
പാലാ കടപ്പാട്ടൂരുള്ള ഐഒസിയുടെ പെട്രോള്‍ പമ്പില്‍ നിന്നും വെള്ളം കലർന്ന ഡീസൽ: പരാതിയിൽ 48 മണിക്കൂറിനുള്ളില്‍ ഇടപെടൽ നടത്തി സുരേഷ് ഗോപി; കാറുടമയ്ക്ക് 9894 രൂപ നഷ്ടപരിഹാരം നൽകാനും പമ്പിലെ ഡീസല്‍ വില്‍പ്പന നിർത്തി വയ്ക്കാനും ഉത്തരവ്
സ്വന്തം ലേഖകൻ
പാലാ: ഡീസലില്‍ വെള്ളം കണ്ടെത്തിയെന്ന പരാതിയില്‍ പമ്പിലെ ഡീസല്‍ വില്‍പ്പന നിർത്തി വയ്ക്കാനും പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാനും കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുടെ ഉത്തരവ്.
പൊതുപ്രവർത്തകനും സെന്‍റർ ഫോർ കണ്‍സ്യൂമർ എജുക്കേഷൻ മാനേജിംഗ് ട്രസ്റ്റിയുമായ മുണ്ടുപാലം ജയിംസ് വടക്കന്‍റെ പരാതിയിലാണ് 48 മണിക്കൂറിനുള്ളില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഫലപ്രദമായ ഇടപെടല്‍.
കഴിഞ്ഞ 17ന് ജയിംസിന്‍റെ മരുമകനും കോട്ടയം ഐസിഐസിഐ ബാങ്ക് മാനേജരുമായ ജിജു കുര്യൻ പാലാ കടപ്പാട്ടൂരുള്ള ഐഒസിയുടെ പെട്രോള്‍ പമ്പില്‍ നിന്നും 36 ലിറ്ററോളം ഡീസല്‍ കാറില്‍ നിറച്ചു. കോട്ടയത്ത് എത്തുന്നതിനിടെ പല തവണ സൂചനാലൈറ്റുകള്‍ തെളിയുകയും ബീപ് ശബ്‌ദം മുഴക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ജിജു കാർ കോട്ടയത്തെ ഷോറൂമില്‍ എത്തിക്കുകയും പരിശോധന നടത്തുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഡീസലില്‍ വെള്ളം കണ്ടെത്തുകയായിരുന്നു. ഷോറൂമിലെ വർക്ക് ഷോപ്പില്‍ ഡീസല്‍ നീക്കം ചെയ്യുകയും ഡീസല്‍ ടാങ്കും മറ്റും കഴുകി വൃത്തിയാക്കുകയും ചെയ്തു. ഇതിന് 6500 രൂപ കമ്പനി സർവീസ് ചാർജും വാങ്ങി. വിവരം അറിയിക്കാൻ ഐഒസിയുടെ പമ്പിലേക്ക് പല തവണ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. ജിജു ഇക്കാര്യം ജയിംസിനെ അറിയിച്ചു.
ഇദ്ദേഹം കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് പരാതി അയയ്ക്കുകയായിരുന്നു. തിങ്കളാഴ്ച പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുകയും ഡീസലില്‍ വെള്ളം കണ്ടെത്തിയ പമ്പ് പരിശോധനയ്ക്ക്ശേഷം മാത്രം പ്രവർത്തിച്ചാല്‍ മതിയെന്ന് ഉത്തരവിടുകയും ചെയ്തു. ഡീസല്‍ തുകയായ 3394 രൂപയും സർവീസിന് ചെലവായ 6500 രൂപയും ഉള്‍പ്പെടെ 9894 രൂപ ഐഒസി ഡീലർ പരാതിക്കാരനായ ജിജു കുര്യന്‍റെ അക്കൗണ്ടിലേക്ക് അയച്ചതായും ഓഫീസില്‍നിന്ന് അറിയിപ്പ് ലഭിച്ചു.