
മുന്നോട്ടുകയറി നില്‍ക്കാനാവശ്യപ്പെട്ടു, വാക്ക് തർക്കത്തെ തുടർന്ന് മർദ്ദനം ; സ്വകാര്യ ബസ് കണ്ടക്ടറെ മദ്യക്കുപ്പി കൊണ്ട് കുത്തി ; ആക്രമിച്ചത് കഞ്ചാവ് കേസിലെ പ്രതി
സ്വന്തം ലേഖകൻ
കൊച്ചി: എറണാകുളം നടക്കാവില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് കുത്തേറ്റു. ബസ് കണ്ടക്ടര്‍ ജെയിന്‍ ജെയിംസിനാണ് കുത്തേറ്റത്. കഞ്ചാവ് കേസ് പ്രതിയായ അബുവാണ് ആക്രമിച്ചത്. പ്രതിയെ ഉദയംപേരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
എറണാകുളം നടക്കാവില്‍ ഇന്ന് വൈകിട്ടോടെയാണ് സംഭവം. കണ്ടക്ടര്‍ മുന്നോട്ടുകയറി നില്‍ക്കാനാവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബസിനകത്തു വച്ച് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും ഇയാള്‍ ജെയിന്‍ ജയിംസിനെ മര്‍ദിക്കുകയും ചെയ്തു. ഇതോടെ ഡ്രൈവര്‍ ബസ് നിര്‍ത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് പുറത്തിറങ്ങിയ ഇരുവരും തമ്മില്‍ തര്‍ക്കം തുടര്‍ന്നതോടെ അബു അരയില്‍ കരുതിയിരുന്ന മദ്യക്കുപ്പി പൊട്ടിച്ച് കണ്ടക്ടറെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ആദ്യം തൃപ്പൂണിത്തുറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജെയിന്‍ ജയിംസിനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.