടിലും, സെപ്റ്റംബര്‍ അഞ്ചിന് കളമശ്ശേരിയിലെ ഫ്‌ളാറ്റിലും, 15ന് പേട്ടയിലെ തന്റെ വീട്ടിലും വെച്ച്‌ സമ്മതമില്ലാതെ പരാതിക്കാരിയുമായി ലൈംഗിക വേഴ്ച നടത്തിയെന്നും, സെപ്റ്റമ്പര്‍ 14ന് രാത്രി പത്ത് മണിക്ക് പേട്ടയിലെ വീട്ടിലെത്തി മര്‍ദ്ദിക്കുകയും, ബലമായി കാറില്‍ കയറ്റി കോവളം റസ്റ്റ് ഹൗസില്‍ കൊണ്ടു പോവുകയും ലൈംഗിക ബന്ധത്തിനു വഴങ്ങാതിരുന്നപ്പോള്‍ അവിടുന്ന് കോവളത്തെ തന്നെ ആത്മഹത്യാ മുനമ്പില്‍ കൊണ്ടു പോയി വധ ഭീഷണി ഉയര്‍ത്തുകയും ചെയ്തുവെന്നാണ് എല്‍ദോസിനെതിരായ കേസ്.

ഈ കേസില്‍ അറസ്റ്റ് ഭയന്ന എല്‍ദോസിന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി (ഏഴ്) മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഈ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ അതിജീവിതയും സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയെ സമപീച്ചു.

വളരെ വിശദമായി ഇരുവിഭാഗത്തിന്റേയും വാദം കേട്ട ശേഷം കൗസര്‍ എടപ്പഗത്ത് ഹർജികള്‍ തള്ളി. ഹൈക്കോടതി പരിശോധിച്ചത് ഒറ്റക്കാര്യമാണ്. ഹൈക്കോടതി ഇടപെടാന്‍ മാത്രം, ഏകപക്ഷീയവും അന്യായവുമായ രീതിയിലാണോ മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്ന കാര്യത്തില്‍ കീഴ്‌ക്കോടതി അതിന്റെ വിവേചനാധികാരം വിനിയോഗിച്ചത്?

കീഴ്‌ക്കോടതികള്‍ അധികാര ദുര്‍വിനിയോഗം നടത്തിയാല്‍ ഇടപെടാന്‍ ഹൈക്കോടതികള്‍ക്ക് അധികാരം നല്‍കുന്ന സി.ആര്‍.പി.സി 482ാം വകുപ്പനുസരിച്ചാണ് ഹൈക്കോടതികള്‍ ഇത്തരം വിഷയങ്ങളില്‍ ഇടപെടുന്നത്. തികച്ചും ന്യായമായ കാരണങ്ങള്‍ ഉണ്ടെങ്കിലേ ഹൈക്കോടതികള്‍ ഈ വകുപ്പു പ്രയോഗിക്കൂ. ബലാത്സംഗവും വധഭീഷണിയുമാണ് പ്രോസിക്യൂഷന്റെ പ്രധാന കേസ്.

ഇതില്‍ ബലാത്സംഗത്തിന്റെ കാര്യം പോലീസിനു നല്‍കിയ പ്രഥമ വിവര മൊഴിയില്‍ (എഫ്.ഐ.എസ്) ഇല്ലാത്തതാണ് പ്രധാനമായും പ്രോസിക്യൂഷനും അതിജീവിതക്കും പാരയായത്. പരാതിക്കാരിയുടെ മൊഴികള്‍ പ്രകാരം എം.എല്‍.എയുമായി അഞ്ചു വര്‍ഷമായി പരിചയമുണ്ട്. പരിചയം വളര്‍ന്നു വല്ലാതെ അടുക്കുകയും ശാരീരിക ബന്ധത്തിലെത്തുകയും ചെയ്തു.

പലവട്ടം ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. പലതും പരസ്പര സമ്മതത്തോടെ തന്നെ. ചിലത് സമ്മതമില്ലാതെയാണെന്നാണ് പരാതി. അതാണ് കേസിന് ആധാരവും. സെപ്റ്റംബര്‍ 28ന് പരാതിക്കാരി പോലീസില്‍ പ്രഥമ മൊഴി നല്‍കുന്നു (എഫ്.ഐ.എസ്).

