play-sharp-fill
തലാഖ് ചൊല്ലി, കുറഞ്ഞ പൈസ കൊടുത്ത് സ്ത്രീകളെ ഒഴിവാക്കുന്നവര്‍ക്കുള്ള ഒരു താക്കീത് ; മറ്റെല്ലാ സമുദായങ്ങളിലെയും പോലെ മുസ്ലിം സമുദായത്തിലെ പുരുഷന്മാര്‍ക്കും സ്ത്രീകളെ നോക്കുവാനുള്ള ഉത്തരവാദിത്വം ഉണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്ന വിധി ; സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് അഡ്വ സി ഷുക്കൂര്‍

തലാഖ് ചൊല്ലി, കുറഞ്ഞ പൈസ കൊടുത്ത് സ്ത്രീകളെ ഒഴിവാക്കുന്നവര്‍ക്കുള്ള ഒരു താക്കീത് ; മറ്റെല്ലാ സമുദായങ്ങളിലെയും പോലെ മുസ്ലിം സമുദായത്തിലെ പുരുഷന്മാര്‍ക്കും സ്ത്രീകളെ നോക്കുവാനുള്ള ഉത്തരവാദിത്വം ഉണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്ന വിധി ; സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് അഡ്വ സി ഷുക്കൂര്‍

സ്വന്തം ലേഖകൻ

കാസര്‍കോട്: വിവാഹബന്ധം വേര്‍പെടുത്തിയ മുസ്ലിം സ്ത്രീകള്‍ക്ക് നിയമപരമായി ജീവനാംശം തേടാമെന്ന സുപ്രീം കോടതിയുടെ വിധിയെ സ്വാഗതം ചെയ്ത് നടനും അഭിഭാഷകനുമായ സി ഷുക്കൂര്‍.കോടതി വിധിയിലൂടെ മതനിയമത്തിന് മുകളിലാണ് സെക്കുലര്‍ നിയമമെന്ന് സുപ്രീം കോടതി ഊട്ടിയുറപ്പിച്ചുവെന്ന് സി ഷുക്കൂര്‍ പറഞ്ഞു.

‘മതേതര സമൂഹത്തെ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച്‌ വളരെ ശ്രദ്ധേയമായ വിധിന്യായമാണിത്. തലാഖ് ചൊല്ലി, കുറഞ്ഞ പൈസ കൊടുത്ത് സ്ത്രീകളെ ഒഴിവാക്കുന്നവര്‍ക്കുള്ള ഒരു താക്കീതാണ് ഈ വിധി. മറ്റെല്ലാ സമുദായങ്ങളിലെയും പോലെ മുസ്ലിം സമുദായത്തിലെ പുരുഷന്മാര്‍ക്കും സ്ത്രീകളെ നോക്കുവാനുള്ള ഉത്തരവാദിത്വം ഉണ്ടെന്ന് ഈ വിധി ഓര്‍മിപ്പിക്കുകയാണ്’; ഷുക്കൂര്‍ വക്കീല്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹ ബന്ധം വേര്‍പെടുത്തിയ മുസ്ലിം സ്ത്രീകള്‍ക്ക് നിയമപരമായി ജീവനാംശം തേടാമെന്ന സുപ്രധാന വിധിയാണ് സുപ്രീം കോടതി ഇന്ന് പുറപ്പടുവിച്ചത്. ക്രിമിനല്‍ നടപടി ചട്ടത്തിലെ (സിആര്‍പിസി) സെക്ഷന്‍ 125 പ്രകാരമാണിത്. ജസ്റ്റിസ് ബി വി നാഗരത്ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ജീവനാംശം നല്‍കുന്നതിനെതിരെ നേരത്തെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്.

‘വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമല്ല, എല്ലാ സ്ത്രീകള്‍ക്കും സിആര്‍പിസി സെക്ഷന്‍ 125 ബാധകമാകുമെന്ന പ്രധാന നിഗമനത്തോടെയാണ് ഞങ്ങള്‍ അപ്പീല്‍ തള്ളുന്നത്,’ ജസ്റ്റിസ് നാഗരത്‌ന വിധി പ്രസ്താവിച്ചുകൊണ്ട് പറഞ്ഞു. സിആര്‍പിസി സെക്ഷന്‍ 125 പ്രകാരം ഏതൊരു മുസ്ലിം സ്ത്രീക്കും വിവാഹബന്ധം വേര്‍പ്പെടുത്തിയ ഭര്‍ത്താവില്‍ നിന്നും ജീവനാംശം ആവശ്യപ്പെടാം. മുസ്ലീം സ്ത്രീകളുടെ വിവാഹമോചനത്തിനുള്ള അവകാശങ്ങള്‍ സംരക്ഷിക്കല്‍ നിയമം മതേതര നിയമത്തെ മറികടക്കില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ജീവനാംശം എന്നത് ഔദാര്യമല്ലെന്നും അത് അടിസ്ഥാനപരമായ അവകാശമാണെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു. എല്ലാ സ്ത്രീകള്‍ക്കും ലിംഗസമത്വവും സാമ്ബത്തിക സുരക്ഷിതത്വവും എന്ന തത്വം ഊട്ടിയുറപ്പിക്കുന്ന ഈ അവകാശം മതപരമായ അതിര്‍വരമ്ബുകള്‍ക്ക് അതീതമാണെന്നും കോടതി പറഞ്ഞു. സിആര്‍പിസി 125-ാം വകുപ്പ് മതേതര സ്വഭാവത്തില്‍ ഉള്ളതാണെന്നും അത് മുസ്ലിം സ്ത്രീക്കും ബാധകമാണെന്നുമാണ്, ചരിത്രപ്രസിദ്ധമായ ഷാബാനു കേസ് വിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കിയത്. എന്നാല്‍ ഇതിനെ മറിടകടക്കാനായി 1986-ല്‍ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തുകയായിരുന്നു. ഈ നിയമം ചൂണ്ടിക്കാട്ടിയാണ്, ഈ കേസിലെ ഹര്‍ജിക്കാരന്‍ വാദിച്ചത്. എന്നാല്‍ 2019-ലെ നിയമപ്രകാരം നടപടികളിലേക്ക് കടക്കാവുന്നതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.