play-sharp-fill
മുണ്ടക്കൈ ഉരുള്‍പൊട്ടൽ: രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തി, ഇതോടെ മരിച്ചവരുടെ എണ്ണം 11 ആയി, മലവെള്ളപ്പാച്ചിൽ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നു,  400ലധികം കുടുംബങ്ങൾ ഒറ്റപ്പെട്ടു, അട്ടമലയിലെ വീടുകളെല്ലാം ഒലിച്ചുപോയി, വെള്ളാര്‍മല ജിവിഎച്ച്എസ്എസ് സ്കൂള്‍ പൂർണ്ണമായും ഒലിച്ചുപോയി, വിനോദ സഞ്ചാരികളെ ഉള്‍പ്പെടെ നിരവധി പേരെ കാണാതായി

മുണ്ടക്കൈ ഉരുള്‍പൊട്ടൽ: രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തി, ഇതോടെ മരിച്ചവരുടെ എണ്ണം 11 ആയി, മലവെള്ളപ്പാച്ചിൽ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നു, 400ലധികം കുടുംബങ്ങൾ ഒറ്റപ്പെട്ടു, അട്ടമലയിലെ വീടുകളെല്ലാം ഒലിച്ചുപോയി, വെള്ളാര്‍മല ജിവിഎച്ച്എസ്എസ് സ്കൂള്‍ പൂർണ്ണമായും ഒലിച്ചുപോയി, വിനോദ സഞ്ചാരികളെ ഉള്‍പ്പെടെ നിരവധി പേരെ കാണാതായി

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി ഉയര്‍ന്നു. ഇതില്‍ രണ്ടു പേര്‍ കുട്ടികളാണ്. മലവെള്ളപ്പാച്ചിൽ തുടരുന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്ക്കരമാക്കുകയാണ്. വയനാട് ഇന്നുവരെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തമാണ് ഉണ്ടായത്.

മുണ്ടക്കൈയിലെ 400ലധികം കുടുംബങ്ങളാണ് ഒറ്റപ്പെട്ടുകിടക്കുന്നത്. ഉരുള്‍പൊട്ടലില്‍ ചൂരല്‍മലയിലെ പാലം തകര്‍ന്നു. നിരവധി പേരെ പരിക്കുകളോടെ മേപ്പാടി വിംസ് ആശുപത്രിയിലേക്ക് മാറ്റി. 33 പേരാണ് ഇവിടെ ചികിത്സയിലുള്ളത്.

മുണ്ടക്കൈയില്‍ മാത്രം നാനൂറോളം കുടുംബങ്ങളാണുള്ളത്. അട്ടമലയിലെ വീടുകളെല്ലാം ഒലിച്ചുപോയെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഉരുള്‍പൊട്ടലില്‍ ചൂരല്‍മല വെള്ളാര്‍മല ജിവിഎച്ച്എസ്എസ് സ്കൂള്‍ ഒലിച്ചുപോയി. അപകടത്തില്‍പെട്ടവരുടെ ചികിത്സ ഉറപ്പാക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഷ്വാലിറ്റിയിൽ കൂടുതൽ ഡോക്ടർമാരെ നിയോഗിച്ചു. അവധിയിൽ ഉള്ളവരോട് തിരികെ ജോലിയിൽ എത്താൻ നിർദേശം നൽകി. അപകടം നടന്ന ഭാഗത്ത് നിരവധി ഹോം സ്റ്റേകളും പ്രവര്‍ത്തിക്കുന്നുണ്ട്. അട്ടമല ഭാഗത്ത് ഉള്‍പ്പെടെയാണ് ഹോം സ്റ്റേകള്‍ പ്രവര്‍ത്തിക്കുന്നത്.

ഇവിടങ്ങളില്‍ താമസിച്ചിരുന്ന വിനോദ സഞ്ചാരികളെ ഉള്‍പ്പെടെ കാണാതായതായി വിവരം ഉണ്ട്. ചൂരല്‍മലയിലെ ഹോം സ്റ്റേയില്‍ താമസിച്ച രണ്ട് ഡോക്ടര്‍മാരെയും കാണാതായതായി വിവരമുണ്ട്.