അതനുസരിച്ച്‌ ഒക്ടോബര്‍ പതിനൊന്നിന് പോലീസ് കേസ് ചാര്‍ജ് ചെയ്യുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 362 (തട്ടിക്കൊണ്ടുപോകല്‍), 323 (പരിക്കേല്‍പിക്കല്‍), 354 (സ്ത്രീയെ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കൈയേറ്റമോ കുറ്റകരമായ ബലപ്രയോഗമോ നടത്തുക), 506 (1) കുറ്റകരമായ ഭീഷണി, 34 (പൊതുലക്ഷ്യം മുന്‍നിര്‍ത്തി പലരും കൂടി ചെയ്യുന്ന കുറ്റകൃത്യങ്ങള്‍) എന്നീ വകുപ്പുകളാണ് ചുമത്തിയത്.

പരാതിയില്‍ ബലാത്സംഗ കുറ്റം ആരോപിക്കുന്നില്ല. അതിനു കേസുമില്ല. ഒക്ടോബര്‍ 12 നു പോലീസ് മുമ്പാകെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് 13ന് ബലാത്സംഗ കുറ്റം ചേര്‍ത്ത് പുതിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുന്നത്. തൊട്ടടുത്ത ദിവസം മജിസ്‌ട്രേറ്റ് മുമ്പാകെ പരാതിക്കാരി രഹസ്യ മൊഴി നല്‍കുന്നു.

ആ മൊഴിയിലാണ് വധശ്രമം ആരോപിക്കുന്നത്. അതനുസരിച്ച്‌ ഒക്ടോബര്‍ 18ന് വധശ്രമം കൂടി ചേര്‍ത്ത് പുതിയ റിപ്പോര്‍ട്ട് കോടതി മുമ്പാകെ സമര്‍പ്പിക്കുന്നു. മൂന്നു തവണ പരാതിക്കാരിയുടെ സമ്മതമില്ലാതെ, ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നാണ് സി.ആര്‍.പിസി. 161 പ്രകാരം പോലീസിലും 164 പ്രകാരം മജിസ്‌ത്രേട്ട് മുമ്പാകെ നല്‍കിയ രഹസ്യമൊഴിയിലും പരാതിക്കാരി പറയുന്നത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പ്രതിയുടേയും പരാതിക്കാരിയുടേയും മുന്‍കാല പെരുമാറ്റങ്ങള്‍ അടിസ്ഥാനമാക്കി കോടതിക്ക് ഈ മൊഴിയുടെ സത്യസന്ധത പരിശോധിക്കേണ്ടതുണ്ട്.
സെപ്റ്റംബര്‍ 28 ന് പോലീസിനു നല്‍കിയ ആദ്യമൊഴിയില്‍ തങ്ങള്‍ സുഹൃത്തുക്കളായിരുന്നുവെന്നും സൗഹൃദം ശാരീരിക ബന്ധത്തിലേക്ക് എത്തിയെന്നും പരാതിക്കാരി സമ്മതിക്കുന്നുണ്ട്.

പിന്നീട് പ്രതി മറ്റ് സ്ത്രീകളുമായി അടപ്പമുണ്ടെന്ന് അറിഞ്ഞതോടെ, അകലം സൂക്ഷിച്ചു. പ്രതി പക്ഷെ, പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നു. പലപ്പോഴും മദ്യപിച്ച്‌ വീട്ടിലെത്തി ഉപദ്രവിക്കും. പിറ്റേദിവസം പരാതിക്കാരിയെ കാണാതാകുന്നു. ഒരു സുഹൃത്തു നല്‍കിയ പരാതി പ്രകാരം അവരെ കണ്ടെത്തി കോടതിയില്‍ ഹജരാക്കുന്നു.

