കുവൈത്ത് തീപിടിത്തം: മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം പുറപ്പെട്ടു, 10.30 ഓടെ വിമാനം കൊച്ചിയിലെത്തും, മുഖ്യമന്ത്രിയും മന്ത്രിമാരും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങും

Spread the love

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ത്യക്കാര്‍ താമസിച്ച കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു. രാവിലെ 10.30 ഓടെ വിമാനം കൊച്ചിയിലെത്തും.

video
play-sharp-fill

പ്രാദേശിക സമയം പുലര്‍ച്ചെ 6.30 ഓടെയാണ് വിമാനം കുവൈത്തില്‍ നിന്ന് പുറപ്പെട്ടത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങും ഉദ്യോഗസ്ഥരും വിമാനത്തിലുണ്ട്. വിമാനം കൊച്ചിയിലാണ് ആദ്യം ഇറങ്ങുക. തുടര്‍ന്ന് ഇവിടെ മലയാളികളുടെ മൃതദേഹം ഇറക്കിയ ശേഷം ഡല്‍ഹിയിലേക്ക് പുറപ്പെടും.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേര്‍ന്ന് മൃതദേഹങ്ങള്‍ വിമാനത്താവളത്തില്‍ ഏറ്റുവാങ്ങും. ഇതിനായി മുഖ്യമന്ത്രി കൊച്ചിയിലേക്ക് തിരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

46 ഇന്ത്യക്കാരില്‍ 45 പേരുടെ മൃതദേഹങ്ങളാകും എത്തിക്കുക. ബിഹാര്‍ സ്വദേശിയുടെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാത്തതിനാല്‍ പിന്നീട് എത്തിക്കും. കുവൈത്തിലുള്ള കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിങ് ഇതുസംബന്ധിച്ച് നടപടികളെല്ലാം വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

മൃതദേഹങ്ങള്‍ കൊണ്ടുപോകാനായി വൈകീട്ടോടെ തന്നെ സി 130 ജെ. വിമാനം കുവൈത്തിലെത്തി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കിയാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത്. മൃതദേഹങ്ങളില്‍ ചിലത് കത്തിക്കരിഞ്ഞ നിലയിലാണ്.

ഇക്കാരണത്താല്‍ ഡി.എന്‍.എ പരിശോധനയ്ക്ക് ശേഷമേ ഇവ വിട്ടുനല്‍കാന്‍ കഴിയൂ. അതുകൊണ്ടാണ് ബിഹാര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്താന്‍ വൈകുന്നത് .

ബലിപെരുന്നാള്‍ പ്രമാണിച്ച് എത്രയും വേഗം മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കുവൈത്ത് അമീര്‍ ശൈഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതാണ് നടപടിക്രമങ്ങള്‍ എളുപ്പത്തിലായത്.

ബുധന്‍ പുലര്‍ച്ചെയാണ് മംഗഫിലെ ലേബര്‍ ക്യാമ്പില്‍ തീപിടിത്തമുണ്ടായത്. മലയാളികളുടെ കീഴിലുള്ള എന്‍.ബി.ടി.സി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റാണിത്.

46 ഇന്ത്യക്കാരടക്കം 49 പേരാണ് മരിച്ചത്. 40 പേര്‍ അഞ്ച് ആശുപത്രികളിലായി ചികിത്സയിലാണ്. ഇതില്‍ ഏഴു പേരുടെ നില ഗുരുതരമാണ്. 160 ഓളം ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിലെ ഭൂരിഭാഗം പേരും മലയാളികളാണ്. അപകടത്തില്‍ പൊള്ളലേറ്റും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചവരുമാണ് മരിച്ചത്.

മരിച്ച മലയാളികള്‍

1. കാസര്‍കോഡ് ചെര്‍ക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34)
2. കാസര്‍കോഡ് തൃക്കരിപ്പൂര്‍ എളബച്ചി സ്വദേശി കേളു പൊന്മലേരി (58)
3. കണ്ണൂര്‍ പാടിയോട്ടുചാല്‍ വയക്കര സ്വദേശി നിതിന്‍ കൂത്തൂര്‍ (30),
4. കണ്ണൂര്‍ ധര്‍മടം വിശ്വാസ് കൃഷ്ണന്‍
5. മലപ്പുറം പുലാമന്തോള്‍ തിരുത്ത് എം.പി ബാഹുലേയന്‍ (36)
6. മലപ്പുറം തിരൂര്‍ കൂട്ടായി കോതപറമ്പ് കുപ്പന്റെ പുരക്കല്‍ നൂഹ് (40)
7. തൃശ്ശൂര്‍ ചാവക്കാട് പാലയൂര്‍ സ്വദേശി ബിനോയ് തോമസ് (44)
8. കോട്ടയം പാമ്പാടി ഇടിമണ്ണില്‍ സ്റ്റെഫിന്‍ ഏബ്രഹാം സാബു (29)
9. കോട്ടയം പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കല്‍ ഷിബു വര്‍ഗീസ് (38)
10. ചങ്ങനാശ്ശേരി ഇത്തിത്താനം ഇളങ്കാവ് കിഴക്കേടത്ത് വീട്ടില്‍ ശ്രീഹരി പ്രദീപ് (27)
11. പത്തനംതിട്ട കീഴ് വായ്പ്പൂര്‍ നെയ്വേലിപ്പടി സിബിന്‍ ടി. എബ്രഹാം (31)
12. ചെങ്ങന്നൂര്‍ പാണ്ടനാട് വന്‍മഴി മണക്കണ്ടത്തില്‍ മാത്യു തോമസ് (53),
13. പന്തളം മുടിയൂര്‍ക്കോണം ആകാശ് ശശിധരന്‍ നായര്‍ (31)
14. തിരുവല്ല മേപ്രാല്‍ ചിറയില്‍ കുടുംബാംഗം തോമസ് ഉമ്മന്‍ (37)
15. വള്ളിക്കോട് വാഴമുട്ടം പുളിനില്‍ക്കുന്നതില്‍ വടക്കേതില്‍ പി.വി മുരളീധരന്‍ (54)
16. കോന്നി അട്ടച്ചാക്കല്‍ ചെന്നിശ്ശേരിയില്‍ സജു വര്‍ഗീസ് (56)
17. കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയില്‍ ലൂക്കോസ് എന്ന സാബു (48)
18. കൊല്ലം ശൂരനാട് വടക്ക് വയ്യാങ്കര തുണ്ടുവിള വീട്ടില്‍ ഷമീര്‍ ഉമറുദ്ദീന്‍ (30)
19. കൊല്ലം പുനലൂര്‍ നരിക്കല്‍ വാഴവിള അടിവള്ളൂര്‍ സാജന്‍ ജോര്‍ജ് (29)
20. തിരുവനന്തപുരം നെടുമങ്ങാട് അരുണ്‍ ബാബു (37)
21- കണ്ണൂര്‍ കടലായി അനീഷ് കുമാര്‍
22- തിരുവനന്തപുരം ഇടവ സ്വദേശി ശ്രീജേഷ് തങ്കപ്പന്‍ നായര്‍
23- കൊല്ലം പെരിനാട് സുമേഷ് പിള്ള സുന്ദരം