play-sharp-fill
പട്ടാമ്പി പുഴയിലെ ജലനിരപ്പ് വർദ്ധിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ജില്ലാ കളക്ടർ ; പാലത്തിന് മുകളിലൂടെയുള്ള ഇരുചക്ര വാഹന ഗതാഗതവും കാല്‍നടയാത്രയും നിരോധിച്ചു

പട്ടാമ്പി പുഴയിലെ ജലനിരപ്പ് വർദ്ധിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ജില്ലാ കളക്ടർ ; പാലത്തിന് മുകളിലൂടെയുള്ള ഇരുചക്ര വാഹന ഗതാഗതവും കാല്‍നടയാത്രയും നിരോധിച്ചു

പാലക്കാട്‌ : പട്ടാമ്പി പുഴയിലെ ജലവിതാനം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തില്‍ പാലത്തിന് മുകളിലൂടെ ഇരുചക്ര വാഹന ഗതാഗതവും കാല്‍നടയാത്രയും നിരോധിച്ചതായി ജില്ല കളക്ടർ അറിയിച്ചു.

ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് യാത്രാ വിലക്കുള്ളത്. കനത്ത കാലവർഷത്തിന്‍റെയും മഴക്കെടുതിയുടെയും പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ എല്ലാവിധ ഖനന പ്രവർത്തനങ്ങളും ഇന്ന് മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്ക് ആവശ്യമായ മുൻകരുതല്‍ സ്വീകരിക്കാൻ ജില്ലാ കളക്ടർക്ക് തദ്ദേശസ്വയം ഭരണ എക്സൈസ് പാർലമെന്ററികാര്യ മന്ത്രി എം ബി രാജേഷ് നിർദ്ദേശം നല്‍കി. എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഭാരതപ്പുഴയുടെ തീരത്ത് താമസിക്കുന്നവർ കൂടുതല്‍ മുൻകരുതല്‍ സ്വീകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ദുരന്ത നിവാരണ അതോറിറ്റിയുടെയും മറ്റു അധികാരികളുടെയും നിർദ്ദേശങ്ങള്‍ കർശനമായി പാലിക്കണം. ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്ന തരത്തിലുള്ള സന്ദേശങ്ങളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്നും അത്തരക്കാർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂർ ജില്ലയില്‍ പീച്ചി, വാഴാനി, പെരിങ്ങല്‍ക്കുത്ത്, പൂമല, അസുരൻകുണ്ട്, പത്താഴക്കുണ്ട് ഡാമുകളില്‍ നിന്ന് വെള്ളം പുറത്തേക്കു ഒഴുക്കുന്നുണ്ട്. പീച്ചി ഡാമിന്റെ 4 സ്പില്‍വേ ഷട്ടറുകള്‍ 145 സെന്റീമീറ്റർ വീതം തുറന്നു. മഴ തീവ്രമായതിനെ തുടർന്ന് ഘട്ടം ഘട്ടമായാണ് ഷട്ടറുകള്‍ ഉയർത്തിയത്. വാഴാനി ഡാമിന്റെ നാലു ഷട്ടറുകള്‍ 70 സെന്റീമീറ്റർ വീതം തുറന്നു. പൂമല ഡാമിന്‍റെ നാല് ഷട്ടറുകള്‍ 15 സെന്റീമീറ്റർ വീതവും പത്താഴക്കുണ്ട് ഡാമിന്റെ നാലു ഷട്ടറുകള്‍ 6 സെന്റീമീറ്റർ വീതവും തുറന്നു. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ 7 ഷട്ടറുകളും ഒരു സ്ല്യൂസ് ഗേറ്റും തുറന്നിട്ടുണ്ട്.

ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാൻ സാധ്യതയുള്ളതിനാല്‍ മുന്നൊരുക്കത്തിന്റെ ഭാഗമായി വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നു എല്ലാവരോടും ക്യാമ്ബിലേക്കു മാറാൻ നിർദേശം നല്‍കി. തൃശൂർ വില്ലടത്തെ വെള്ളം കയറിയ വീടുകളില്‍ നിന്ന് ആളുകളെ ക്യാമ്ബിലേക്ക് മാറ്റി. മാടക്കത്തറ പഞ്ചായത്തിലെയും തൃശൂർ കോർപറേഷനിലെ വില്ലടം ഡിവിഷൻ പ്രദേശത്തെയും 30ലധികം കുടുംബങ്ങളെയാണ് ക്യാമ്ബിലേക്ക് മാറ്റിയത്.

തൃശൂരില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ 5 താലൂക്കുകളിലായി നിലവില്‍ 11 ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 159 കുടുംബങ്ങളിലെ 484 പേരാണ് ക്യാമ്ബുകളിലുള്ളത്. 191 പുരുഷന്മാരും 218 സ്ത്രീകളും 75 കുട്ടികളും ഉള്‍പ്പെടുന്നു. ചാലക്കുടി- 4, മുകുന്ദപുരം- ഒന്ന്, തൃശൂര്‍- ഒന്ന്, തലപ്പിള്ളി – 4, ചാവക്കാട് – ഒന്ന് എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിലായി പ്രവര്‍ത്തിക്കുന്ന ക്യാമ്ബുകളുടെ എണ്ണം.