പ്രതിയുടെ ഭീഷണിയും ഉപദ്രവും സഹിക്കാതെ നാടുവിട്ടതാണെന്നായിരുന്നു അന്നു മജിസ്ട്രേറ്റ് മുമ്ബാകെ നല്‍കിയ മൊഴി. അപ്പോഴും ലൈംഗികാതിക്രമോ ബലാത്സംഗമോ പറയുന്നില്ല. ഈ സംഭവത്തിനു പിറ്റേന്നാണ് എല്‍ദോസ് മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിക്കുന്നത്.

തലേ ദിവസം പരാതിക്കാരിയും പ്രതിയും തമ്മില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടക്കുന്നുണ്ട്. 30 ലക്ഷം രൂപയായിരുന്നു വാഗ്ദാനം. പരാതിക്കാരി വഴങ്ങിയില്ല. പരാതിക്കാരിയുടെ മൊഴികളനുസരിച്ച്‌ ജൂലൈ നാലിനാണ് ആദ്യ ബലാത്സംഗം. അതേമാസം പതിനാലിനും പതിനേഴിനും പട്ടത്തെ ഹോട്ടലില്‍ പോയി പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു.

23ന് കോഴിക്കോട്ടെ ഹോട്ടലില്‍ വെച്ചും 24ന് പെരുമ്പാവൂരിലെ പ്രതിയുടെ വീട്ടില്‍ വെച്ചും ഓഗസ്റ്റ് എട്ടിന് കോവളം റസ്റ്റ് ഹൗസില്‍ വെച്ചും അടുത്ത ദിവസം സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചും സെപ്റ്റംബര്‍ ഒന്നിന് കളമശ്ശേരിയിലെ ഹോട്ടലില്‍വെച്ചും പരസ്പര സമ്മതത്തോടെ ലൈംഗിക വേഴ്ച നടത്തിയതായും മൊഴികളിലുണ്ട്.

അതിനു ശേഷമാണ് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് അറിഞ്ഞ് അകലാന്‍ ശ്രമിക്കുന്നത്. പിന്നീട് സെപ്റ്റംബര്‍ 5ന് പ്രതിയുടെ വീട്ടില്‍ വെച്ചും 15ന് ഇരയുടെ വീട്ടില്‍ വെച്ചും നടന്ന ലൈംഗിക ബന്ധം സമ്മതത്തോടെയല്ല എന്നു പറയുന്നു. 161 പ്രകാരം പോലീസിന് നല്‍കിയ മൊഴിയില്‍ സെപ്റ്റംബര്‍ ഒന്നിന് കളമശ്ശേരിയിലെ ഫ്‌ളാറ്റില്‍ വെച്ചു നടന്ന ലൈംഗികാതിക്രമത്തെ കുറിച്ചു പറയുന്നുണ്ടെങ്കിലും അതിനു മുമ്പ് നടന്നതെല്ലാം സമ്മതത്തോടെയാണെന്നും പറയുന്നു.

അതുകൊണ്ടുതന്നെ ജൂലൈ നാലിനു സോമതീരം റിസോര്‍ട്ടില്‍ നടന്ന ലൈംഗികാതിക്രമം സത്യമാകാന്‍ വഴിയില്ലെന്നു കോടതി നിരീക്ഷിക്കുന്നു. മാത്രമല്ല, ജൂലൈ 4, 5, 15 തീയതികള്‍ നടന്ന ബലാത്സംഗത്തെക്കുറിച്ചോ ലൈംഗികാതിക്രമത്തോ കുറിച്ചോ പ്രഥമ വിവര മൊഴിയിലോ മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയിലോ വെളിപ്പെടുത്തിയിട്ടുമില്ല.

ബിരുദാനന്തര ബിരുദധാരിയും മോട്ടിവേഷണല്‍ ട്രെയിനറും കുടുംബ കൗണ്‍സലറുമൊക്കെയായ പരാതിക്കാരിക്ക് ഇത്തരം സന്ദര്‍ഭങ്ങളില്‍ എങ്ങനെയാണ് മൊഴി നല്‍കേണ്ടതെന്നറിയാം. മാത്രമല്ല, ഇതിനു മുമ്പും ഇത്തരം നിരവധി കേസുകളില്‍ പരാതിക്കാരിയായോ പ്രതിയായോ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.

