
ജസ്ന തിരോധാന കേസ്: സിബിഐ സംഘം ഇന്ന് മുണ്ടക്കയത്തെത്തും, ബസ് സ്റ്റാന്‍ഡിന്റെ എതിർ വശത്തുള്ള ലോഡ്ജ് കേന്ദ്രീകരിച്ച് ഇന്ന് വിശദമായ അന്വേഷണം
കൊച്ചി: ജസ്ന തിരോധാന കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് മുണ്ടക്കയത്തെത്തും. 2018ൽ പെൺകുട്ടിയെ കാണാതാകുന്നതിന് ദിവസങ്ങൾക്കുമുമ്പ് മുണ്ടക്കയത്തെ ലോഡ്ജിൽവെച്ച് കണ്ടെന്ന് ഇവിടുത്തെ മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തലാണ് പരിശോധിക്കുന്നത്.
യുവതിയുടെ വെളിപ്പെടുത്തലിന്റെ കൂടുതൽ വിവരങ്ങൾ തേടിയാണ് തിരുവനന്തപുരത്തുനിന്നുളള സിബിഐ ഉദ്യോഗസ്ഥർ എത്തുന്നത്. ലോഡ്ജിൽ കണ്ടത് ജെസ്നയെത്തന്നെയാണോ, ജസ്നയുടെ തിരോധാനത്തിന് ഈ സംഭവവുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാകും പരിശോധിക്കുക.
കാണാതാകുന്നതിന് മുമ്പ്, ജസ്നയെ ആൺ സുഹൃത്തിനൊപ്പം മുണ്ടക്കയത്തെ ആ ലോഡ്ജ് മുറിയിൽ കണ്ടിരുന്നു എന്നായിരുന്നു വെളിപ്പെടുത്തൽ. ക്രൈംബ്രാഞ്ച് സംഘം മുമ്പ് പല തവണ ലോഡ്ജിൽ പരിശോധ നടത്തിയിരുന്നെന്ന് ലോഡ്ജ് ഉടമ ബിജു സേവ്യർ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുണ്ടക്കയം ബസ് സ്റ്റാന്‍ഡിന്റെ നേരേ എതിർ വശത്തുള്ള കെട്ടിടത്തിലാണ് ഈ ലോഡ്ജ്. റോഡരികിലുള്ള കടമുറികൾക്ക് ഇടയിലൂടെ കുറച്ച് അകത്തേക്ക് എത്തണം. താഴത്തെ നിലയിൽ റിസപ്ഷൻ എന്ന് പറയാവുന്ന ഒരിടം. അത്രക്ക് അങ്ങ് വൃത്തിയൊന്നുമില്ല. കോണിപ്പടികൾ കയറി ചെന്നാൽ മുകളിലെ നിലകളിലായി കുറെ മുറികൾ.
സ്ത്രീ നടത്തിയ വെളിപ്പെടുത്തൽ പ്രകാരം ലോഡ്ജിലേക്ക് കയറുന്ന കോണിപ്പടികളിലാണ് ജസ്നയുടെ രൂപ സാദ്യശ്യമുളള പെൺകുട്ടിയെ ആൺസുഹൃത്തിനൊപ്പം അന്ന് കണ്ടത്. പടിക്കെട്ടുകെട്ടുകൾ കയറി രണ്ടാമത്തെ നിലയിൽ എത്തുമ്പോഴാണ് 102 നമ്പർ മുറി.
അതേസമയം, കേസിലെ ഏറ്റവും പുതിയ വെളിപ്പെടുത്തലിനെ ലോഡ്ജ് ഉടമ പൂർണമായും തളളുകയാണ്. പക്ഷെ ക്രൈം ബ്രാഞ്ചിന്റെ അന്വേണവേളയിൽ ഉദ്യോഗസ്ഥർ ഇവിടെ എത്തിയതും തെളിവ് ശേഖരിച്ചതും ലോഡ്ജ് ഉടമ തള്ളുന്നില്ല.