
സ്വന്തം ലേഖകൻ
ആലപ്പുഴ: സ്വവര്‍ഗാനുരാഗത്തില്‍ നിന്നു പിന്മാറിയ ആലപ്പുഴ സ്വദേശിനിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കട്ടപ്പന സ്വദേശിനിക്കെതിരെ കേസെടുത്തു. ആലപ്പുഴയിലെ 42 വയസ്സുകാരിയുടെ പരാതിയിലാണ് നടപടി.
കട്ടപ്പന സ്വദേശിനി നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചതില്‍ മനംനൊന്ത് യുവതി ആത്മഹത്യാശ്രമം നടത്തിയിരുന്നു. ബന്ധുക്കള്‍ അറിയിച്ചതനുസരിച്ച് പൊലീസെത്തിയാണ് യുവതിയെ രക്ഷിച്ചത്. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് നടന്ന സംഭവങ്ങള്‍ യുവതി വെളിപ്പെടുത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആലപ്പുഴ സ്വദേശിനിയുടെ ഭര്‍ത്താവ് ആറു വര്‍ഷം മുന്‍പാണ് മരിച്ചത്. തുടര്‍ന്ന് സാമൂഹിക മാധ്യമത്തിലൂടെയാണ് കട്ടപ്പനയിലെ 32 വയസുകാരിയുമായി സൗഹൃദത്തിലായത് എന്ന് പരാതിയില്‍ പറയുന്നു. പിന്നീട് അത് സ്വവര്‍ഗാനുരാഗത്തിലേക്കു വഴിമാറുകയായിരുന്നു.
ആലപ്പുഴ സ്വദേശിനി ബന്ധത്തില്‍നിന്ന് പിന്മാറിയതാണ് പ്രകോപനത്തിന് കാരണം. കട്ടപ്പന സ്വദേശിനി ഞായറാഴ്ച ആലപ്പുഴയിലെ വീട്ടിലെത്തി ബഹളമുണ്ടാക്കി. തന്നോടൊപ്പം വന്നില്ലെങ്കില്‍ ഫോണിലുള്ള നഗ്‌ന ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് യുവതിയുടെ ചില ബന്ധുക്കള്‍ക്കു ചിത്രങ്ങള്‍ അയച്ചു കൊടുത്തു. ഇതില്‍ മനംനൊന്ത് ആണ് യുവതി ഞായറാഴ്ച രാത്രി ആത്മഹത്യാശ്രമം നടത്തിയത്.
ബന്ധുക്കള്‍ അറിയിച്ചതനുസരിച്ചു പുന്നപ്ര പൊലീസെത്തി കതക് ചവിട്ടിത്തുറന്നാണു യുവതിയെ രക്ഷിച്ചത്. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. ഇരുവരും മുന്‍പ് ഒരുമിച്ചു താമസിച്ചിട്ടുണ്ടെന്നും സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.