Spread the love

 

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് അഖില്‍ മാരാർ ഉന്നയിച്ച ആരോപണങ്ങള്‍ വിവാദമായിരുന്നു. ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കെഎസ്‌എഫ്‌ഇയുമായി ഗുരുതര ആരോപണം ഉയർത്തിയിരുന്നു. എന്നാല്‍ ഇതിനെയെല്ലാം പൊളിച്ചടക്കുകയാണ് കൈറ്റ് സിഇഒ കെ. അൻവർ സാദത്ത്.

video
play-sharp-fill

 

കെഎസ്‌എഫ്‌ഇയുമായി ഉയർന്ന ആരോപണങ്ങളില്‍ വ്യക്തമായ മറുപടിയുമായാണ് അൻവർ സാദത്ത് രംഗത്തെത്തിയിട്ടുള്ളത്. കെഎസ്‌എഫ്‌ഇയുടെ ‘വിദ്യാശ്രീ’യ്ക്ക് ദുരിതാശ്വാസ നിധിയില്‍ നിന്നും ഒരു തുകയും ചെലവാക്കിയിട്ടില്ലെന്നും പ്രസ്താവനയില്‍ അൻവർ സാദത്ത് ചൂണ്ടിക്കാട്ടുന്നു. അഖില്‍ മാരാർ പറയുന്ന കാര്യങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് തെളിയിക്കുന്ന രേഖകളടക്കമാണ് അൻവർ സാദത്ത് പുറത്ത് വിട്ടിരിക്കുന്നത്.

 

കെഎസ്‌എഫ്‌ഇയ്ക്ക് ലാപ്ടോപ് വാങ്ങാൻ ദുരിതാശ്വാസ നിധിയില്‍ നിന്നും പണം അനുവദിച്ചതായി അഖില്‍ മാരാർ ആരോപിച്ചിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ കണക്കുകള്‍ ശെരിയാവുന്നില്ലല്ലെന്നും മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്നും അഖില്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സംഭവം വിവാദമായതോടെയാണ് കൈറ്റ് സിഇഒ, കെ. അൻവർ സാദത്ത് വിശദീകരണവുമായി രംഗത്തെത്തിയത്. കെഎസ്‌എഫ്‌ഇ യുടെ ലോണധിഷ്ഠിത ‘വിദ്യാശ്രീ’ പദ്ധതിയും പൊതുവിദ്യാഭ്യാസ വകുപ്പില്‍ കൈറ്റ് വഴി നടപ്പാക്കിയ ‘വിദ്യാകിരണം’ പദ്ധതിയും ഒന്നല്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

 

കെഎസ്‌എഫ്‌ഇ കുടുംബശ്രീയുമായി ചേര്‍ന്ന് നടത്തിയ ‘വിദ്യാശ്രീ’ പദ്ധതി കുടുംബശ്രീ അംഗങ്ങള്‍ക്ക് ലോണ്‍ ഉപയോഗിച്ച്‌ ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കാനാണെന്ന് പ്രസ്താവനയില്‍ പറയുന്നു. അങ്ങനെ വാങ്ങിയ ലാപ്‍ടോപ്പുകളില്‍ അവശേഷിക്കുന്നവയാണ് കോവിഡ് കാലത്ത് പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി സ്കൂളുകള്‍ക്ക് വിദ്യാകിരണം പദ്ധതിയിലൂടെ ലഭ്യമാക്കിയത്. ഇതിനു മാത്രമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും തുക ചെലവാക്കിയിട്ടുള്ളതെന്നും അൻവർ സാദത്ത് പ്രസ്താവനയില്‍ പറയുന്നു.

 

വിദ്യാകിരണം പദ്ധതി സമയത്ത് വിദ്യാകിരണം പോര്‍ട്ടല്‍ വഴിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സഹായമെത്തിയത്. അതിന് പുറമെ സിഎസ്‌ആർ ഫണ്ട് വഴി കൈറ്റിനും തുക ലഭിച്ചു. ഇതിന്റെ കണക്കുകളും അൻവർ സാദത്ത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കെഎസ്‌എഫ്‌ഇയുടെ വിദ്യാശ്രീയില്‍ വാങ്ങിയ ലാപ്‍ടോപ്പുകള്‍ വിദ്യാകിരണം പദ്ധതിവഴി നല്‍കിയത് (ഇതിനുള്ള തുക സിഎംഡിആർഎഫ്ല്‍ നിന്ന്) 45313. വിദ്യാകിരണം പദ്ധതിവഴി കൈറ്റ് വാങ്ങിയത് – 2360. ആകെ ലാപ്‍ടോപ്പുകള്‍ – 47673. ഇതുകൂടാതെ ധനകാര്യ വിശകലനവും, പദ്ധതിയുടെ നാള്‍വഴികളും എല്ലാം അൻവർ സാദത്ത് പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

ദുരിതാശ്വാസ നിധിക്കെതിരായ പരാമർശത്തില്‍ നിലവില്‍ അഖില്‍ മരർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.