ലൈംഗികാതിക്രമവും ബലാത്സംഗവും എഫ്.ഐ.എസില്‍ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ല എന്ന് പ്രോസിക്യൂഷനും വ്യക്തമാക്കുന്നില്ല. അന്വേഷണോദ്യോഗസ്ഥന്‍ ഇക്കാര്യം ചോദിച്ചു രേഖപ്പെടുത്തിയില്ലെന്ന കാര്യം വാദത്തിനിടെ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

പരാതിക്കാരിയുടെ മൊഴി പ്രകാരം സെപ്റ്റംബര്‍ 15നാണ് അവസാനം ബലാത്സംഗം നടന്നത്. പക്ഷേ, ഒക്ടോബര്‍ 12 വരെ പരാതി പറയുന്നില്ല. പ്രതി ദേഹോപദ്രവം ഏല്‍പിച്ചതിനെ തുടര്‍ന്ന് ചികിത്സിച്ച ഡോക്ടറോടും ലൈംഗികാതിക്രമത്തെ കുറിച്ചു പറഞ്ഞിട്ടില്ല. മധ്യസ്ഥ ചര്‍ച്ച പരാജയപ്പെടുകയും എല്‍ദോസ് മുന്‍കൂര്‍ ജാമ്യ ഹർജി നല്‍കുകയും ചെയ്ത ശേഷം, ഒക്ടോബര്‍ 12 നാണ് ആദ്യമായി ബലാത്സംഗത്തെക്കുറിച്ചു പറയുന്നത്.

ജൂലൈ നാലിന് ബലാത്സംഗം, 12 ന് ശംഖുംമുഖം കടപ്പുറത്ത് ഉല്ലാസം, അടുത്ത ദിവസം പട്ടം ഹോട്ടലില്‍ പോയി പരസ്പര സമ്മതത്തോടെ ലൈംഗിക വേഴ്ച, ഓഗസ്റ്റ് 6 ന് വീണ്ടും സ്വകാര്യ റിസോര്‍ട്ടിലും പോകുന്നു. ഒരിക്കല്‍ ബലാത്സംഗം ചെയ്തുവെന്നു പറയുന്ന സ്ഥലമാണ് ഈ റിസോര്‍ട്ടെന്നും ഓര്‍ക്കണം. പ്രതി വിവാഹിതനാണെന്ന് അറിഞ്ഞു കൊണ്ടാണ് പരാതിക്കാരി പള്ളിയില്‍ പോയി മാലയിട്ടത്.

നിയമ പ്രകാരം വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്നും അവര്‍ക്കറിയാമെന്നും കോടതി നിരീക്ഷിക്കുന്നു. ഈ വിവരങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ട് എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായി പി ടി മുഹമ്മദ്സാദിഖ് ഇങ്ങനെ നിരീക്ഷിക്കുന്നു-

‘നൂറു വട്ടം സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലും നൂറ്റിയൊന്നാമത്തേതിന് സമ്മതമില്ലെങ്കില്‍ അത് ബലാത്സംഗമാകുമെന്ന് പറയുമ്പോള്‍ തന്നെ, ഈ കേസ് സിനിമാക്കഥ പോലെ വിചിത്രമാണെന്ന് വാദം കേള്‍ക്കുന്നതിനിടെ കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു.

അങ്ങനെ, കീഴ്‌ക്കോടതിയുടെ തീരുമാനത്തില്‍ അപാകതയൊന്നുമില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് എല്‍ദേസ് മുന്‍കൂര്‍ ജാമ്യത്തില്‍ തുടരുന്നത്. മറ്റൊരു കാര്യം ഈ ജാമ്യവും മുന്‍കൂര്‍ ജാമ്യവുമൊന്നും കുറ്റവിമുക്തിയല്ലെന്നതാണ്. അശ്രദ്ധമായ മൊഴികള്‍ ബലാത്സംഗക്കേസില്‍ അതിജീവിതകള്‍ക്കും പ്രോസിക്യൂഷനും പാരയാകുന്നത് ഇങ്ങനെയാണ്.’- പി ടി മുഹമ്മദ് സാദിഖ് വ്യക്തമാക്കി.