
ന്യൂഡൽഹി: ട്വന്‍റി 20 ലോകകപ്പ് 2024 കിരീടവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങള്‍ ജന്മനാട്ടിൽ മടങ്ങിയെത്തി. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ടീമിന് പ്രൗഢഗംഭീരമായ സ്വീകരണമാണ് ലഭിച്ചത്. രാവിലെ 9 മണിക്ക് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പോകുന്ന താരങ്ങള്‍ നരേന്ദ്ര മോദിക്കൊപ്പം പ്രഭാത ഭക്ഷണം കഴിക്കും.
താരങ്ങളെ മോദി നേരിട്ട് അഭിനന്ദിക്കും. ഉച്ചയ്ക്ക് ടീമംഗങ്ങള്‍ മുംബൈയ്ക്ക് തിരിക്കും. വൈകിട്ട് വാങ്കഡെ സ്റ്റേഡിയത്തിന് സമീപം വിക്ടറി പരേഡും ബിസിസിഐ സംഘടിപ്പിക്കുന്നുണ്ട്. ബാർബഡോസില്‍ ചുഴലിക്കാറ്റ് വീശിയടിച്ചതാണ് താരങ്ങളുടെ മടക്കയാത്ര വൈകാന്‍ കാരണം.
താരങ്ങള്‍ ലോകകപ്പ് ചുംബിക്കുന്ന ദൃശ്യങ്ങള്‍ ബിസിസിഐ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ലോകകിരീടം ജന്മനാട്ടില്‍ എന്നാണ് ബിസിസിഐയുടെ കുറിപ്പ്. രാവിലെ ടീമിനെ പ്രധാനമന്ത്രി, വസതിയില്‍ സ്വീകരിക്കും. വൈകീട്ട് മുംബൈയില്‍ തുറന്ന ബസില്‍ ഒരു കിലോമീറ്ററോളം ടീമിന്റെ പരേഡുമുണ്ട്. അതിനു ശേഷം ബിസിസിഐയുടെ പരിപാടിയുമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരേഡിനു ശേഷം ക്യാപ്റ്റൻ രോഹിത് ശർമ ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്ക് ലോകകപ്പ് ട്രോഫി കൈമാറും. അടുത്ത രണ്ട് വർഷത്തേക്ക് ട്രോഫി ബിസിസിഐ ആസ്ഥാനത്ത് തുടരും. ഇന്ന് വൈകീട്ടോടെ കളിക്കാർ അവരവരുടെ നാട്ടിലേക്ക് പോകും.
ജൂണ്‍ 29നു നടന്ന ത്രില്ലർ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 7 വിക്കറ്റിനു വീഴ്ത്തിയാണ് ഇന്ത്യ ടി20 ലോകകപ്പ് സ്വന്തമാക്കിയത്. രണ്ടാം ടി20 ലോക കിരീടമാണ് ഇന്ത്യ വെസ്റ്റ് ഇൻഡീസിലെ ബാർബഡോസില്‍ സ്വന്തമാക്കിയത്.