
കോട്ടയം : തീ ഗോളമായി മാറിയ കെട്ടിടത്തില്‍ നിന്ന് നളിനാക്ഷന്റെ ജീവൻ രക്ഷിച്ചത് വാട്ടർടാങ്ക്. ചുറ്റിലും തീയും പുകയും നിലവിളികളും ഉയരുന്നതിനിടെ എങ്ങനെ രക്ഷപ്പെടുമെന്ന് ആലോചിച്ചപ്പോഴാണ് ഫ്ലാറ്റിനു താഴെയുള്ള വാട്ടർ ടാങ്കിന്റെ കാര്യം കരിപ്പൂർ സ്വദേശിയായ നാളിനാക്ഷന്‍ ഓർമ്മ വന്നത്.
ചാടാൻ പറ്റുന്ന രീതിയിലുള്ളതായിരുന്നു ടാങ്ക്. പിന്നെ ഒന്നും നോക്കിയില്ല ജീവൻ കൈയ്യിൽ പിടിച്ച് മൂന്നാം നിലയില്‍ നിന്ന് താഴെയുള്ള വെള്ളടാങ്കിലേക്ക് എടുത്തുചാടി.
നളിനാക്ഷൻ 10 വർഷത്തിലേറെയായി കുവൈറ്റില്‍ ജോലി നോക്കുകയാണ്. കുവൈറ്റിലെ അപകട വാർത്തകള്‍ പുറത്തുവന്നതോടെ തൃക്കരിപ്പൂർ ഒളവറയിലെ വീട്ടില്‍ അമ്മ ടി വി ശാരദയും സഹോദരങ്ങളും ആശങ്കയിലായിരുന്നു. അതിനിടെയാണ് ഇവരെ തേടി നളിനാക്ഷന്റെ ഫോണ്‍ കോള്‍ എത്തുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ തീയിലും പുകയിലും പെട്ടപ്പോള്‍ എന്തു ചെയ്യണമെന്നു നിശ്ചയമില്ലായിരുന്നു. വെന്തെരിയുമെന്ന ഘട്ടം വന്നപ്പോഴാണ് താഴെയുള്ള വാട്ടർ ടാങ്കിന്റെ കാര്യം ഓർത്തത്. ചാടാൻ പറ്റുന്ന പാകത്തിലാണെന്നും ഓർത്തു. പിന്നീടൊന്നും ആലോചിച്ചില്ല. ആ ഭാഗത്തേക്ക് എടുത്തു ചാടി- എന്നാണ് നളിനാക്ഷൻ പറയുന്നത്. നിലവില്‍ ജാബിരിയയിലെ മുബാറകിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. വീഴ്ചയില്‍ പരിക്കേറ്റ നളിനാക്ഷന് ശസ്ത്രക്രിയ വേണ്ടിവന്നേക്കുമെന്ന് ഡോക്ടർമാർ പറഞ്ഞതായി സുഹൃത്തുക്കള്‍ പറഞ്ഞു. ബ്ലഡ് ഡോണേഴ്സ് കേരള, തൃക്കരിപ്പൂർ പാലിയേറ്റിവ് കെയർ സൊസൈറ്റി എന്നിവയുടെ സജീവ പ്രവർത്തകനാണ് നളിനാക്ഷൻ.
ഇന്നലെ പുലർച്ച 4.30ഓടെയാണ് കുവൈത്തിലെ മംഗഫയിലെ തൊഴിലാളി ക്യാമ്പിൽ തീപിടിത്തമുണ്ടായത്. അപകടത്തില്‍ നിരവധി പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. തീ പിടിത്തത്തെ തുടർന്നുണ്ടായ വിഷവാതകം ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചത്. അപകടം നടന്നത് രാവിലെ ആയതും മരണ സംഖ്യ ഉയരാൻ കാരണമായി. താഴത്തെ നിലയില്‍ തീ പടർന്നതോടെ മുകളിലുള്ള ഫ്ലാറ്റുകളില്‍നിന്നു ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണു മിക്കവര്‍ക്കും പരുക്കേറ്റത്. കെട്ടിടത്തില്‍നിന്നു ചാടിയവരില്‍ ചിലരുടെ പരുക്ക് ഗുരുതരമാണ്.