
തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ വ്യാജമദ്യം കഴിച്ച് 13 പേര് മരിച്ചു; നാല്പതോളം പേര് രണ്ട് ആശുപത്രികളിലായി ചികിത്സയില്‍; ദിവസവേതന തൊഴിലാളികളും, ചുമട്ടുതൊഴിലാളികളുമാണ് വ്യാജമദ്യം വാങ്ങി കഴിച്ചതെന്ന് റിപ്പോർട്ടുകള്‍ ; ഒരാൾ അറസ്റ്റിൽ ; പൊലീസ് സൂപ്രണ്ടിന് സസ്പെൻഷൻ ; കളക്ടറെ സ്ഥലം മാറ്റി ; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ
സ്വന്തം ലേഖകൻ
ചെന്നൈ :തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ വ്യാജമദ്യ ദുരന്തത്തെ തുടർന്ന് 13 മരണം. കരുണാപുരത്തുനിന്നാണ് ഇവർ മദ്യം കഴിച്ചതെന്നാണു വിവരം. കള്ളക്കുറിച്ചി മെഡിക്കൽ കോളജ്, പോണ്ടിച്ചേരി ജിപ്മെർ, സേലം എന്നീ ആശുപത്രികളിലായി നാൽപ്പതോളം പേർ ചികിത്സയിലാണ്. ഇതിൽ പലരുടെയും നില ഗുരുതരമാണെന്നാണു വിവരം. തമിഴ് നാട് ആരോഗ്യമന്ത്രി മാ.സുബ്രഹ്മണ്യൻ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.
കരുണാപുരത്തെ ഒരു അനധികൃത മദ്യ കച്ചവടക്കാരന്റെ പക്കല്‍ നിന്നാണ് ദിവസവേതന തൊഴിലാളികളും, ചുമട്ടുതൊഴിലാളികളും വ്യാജമദ്യം വാങ്ങി കഴിച്ചതെന്നാണ് റിപ്പോർട്ടുകള്‍. ചൊവ്വാഴ്ചയാണ് ഇവരെല്ലാം മദ്യം കഴിച്ചത്. പലർക്കും ശ്വാസമുട്ടലും, മങ്ങിയ കാഴ്ചയും, തലകറക്കവും, ഛർദ്ദിയും അനുഭവപ്പെട്ടു. സുരേഷ്( 40), പ്രവീണ്‍ (29) ശേഖർ(59) എന്നിവർ വീടുകളില്‍ തന്നെ മരണമടഞ്ഞു. ജില്ല കളക്്ടർ ശ്രാവണ്‍ കുമാർ ജടാവത് ആശുപത്രിയിലെത്തി ചികിത്സയില്‍ കഴിയുന്നവരെ സന്ദർശിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാജമദ്യം വിറ്റെന്നു കരുതുന്ന ഗോവിന്ദരാജ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് 200 ലിറ്റർ മദ്യം കണ്ടെടുത്തു. മദ്യത്തില്‍ മെഥനോളിന്റെ അംശം സ്ഥിരീകരിച്ചതായി തമിഴ്നാട് സർക്കാർ അറിയിച്ചു. നടന്നത് വ്യാജ മദ്യദുരന്തമാണോയെന്നു ജില്ലാ കലക്ടർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
മരിച്ചവരില്‍ ഒരാള്‍ മദ്യപിക്കുന്നയാളല്ലെന്നും മരിച്ച മറ്റു രണ്ടുപേർ വയറിളക്കത്തെത്തുടർന്നാണു മരിച്ചതെന്നുമാണ് ജില്ലാ കലക്ടർ ശ്രാവണ്‍ കുമാർ ജടാവത്ത് അറിയിച്ചത്. മരിച്ചവരുടെയും ചികിത്സയിലുള്ളവരുടെയും പരിശോധന പൂർത്തിയായാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. വ്യാജമദ്യം വിറ്റ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
എന്നാല്‍ ദുരന്തത്തിന് പിന്നാലെ കള്ളക്കുറിച്ചി കലക്ടർ ശ്രാവണ്‍ കുമാർ ജടാവത്തിനെ സ്ഥലം മാറ്റാനും പൊലീസ് സൂപ്രണ്ട് സമയ് സിങ് മീണയെ സസ്പെൻഡ് ചെയ്യാനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉത്തരവിട്ടു. മദ്യദുരന്തത്തില്‍ സിബിസിഐഡി അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. കൂടുതല്‍ പൊലീസുകാർക്കെതിരെ നടപടിയുണ്ടാകുമെന്നാണു സൂചന.
സംസ്ഥാനത്ത് വ്യാജമദ്യമൊഴുകുന്നത് തടയുന്നതില്‍ സർക്കാർ പരാജയമാണെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈ ആരോപിച്ചു. വ്യാജമദ്യം ഉണ്ടാക്കുന്നവരുമായി ഡി.എം.കെ മന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന് അണ്ണാമലൈ ആരോപിച്ചു. എക്സൈസ് മന്ത്രി ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും അണ്ണാമലെ ആവശ്യപ്പെട്ടു.