മന്ത്രി മുഹമ്മദ് റിയാസ് വഴി പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത് സി.പി.എം നേതാവ് കോഴ വാങ്ങിയെന്ന് പരാതി; കരാർ ഉറപ്പിച്ചത് 60 ലക്ഷത്തിന്, ആദ്യ ഗഡുവായി കൈപ്പറ്റിയത് 22 ലക്ഷം
തിരുവനന്തപുരം: പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത് സി.പി.എം യുവജന നേതാവ് കോഴ വാങ്ങിയെന്ന് പരാതി.
മന്ത്രി മുഹമ്മദ് റിയാസ് വഴി പി.എസ്.സി അംഗത്വം വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് 60 ലക്ഷം രൂപക്ക് കരാർ ഉറപ്പിച്ചു. ആദ്യ ഗഡുവായി 22 ലക്ഷം രൂപ യുവനേതാവ് കൈപ്പറ്റുകയും ചെയ്തുവെന്ന് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന കോഴിക്കോട് സ്വദേശി പറയുന്നു.
എന്നാൽ പി.എസ്.സി അംഗങ്ങളെ പാർട്ടി തീരുമാനിച്ചപ്പോൾ പട്ടികയിൽ ഈ വ്യക്തി ഉൾപ്പെട്ടില്ല. പിന്നീട് ആയുഷ് വകുപ്പിൽ സ്ഥാനം വാഗ്ദാനം നൽകി അനുനയിപ്പിക്കുകയായിരുന്നു. എന്നാൽ, ആ പദവിയും കിട്ടിയില്ല. തുടർന്നാണ് സി.പി.എമ്മിന് പരാതി നൽകാൻ തീരുമാനിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കരാർ ഉറപ്പിച്ചതിന്റെ ശബ്ദസന്ദേശമടക്കം പാർട്ടിക്ക് കൈമാറിയിട്ടുണ്ട്. അന്വേഷണത്തിൽ ഇടപാട് നടന്നതായി സി.പി.എമ്മിന് ബോധ്യമായി.
ഏരിയ സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കോഴിക്കോട്ടെ യുവജന നേതാവിനെതിരെയാണ് പരാതി ഉയർന്നിട്ടുള്ളത്.
അന്വേഷണം നടത്തണമെന്നാണ് മന്ത്രി റിയാസ് പാർട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പണം നൽകിയ വ്യക്തിയും സി.പി.എമ്മുമായി ബന്ധമുള്ളയാളാണ്.
ഇക്കാര്യം ചർച്ച ചെയ്യാൻ തിങ്കളാഴ്ച കോഴിക്കോട് ജില്ലാകമ്മിറ്റി അടിയന്തരമായി വിളിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും യോഗത്തിൽ പങ്കെടുക്കും.