play-sharp-fill
ക്രൈസ്തവ വിഭാഗത്തിലെ ഒരു വിഭാഗം ഇപ്രാവശ്യം ബിജെപിക്ക് അനുകൂലമായി നിലപാടെടുത്തു, പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് ഇമേജ് തകർക്കാൻ ശ്രമിച്ചു, ഒരു സീറ്റ് ബിജെപി നേടിയതാണ് അപകടകരമായ കാര്യം, തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

ക്രൈസ്തവ വിഭാഗത്തിലെ ഒരു വിഭാഗം ഇപ്രാവശ്യം ബിജെപിക്ക് അനുകൂലമായി നിലപാടെടുത്തു, പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് ഇമേജ് തകർക്കാൻ ശ്രമിച്ചു, ഒരു സീറ്റ് ബിജെപി നേടിയതാണ് അപകടകരമായ കാര്യം, തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

തിരുവനന്തപുരം: കേരളത്തിൽ ഇടതുപക്ഷത്തിന് നല്ല പരാജയമാണ് ഉണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ബിജെപിക്ക് ഒരു സീറ്റ് കിട്ടിയതാണ് അപകടകരമായ കാര്യം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ മനോഭാവം മനസിലാക്കാൻ സാധിച്ചില്ലെന്നും ഗോവിന്ദൻ പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ചേർന്ന സിപിഎം നേതൃയോഗങ്ങൾക്ക് ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെയാണ് പ്രതികരണം.

എം വി ഗോവിന്ദന്റെ വാക്കുകൾ:-

ഇടതുപക്ഷ ജനാധിപത്യ ശക്തികൾ ഇന്ത്യയിലുടനീളം ഉയർത്തിയ ഏറ്റവും പ്രധാനപ്പെട്ട മുദ്രാവാക്യം ബിജെപി സർക്കാരിനെ താഴെയിറക്കാനാവണം എന്നായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനാധിപത്യ മതനിരപേക്ഷ ഫെഡറൽ സംവിധാനത്തെയും ഭരണഘടനയെയും തകർത്ത് ഹിന്ദുത്വ ഫാസിസ്റ്റ് രീതിയിലുള്ള ഭരണം നടത്താനുള്ള‌‌ ഭൂരിപക്ഷം ഇത്തവണയും നേടാനാകും എന്നാണ് ബിജെപി കരുതിയിരുന്നത്. 370 മുതൽ 430 സീറ്റ് ബിജെപി നേടും എന്നായിരുന്നു പ്രധാനമന്ത്രി ഉൾപ്പെടെയെുള്ള ബിജെപി നേതൃത്വമാകെ പറഞ്ഞത്.

എന്നാൽ, അത് സാധിച്ചില്ല. വെറും മുപ്പതോ മുപ്പത്തേഴോ സീറ്റ് കൂടി ലഭിച്ചിരുന്നെങ്കിൽ ഭൂരിപക്ഷത്തോടെ ഇന്ത്യ സഖ്യത്തിന് ഭരണത്തിലേറാമായിരുന്നു. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പ്രതീക്ഷിച്ച വിജയം നേടാനാവാത്ത സ്ഥിതിയാണ് ഉണ്ടായത്. നല്ല പരാജയമാണ് ഉണ്ടായത്.

യുഡിഎഫിന് 18 സീറ്റ് നേടാനായി. ഒരു സീറ്റ് ബിജെപിക്കും നേടാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും അപകടകരമായ കാര്യം. 2019ലെ പോലെ ഒരു സീറ്റ് മാത്രമേ നമുക്ക് നേടാൻ സാധിച്ചിട്ടുള്ളു. ദേശീയ തലത്തിൽ സർക്കാർ രൂപീകരിക്കാൻ സിപിഎമ്മിന് ആവില്ലല്ലോ.

അതിനുള്ള സാദ്ധ്യത കോൺഗ്രസിനാണല്ലോ എന്ന തോന്നൽ മതനിരപേക്ഷ സമൂഹത്തിൽ പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗത്തിൽ ഉണ്ടായിട്ടുണ്ട്. ഇത് നല്ലരീതിയിൽ ബാധിച്ചു. ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവർ എല്ലാം മുന്നണി പോലെ പ്രവർത്തിച്ചു. മറ്റ് തെരഞ്ഞെടുപ്പുകളിൽ ഇവരെല്ലാം മത്സരിക്കാറുണ്ട്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവര്‍ മത്സരിച്ചില്ല.

