ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല, കോട്ടയത്ത് സുമോട്ടോ കേസുകള്‍ വര്‍ധിക്കുന്നത് ജോലിഭാരം കൂട്ടുന്നുവെന്ന് കേരളാ പോലീസ് അസോസിയേഷന്‍, മറ്റു ജില്ലകളെ അപേക്ഷിച്ച് സുമോട്ടോ കേസുകള്‍ കൂടുതൽ, വേണ്ട നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി പ്രമേയം
കോട്ടയം: ജോലിഭാരം വധിക്കുന്നു, ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലെന്ന് കേരളാ പോലീസ് അസോസിയേഷന്‍. കെ.സി.പിയുടെ ഭാഗമായി അനുവദിച്ച ജില്ലാ ബറ്റാലിയന്‍ എത്രയും പെട്ടെന്ന് പ്രാവര്‍ത്തികമാക്കി ലോക്കല്‍ പോലീസിന്റെ ഡ്യൂട്ടി ഭാരം കുറയ്ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് കേരളാ പോലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.
ജില്ലയില്‍ സുമോട്ടോ കേസുകള്‍ വര്‍ധിക്കുന്നത് ജോലി ഭാരം കൂട്ടുന്നുണ്ട്. ഇത്തരം കേസുകളുടെ എണ്ണം കുറയ്ക്കണമെന്നും പോലീസ് സ്വമേധയാ രജിസ്റ്റർ ചെയ്യുന്ന കേസുകള്‍ മറ്റ് ജില്ലകളുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതലാണ്. ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ 90 ശതമാനവും സ്വമേധയാ എടുക്കുന്ന കേസുകളാണ്.
ചിലപ്പോള്‍ ടാര്‍ഗറ്റിന്റെ ഭാഗമായും സ്വമേധയാ കേസ് എടുക്കേണ്ടി വരുന്നുണ്ട്. ഇത് ലോങ് പെന്‍ഡിങ് വാറന്റ് കേസുകള്‍ കൂടാന്‍ ഇടയാക്കുന്നുവെന്നും അസോസിയേഷന്‍ സമ്മേളനത്തിൽ പറഞ്ഞു. പലപ്പോഴും വാഹനപരിശോധനയ്ക്കിടെ പോലീസ് സ്വമേധയാ എടുക്കുന്ന കേസുകളില്‍ എതിര്‍വിഭാഗം തരുന്നത് തെറ്റായ മേല്‍വിലാസമായിരിക്കാം. ലോങ് പെന്‍ഡിങ് വാറന്റ് കേസുകളിലെ വിലാസത്തില്‍ അന്വേഷിച്ചു ചെല്ലുമ്പോള്‍ ആളെ കാണണമെന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലയിലെ എല്ലാ സ്‌റ്റേഷനുകളിലും ഇത്തരത്തില്‍ നിരവധി സുമോട്ടോ കേസുകളുണ്ട്. പോലീസുകാര്‍ ദൈനംദിന ജോലികള്‍ക്ക് പുറമെയാണ് ഈ ഡ്യൂട്ടിയും ചെയ്യുന്നത്. ഇത്തരം കേസുകള്‍ക്ക് പുറകെയുള്ള ഓട്ടപ്പാച്ചില്‍ സമയനഷ്ടത്തിനും ഉദ്യോഗസ്ഥരുടെ ജോലിഭാരം കൂട്ടാനും ഇടയാക്കുന്നുണ്ടെന്നും അസോസിയേഷന്‍ പറയുന്നു.
ജില്ലയിലെ ട്രാഫിക് പോയിന്റുകളായ ഏറ്റുമാനൂര്‍, കുഞ്ഞിക്കുഴി, പുളിമൂട്, ബേക്കര്‍ ജങ്ങ്ഷന്‍, പേരൂര്‍ ജങ്ങ്ഷന്‍ എന്നിവിടങ്ങളിലെ ട്രാഫിക് സംവിധാനം പരിഷ്‌കരിച്ച് മാനുവലി ഓപ്പറേറ്റഡ് സംവിധാനം ആക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പ്രമയത്തിൽ ആവശ്യപ്പെടുന്നു.
ശബരിമല സീസണ്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന വനിത ഉദ്യോഗസ്ഥര്‍ക്ക് വിശ്രമിക്കാന്‍ എരുമേലി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 50 പേര്‍ക്കെങ്കിലും താമസിക്കാവുന്ന വനിത ബാരക്ക് നിര്‍മിക്കണം, എരുമേലി സ്റ്റേഷനിലെ വനിത വിശ്രമ മുറിയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും പ്രമേയത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
ജില്ലയിലെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ക്ലോണ്‍ഫ്രീ ഐ.ഡി. കാര്‍ഡ് അനുവദിക്കണം, എല്ലാ സ്റ്റേഷനുകള്‍ക്കും ഫിംഗര്‍പ്രിന്റ് മെഷീന്‍ അനുവദിക്കണം, കോട്ടയം മെഡിക്കല്‍ കോളേജില്‍ തടവുകാരെ ചികിത്സിക്കുന്നതിന് വാര്‍ഡ് നിര്‍മിക്കണം, കാളകെട്ടി, കോരുത്തോട്, കണമല ഭാഗങ്ങളെ ഉള്‍ക്കൊള്ളിച്ച് പുതിയ പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കണമെന്നടക്കമുള്ള ആവശ്യങ്ങളും സമ്മേളനത്തിൽ ഉന്നയിച്ചു.