മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന വാർത്ത; മരിച്ചാലും ക്രൂരത, പോസ്റ്റ്മോർട്ടം ടേബിളിലെ മൃതദേഹങ്ങളും വലിച്ചുകീറി കടിച്ചു പറിക്കുന്ന നായ്ക്കൾ, നിസാരവൽക്കരിച്ച് ആരോഗ്യവകുപ്പ്
ലഖ്നോ: ഉത്തർപ്രദേശിൽ നിന്ന് മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന മറ്റൊരു വാർത്ത കൂടി പുറത്ത്. ഝാൻസിയിൽ പോസ്റ്റ്മോർട്ടം ടേബിളിലെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ മൃതദേഹങ്ങൾ തെരുവുനായ്ക്കൾ വലിച്ചുകീറി കടിച്ചു തിന്നുന്നു എന്ന വാർത്തയാണ് പ്രചരിക്കുന്നത്.
വാർത്ത പുറത്തു വന്നതോടെ യു.പിയിലെ ആരോഗ്യ സംവിധാനങ്ങളെ വിമർശിച്ച സോഷ്യൽ മീഡിയ ഉപയോക്താക്കൾ സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ടു.
ഭീകര കാഴ്ചയെന്ന് വിശേഷിപ്പിച്ചാണ് ഒരു എക്സ് യൂസർ നായ്ക്കൾ കടിച്ചു കീറുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘യു.പിയിലെ ഝാൻസിയിലെ പോസ്റ്റ്മോർട്ടം ടേബിളിലെ മനുഷ്യ മൃതദേഹങ്ങൾ തിന്നുന്ന തെരുവു നായ്ക്കൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ലജ്ജയില്ലാതെ തങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയാണ്. ഈ വിഡിയോ ഝാൻസിയിൽ നിന്നുള്ളതല്ലെന്നാണ് അവർ പറയുന്നത്.’-എന്ന് എക്സ് യൂസർ വിഡിയോക്കു താഴെ എഴുതിയിരിക്കുന്നു.
നായ്ക്കളെ തുരത്താൻ പോലും ശ്രദ്ധിക്കാത്ത കാഴ്ചക്കാരിൽ ആരോ ആണ് വീഡിയോ പകർത്തിയത്. അതേസമയം, സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങളുടെ ശോചനീയാവസ്ഥ തുറന്നുകാട്ടാൻ വിഡിയോയിലൂടെ സാധിച്ചു.
സംഭവത്തിൽ ആരോഗ്യവകുപ്പിനെ പ്രതിചേർക്കണം. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. പോസ്റ്റ്മോർട്ടം ടേബിളുകളിലെ മൃതദേഹങ്ങൾ പോലും സുരക്ഷിതമല്ലെന്ന് തെളിയിക്കുന്ന സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും പലരും വിഡിയോക്ക് താഴെ കുറിച്ചു.
ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുന്ന രോഗികളെ പോലും തെരുവുനായ്ക്കൾ കടിക്കാറുണ്ട്. യു.പിയിലെ ആശുപത്രിക്കിടക്കകളിലൂടെ എലികൾ ഓടിക്കളിക്കുന്ന വിഡിയോകളും മുമ്പ് പ്രചരിച്ചിരുന്നു.