
കോട്ടയം ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഉയരുന്നു ; ഒരാഴ്ചയ്ക്കിടെ 31 പേരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു ; ഏറ്റവും കൂടുതല്‍ പേരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് എരുമേലിയിൽ ; എലിപ്പനി ആര്‍ക്കും സ്ഥിരീകരിച്ചിട്ടില്ലെന്നത് ഏക ആശ്വാസം ; തൊഴിലുറപ്പ്, കര്‍ഷക തൊഴിലാളികള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ്
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയില്‍ കുതിച്ചുയര്‍ന്ന് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം. 20 പേരിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ പേരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് എരുമേലിയിലാണ്, അഞ്ചു പേര്‍ക്ക്.
തിരുവാര്‍പ്പില്‍ നാലും വിഴിക്കത്തോട്ടില്‍ മൂന്നും പേരിലും ഡെങ്കി സ്ഥിരീകരിച്ചു. കിടങ്ങൂര്‍, അയര്‍ക്കുന്നം, അകലക്കുന്നം, മുണ്ടക്കയം പഞ്ചായത്തുകളിലും കോട്ടയം നഗരസഭയിലുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കിടെ 31 പേരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോള്‍, 48 പേര്‍ ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടിയിരുന്നു. സ്വകാര്യ ആശുപത്രികളിലേക്ക് ഇതിന്റെ രണ്ടിരട്ടിയിലേറെ പേര്‍ രോഗബാധിതരായി എത്തുന്നുണ്ടെന്നാണ് കണക്ക്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കാലയളവില്‍ എലിപ്പനി ആര്‍ക്കും സ്ഥിരീകരിച്ചിട്ടില്ലെന്നതു മാത്രമാണ് ഏക ആശ്വാസം. എന്നാല്‍, മഴയെത്തുടര്‍ന്നു പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ രൂപപ്പെട്ടിരിക്കുന്ന വെള്ളക്കെട്ട് എലിപ്പനി സാധ്യത വര്‍ധിപ്പിക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. തൊഴിലുറപ്പ്, കര്‍ഷക തൊഴിലാളികള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ പറയുന്നു.
മുന്‍ വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ എലിപ്പനി വ്യാപകമായി പടര്‍ന്നിരുന്നു. കിഴക്കന്‍ മേഖലയില്‍ റബര്‍ തോട്ടങ്ങളിലെ ചിരട്ടകളില്‍ ഉള്‍പ്പെടെ വെള്ളം കെട്ടിക്കിടക്കുന്നത് ഡെങ്കിപ്പനി സാധ്യതയും വര്‍ധിപ്പിക്കുന്നത്.