സവാള, തക്കാളി, ഉരുളക്കിഴങ്ങ് വില കുതിക്കുന്നു ; സാധാരണക്കാരന്റെ കുടുംബബജറ്റ് താളംതെറ്റുന്നു ; വീടുകളിൽ പാചകത്തിന് 10 ശതമാനം ചെലവേറുമെന്ന് റിപ്പോർട്ട്
സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യത്ത് സവാള, ഉരുളക്കിഴങ്ങ്, തക്കാളി വില കുതിച്ചുയർന്നതോടെ സാധാരണക്കാരന്റെ കുടുംബബജറ്റ് താളംതെറ്റുന്നു. വീടുകളിൽ പാചകത്തിന് 10 ശതമാനം ചെലവേറുമെന്ന് റേറ്റിങ് ഏജൻസിയായ ‘ക്രിസിൽ’ റിപ്പോർട്ട് ചെയ്‌തു. കഴിഞ്ഞവർഷത്തെ മൊത്തവിലയുമായി താരതമ്യപ്പെടുത്തിയാൽ ഈ വർഷം ജൂണിൽ സവാള മൊത്തവില 106 ശതമാനം വർധിച്ചു.
കഴിഞ്ഞവർഷം ജൂൺ 30ന് സവാള മൊത്തവില ക്വിന്റലിന് 1,260 രൂപയായിരുന്നെങ്കിൽ ഈ വർഷം അത് 2,603 രൂപയായി. ഉരുളക്കിഴങ്ങ് മൊത്തവില 96 ശതമാനം വർധിച്ചു. ക്വിന്റലിന് 1,076 രൂപയായിരുന്നത് 2,116 രൂപയായി. തക്കാളി മൊത്തവില കഴിഞ്ഞമാസം ക്വിന്റലിന് 1,585 രൂപയായിരുന്നത് ഈ മാസം 3,368 രൂപയായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരുമാസത്തിനുള്ളിൽ ഇവയുടെ ചില്ലറവിലയിൽ 15 മുതൽ 58 ശതമാനംവരെയാണ് വർധന. മൊത്തവിലയും ഒരുമാസത്തിനിടെ കാര്യമായി വർധിച്ചു. തക്കാളി മൊത്തവില 65.70 ശതമാനവും ഉള്ളി മൊത്തവില 35.36 ശതമാനവും ഉരുളക്കിഴങ്ങ് മൊത്തവില 17.57 ശതമാനവും കൂടി. വിലക്കയറ്റം താൽക്കാലികപ്രതിഭാസം മാത്രമാണെന്നും ഉരുളക്കിഴങ്ങിന്റേത് ഒഴിച്ചുള്ള വില വരുംദിവസങ്ങളിൽ കുറയുമെന്നുമാണ് കേന്ദ്രസർക്കാരിന്റെ അവകാശവാദം.
കഴിഞ്ഞ റാബി സീസണിലെ ഉൽപ്പാദനം കുറഞ്ഞതും കടുത്തവേനലും ജലക്ഷാമവുമാണ് വിലക്കയറ്റത്തിനുള്ള കാരണമായി സർക്കാർ പറയുന്നത്. എന്നാൽ, വിലക്കയറ്റം പ്രതിരോധിക്കാനുള്ള നടപടിയൊന്നും കേന്ദ്രം സ്വീകരിച്ചിട്ടില്ല.”