
ആരവങ്ങൾ ആവേശമാക്കി: ആർപ്പുവിളികൾ ആഘോഷമാക്കി യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ; വിജയലഹരിയിൽ പ്രവർത്തകർ
സ്വന്തം ലേഖകൻ
കോട്ടയം: ആരവങ്ങൾ ആവേശമാക്കി വിജയത്തിന്റെ വീര്യം നുകർന്ന് യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ. പ്രചാരണത്തിന്റെ ആദ്യ ഘട്ടം പിന്നിട്ടതോടെ അണികൾ ഇരട്ടി ആവേശത്തിലാണ്. വെള്ളിയാഴ്ച രാവിലെ നാമനിർദേശ പത്രിക കൂടി സമർപ്പിക്കുന്നതോടെ തിരഞ്ഞെടുപ്പിന്റെ ആവേശം സമസ്തസീമയും ലംഘിക്കുമെന്ന് ഉറപ്പായി.
ഇന്നലെ രാവിലെ കടുത്തുരുത്തി നിയോജക മണ്ഡലത്തിലായിരുന്നു സ്ഥാനാർത്ഥിയുടെ പര്യടനം. കേരള കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും മുൻ നിര നേതാക്കൾക്കൊപ്പം കടുത്തുരുത്തിയിൽ എത്തിയ സ്ഥാനാർത്ഥിയെ പുഷ്പവൃഷ്ടിയോടെയാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം സ്വീകരിച്ചത്. ഓരോരുത്തരുടെയും അടുത്തെത്തി കുശലം പറഞ്ഞും, ചിരിച്ചും കൈ കൊടുത്തും അവരിൽ ഒരാളായി തോമസ് ചാഴികാടൻ മാറി. അമ്മമാരുടെ സ്വന്തം മകനായി, സഹോദരിമാരുടെ സഹോദരനായി, ജേഷ്ഠതുല്യനായി ഓരോ വോട്ടർമാരും തോമസ് ചാഴികാടനെ നെഞ്ചേറ്റിയ കാഴ്ചയാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും കാണാൻ കഴിഞ്ഞത്. ഓരോ വേദിയിലും നൂറുകണക്കിന് സ്ത്രീകളാണ് സ്ഥാനാർത്ഥിയെ പിൻതുണയും മുദ്രാവാക്യം വിളികളുമായി നിറഞ്ഞ് നിന്നത്.
കടുത്തുരുത്തിയിലെ പര്യടനം പൂർത്തിയാക്കിയ സ്ഥാനാർത്ഥി കോട്ടയം പ്രസ്‌ക്ലബിന്റെ പ്രത്യേക തിരഞ്ഞെടുപ്പ് മുഖാമുഖം പരിപാടിയായ ബാറ്റിൽ 2019 ലാണ് പങ്കെടുത്തത്. പ്രസന്ന വദനനായി, പരിചിത മുഖങ്ങൾക്ക് കൈ കൊടുത്ത് പരിചയം പുതുക്കിയാണ് സ്ഥാനാർത്ഥി പ്രസ്‌ക്ലബിലെത്തിയത്. മാധ്യമപ്രവർത്തകരുടെ മൂർച്ചയേറിയ ചോദ്യങ്ങൾക്ക് സ്വതസിദ്ധമായ പുഞ്ചിരിയിൽ മറുപടി നൽകിയ സ്ഥാനാർത്ഥി തോമസ് ചാഴികാടൻ ഒരു തവണ പോലും പതറിയില്ല. ഇവിടെ നിന്ന് സ്ഥാനാർത്ഥി നേരെ എത്തിയത് ബസേലിയസ് കോളേജിലാണ്. കെ.എസ്.യു പ്രവർത്തകരുടെ നേതൃത്വത്തിൽ വൻ മുദ്രാവാക്യം വിളിയാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. മാലയും ബൊക്കെയും നൽകി കെഎസ് യു പ്രവർത്തകർ വൻ സ്വീകരണം തന്നെ സ്ഥാനാർത്ഥിക്ക് ഒരുക്കി നൽകിയിരുന്നു. തുടർന്ന് കടുത്തുരുത്തി മണ്ഡലത്തിലെ വിവിധ പരിപാടികൾ പൂർത്തിയാക്കിയ ശേഷമാണ് ഇന്നലത്തെ പ്രചാരണം സമാപിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
