ഇനിയെങ്കിലും ഇതിനൊരു പരിഹാരം വേണ്ടേ….! രണ്ട് വർഷത്തിനിടെ കുറിഞ്ഞി സ്വദേശി ലളിതാംബികയുടെ മുറ്റത്തേക്ക് തലകീഴായി മറിഞ്ഞത് അഞ്ച് കാറുകള്‍; ബാത്ത് റൂം പണിത് മടുത്തെന്ന് പരാതി
കുറിഞ്ഞി: ”ദേ ഈ കാണുന്ന ബാത്ത് റൂം രണ്ട് തവണ കാർ മറിഞ്ഞുവന്ന് തകർത്തതാണ്… വീണ്ടും ഞങ്ങള്‍ പുതുക്കിപ്പണിതു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഞങ്ങളുടെ മുറ്റത്തും പുരയിടത്തിലുമായി അഞ്ച് കാറുകളാണ് തലകീഴായി മറിഞ്ഞെത്തിയത്. ഇനിയെങ്കിലും ഇതിനൊരു പരിഹാരം വേണ്ടേ”.- ചോദിക്കുന്നത് കുറിഞ്ഞി തേക്കുങ്കല്‍ ലളിതാംബിക സലിനാണ്.
കുറിഞ്ഞി വളവില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ദീർഘദൂര ബസ് മറിഞ്ഞതിന് മറുവശത്ത് തൊട്ടുതാഴെ താമസിക്കുകയാണ് ലളിതാംബിക സലിനും കുടുംബവും. പാലായില്‍ നിന്ന് തൊടുപുഴ റൂട്ടിലേക്ക് പോകുന്ന വാഹനങ്ങള്‍ ഇവരുടെ വീടിന് മേലെയുള്ള റോഡുവളവില്‍ അപകടത്തില്‍പ്പെട്ടാല്‍ മുപ്പതടിയിലധികം താഴ്ചയുള്ള ഇവരുടെ പുരയിടത്തിലേക്കോ വീട്ടുമുറ്റത്തേക്കോ ആണ് പതിക്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പലപ്പോഴും വലിയ ശബ്ദം കേട്ട് ഇവർ വീടിന് വെളിയിലേക്ക് ഓടിയിറങ്ങുമ്പോള്‍ കാർ തലകുത്തി മറിഞ്ഞ് ബാത്ത്റൂമും തകർത്ത് മുറ്റത്ത് കിടക്കുന്ന കാഴ്ചയാണ് കാണുന്നത്.
ഇവിടെ റോഡിന്റെ അശാസ്ത്രീയമായ നിർമ്മാണവും സംരക്ഷണഭിത്തി ഇല്ലാത്തതുമാണ് പ്രധാന പ്രശ്നം.
പുനലൂർ മൂവാറ്റുപുഴ റോഡില്‍ കുറിഞ്ഞിക്ക് സമീപമുള്ള കുഴിവേലി തേക്കുംങ്കല്‍ വളവില്‍ വാഹനങ്ങള്‍ നിയന്ത്രണം വിട്ട് മറിയുന്നത് തുടർക്കഥയാവുകയാണ്.
അടുത്തകാലങ്ങളിലായി നിരവധി കാറുകളും ലോറികളും ഇതേവളവില്‍ അപകടത്തില്‍ പെട്ടിരുന്നു. അശാസ്ത്രീയമായ റോഡ് നിർമ്മാണവും റോഡിന്റെ സൈഡില്‍ ഡിവൈഡറുകളും ദിശാ ബോർഡുകളും കൃത്യമായി സ്ഥാപിക്കാത്തതും മൂലമാണ് ഡ്രൈവർമാർക്ക് വളവ് മനസ്സിലാക്കാൻ കഴിയാതെ വരുന്നതെന്നും അതാണ് ഇവിടെ അപകടങ്ങള്‍ തുടർച്ചയായി ഉണ്ടാകാൻ കാരണമെന്നും നാട്ടുകാർ പറയുന്നു.
റോഡുവശത്തെ പാറ പൊട്ടിച്ചുമാറ്റി കൊടും വളവ് ഒഴിവാക്കി റോഡ് നേരെയാക്കിയാല്‍ അപകടങ്ങള്‍ ഒഴിവാക്കാൻ കഴിയുമെന്നും ജനങ്ങള്‍ പറയുന്നു.