വളരെ ചുരുക്കം സീറ്റുകളിൽ മത്സരിക്കുന്നവര്‍ക്ക് ഇത്തവണ ഐക്യമുന്നണി പോലെ വർഗീയ ധ്രുവീകരണത്തിന് കാരണമായി. മുസ്ലീം രാഷ്ട്രീയം വേണമെന്ന് പറയുന്ന ജമാഅത്തെ ഇസ്ലാമി അടക്കം മുന്നണി പോലെ ഇടതുപക്ഷത്തിനെതിരെ പ്രവര്‍ത്തിച്ചു.

അത് മതനിരപേക്ഷ കേരളത്തിനെ സംബന്ധിച്ച് ദൂരവ്യാപക പ്രശ്നമാകും. മതനിരപേക്ഷ മനസുള്ള ഭൂരിപക്ഷ ന്യൂനപക്ഷ മതങ്ങളിൽപ്പെട്ടവര്‍ അതിനെ രാഷ്ട്രീയമായി അംഗീകരിക്കില്ല. വിവിധ ജാതീയ സംഘടനകൾ പല കാരണങ്ങൾ കൊണ്ട് വർഗീയ ശക്തികൾക്ക് കീഴ്പ്പെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എസ്എൻഡിപി നേതൃത്വം സംഘപരിവാറിന് വേണ്ടി വോട്ട് മാറ്റി.

ക്രൈസ്തവ വിഭാഗത്തിലെ ഒരു വിഭാഗം ഇപ്രാവശ്യം ബിജെപിക്ക് അനുകൂലമായി നിലപാടെടുത്തു. അതിന് ഭീഷണി അടക്കം പല കാരണങ്ങളുണ്ടാകാം. തൃശൂരിൽ കോൺഗ്രസ്‌ വോട്ട് ചോർന്നത് ഇക്കാരണം കൊണ്ടാണ്. ജനങ്ങളിലേക്ക് പോകണം എന്നാണ് സിപിഎം തീരുമാനം.

നല്ല ജാഗ്രതയോടെ ജനങ്ങളെ സമീപിക്കും. ജനങ്ങളിൽ ഉണ്ടായ തെറ്റിദ്ധാരണ മാറ്റാൻ പ്രവർത്തിക്കും. തോൽവിയിൽ സമഗ്ര പരിശോധന നടത്തി.ജനങ്ങൾക്ക് നൽകുന്ന ആശ്വാസ നടപടികൾ ഉണ്ട്. പെൻഷൻ അടക്കമുള്ളവയിൽ അനുകൂല്യം കൃത്യതയോടെ നൽകാനായില്ല.

ആ പ്രശ്നവും വോട്ടിൽ പ്രതിഫലിച്ചു. ജനങ്ങളുടെ മനസ് മനസിലാക്കി പ്രവർത്തനം കാര്യക്ഷമമാക്കും. പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് ഇമേജ് തകർക്കാൻ ശ്രമം ഉണ്ടായിരുന്നു. പിണറായിയെയും കുടുംബത്തെയും ടാർഗറ്റ് ചെയ്തുകൊണ്ടായിരുന്നു ആക്രമണം.

അത്തരം പ്രചാരണം ജനങ്ങളെ സ്വാധീനിച്ചു. വലത് മാധ്യമങ്ങൾ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണം നടത്തി. തോൽവിയുടെ പശ്ചാത്തലത്തിൽ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കും. എന്തിനാണ് മുൻഗണന നൽകേണ്ടതെന്നടക്കം പരിശോധിക്കും. പാര്‍ട്ടിക്കുണ്ടായ തിരിച്ചടി അടി മുതൽ തല വരെ പരിശോധിക്കും. എല്ലാ ലോക്കൽ കമ്മിറ്റികളിലും ബഹുജന കൂട്ടായ്മകൾ നടത്തും.