
തിരുവനന്തപുരം: വ്യാജ രേഖകളുണ്ടാക്കി സംഘടിപ്പിച്ച പാസ്‌പോർട്ടുകള്‍ റദ്ദാക്കാനായി പോലീസ് പാസ്‌പോർട്ട് ഓഫീസർക്ക് റിപ്പോർട്ട് നല്‍കും.
തിരുവനന്തപുരത്തെ തട്ടിപ്പ് കേസിലെ പ്രതിയായ പോലീസുകാരൻ അൻസില്‍ അസീസ് ജോലി ചെയ്തിരുന്ന തുമ്പ,കഴക്കൂട്ടം സ്റ്റേഷനുകളില്‍ നിന്നും വേരിഫിക്കേഷൻ പൂർത്തിയാക്കിയ പാസ്‌പോർട്ടുകളുടെ വിവരങ്ങള്‍ പരിശോധിക്കാൻ സിറ്റി പോലീസ് കമ്മീഷണർ നിദ്ദേശിച്ചു.
പരിശോധന പൂർത്തിയാകുമ്പോഴും തട്ടിപ്പിന്റെ ആഴവും വർധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ക്രിമിനല്‍ കേസില്‍ പ്രതികള്‍ക്ക് വേണ്ടിയും പാസ്‌പോർട്ട് റദ്ദാക്കിയവർക്കു വേണ്ടിയുമാണ് വൻതുക കോഴ വാങ്ങി പോലീസുകാരൻ അൻസിലിന്റെ നേതൃത്വത്തില്‍ വ്യാജ പാസ്‌പോർട്ട് സംഘം പ്രവർത്തിച്ചിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ അറസ്റ്റിലായ മണ്‍വിള സ്വദേശി പ്രശാന്തായിരുന്നു അൻസിലിന്റെ ഏജന്റ്. കഴക്കൂട്ടം സ്റ്റേഷനില്‍ ജോലി ചെയ്തിരുന്നപ്പോള്‍ സ്റ്റേഷന് പുറത്ത് വച്ച് കേസുകള്‍ ഒത്തു തീർത്ത് പണം വാങ്ങുന്ന പോലീസുകാരനായിരുന്നു അൻസില്‍. ഇവിടെ ജോലി ചെയ്യുമ്പോഴാണ് പ്രശാന്തുമായി പരിചയപ്പെടുന്നത്.
പണം വാങ്ങിയ ശേഷം കേസിലെ പ്രതികളായ കമലേഷ് വ്യാജ രേഖകളുണ്ടാക്കും. മരിച്ചവരുടെ പേരില്‍ അപേക്ഷകനുമായി വാടക കരാർ ഉണ്ടാക്കും. അല്ലെങ്കില്‍ പൂട്ടികിടക്കുന്ന വീടുകളുടെ പേരില്‍ വാടക കരാർ ഉണ്ടാക്കും. അതിനു ശേഷം വ്യാജ തിരിച്ചറില്‍ കാർഡുണ്ടാക്കും.
തകരപറമ്പില്‍ ട്രാവല്‍സ് നടത്തുന്ന സുനിലാണ് ഓണ്‍ലൈൻ വഴി ഈ രേഖകള്‍ പാസ്‌പോർട്ടിനായി സമർപ്പിക്കുന്നത്. കഴക്കൂട്ടത്തു നിന്നും തുമ്പയിലേക്ക് മാറിയ അൻസിലിന് പാസ് പോർട്ട് പരിശോധനയായിരുന്നു ജോലി. പാസ്‌പോർട്ട് ഓഫീസില്‍ നിന്നും വരുന്ന കാര്യങ്ങള്‍ പരിശോധിച്ച് അനുകൂലമായി റിപ്പോർട്ട് നല്‍കുന്നതോടെ വ്യാജ രേഖകളില്‍ പാസ്‌പോർട്ട് റെഡിയാക്കുകയും ചെയ്യും.
പരിശോധന ചുമതലയില്‍ നിന്നും മാറ്റി നിർത്തിയിട്ടും പുതിയ ചുമതലയില്‍ വന്ന പോലീസുകാരെ സ്വാധീനിച്ചും അനകൂല റിപ്പോർട്ട് നേടിയെടുത്തു എന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതോടെ അൻസിലിനെ കൂടാതെ വൻ റാക്കറ്റു തന്നെ ഇത് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
ശ്രീകാര്യം സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റില്‍പ്പെട്ടയാള്‍ക്ക് പാസ്‌പോർട്ടിന് വേണ്ടി സമ്മർദ്ദം ചെലുത്തിയപ്പോഴാണ് സംശയം തോന്നിയതും വിശദ പരിശോധന ആരംഭിച്ചതും. ഇപ്പോള്‍ രണ്ടു കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ കഴക്കൂട്ടം, തുമ്പ സ്റ്റേഷനുകളില്‍ നിന്നും നല്‍കിയ റിപ്പോർട്ടുകളും രേഖകളുമണ് പരിശോധിക്കൻ തീരുമാനിച്ചിരിക്കുന്നത്. കേസുകളുടെ എണ്ണം വീണ്ടും കൂടാനാണ് സാധ്യത. വ്യാജ രേഖകള്‍ പ്രകാരം പാസ്‌പോർട്ട് നേടിയവരെയും പ്രതിയാക്കും. ഈ കേസുകളില്‍ അൻസിലിന്റെ പങ്ക് തെളിഞ്ഞാല്‍ എല്ലാ കേസിലും പ്രതിയാകും.