പേവിഷമരണങ്ങൾ കൂടുന്നു, സ്കൂൾ കുട്ടികൾക്ക് തെരുവുനായ്ക്കളുടെ കടിയേൽക്കുന്നത് പതിവായി, വാക്സിനേഷനും വന്ധ്യംകരണവും പ്രതിസന്ധിയിൽ, ചട്ടവിരുദ്ധമെന്ന് സംസ്ഥാനം
തിരുവനന്തപുരം: പേവിഷമരണങ്ങൾ കൂടിയിട്ടും തെരുവുനായ്ക്കളുടെ വാക്സിനേഷനും വന്ധ്യംകരണവും ഇപ്പോഴും പ്രതിസന്ധിയിൽ. സംസ്ഥാനത്തെ ആറ് കോർപറേഷനുകൾക്കുപുറമെ രണ്ട് ബ്ലോക്ക് പഞ്ചായത്തുകൾക്ക് ഒരു വന്ധ്യംകരണകേന്ദ്രം വീതം എത്രയും പെട്ടെന്ന് സജ്ജമാക്കുമെന്ന് തദ്ദേശവകുപ്പ് ഒന്നരവർഷം മുമ്പ് പ്രഖ്യാപിച്ചിരുന്നു. പ്രതിരോധനടപടികൾ പാളിയതോടെ സ്കൂൾ കുട്ടികളിൽ പേവിഷബാധക്കെതിരെ അവബോധം സൃഷ്ടിക്കാൻ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ തീരുമാനിച്ചിരിക്കുകയാണ്.
ഈയടുത്ത് സംഭവിച്ച പേവിഷമരണങ്ങളിൽ കുട്ടികൾ കൂടി ഉൾപ്പെട്ടതിനാൽ സ്കൂളുകളിൽ പ്രത്യേക അസംബ്ലിക്ക് നിർദേശം നൽകുകയും അവബോധം സൃഷ്ടിക്കാനും നിർദേശം നൽകിയിട്ടുണ്ട്. നായുടെ കടിയേൽക്കാതിരിക്കാനും കടിയേറ്റാൽ അടിയന്തരമായി ചികിത്സ തേടുന്നതിന് കുട്ടികളെ ബോധവാന്മാരാക്കുകയാണ് ലക്ഷ്യം. എന്നാൽ, തെരുവുനായ്ക്കളുടെ എണ്ണം കുറക്കാനും പേവിഷബാധ പ്രതിരോധിക്കാനും ആവിഷ്കരിച്ച വന്ധ്യംകരണ പദ്ധതികളും വാക്സിനേഷനും ഇപ്പോഴും വാക്കാൽ മാത്രം നിൽക്കുകയാണ്.
സ്കൂൾ പരിസരങ്ങൾ തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുന്നു. സ്കൂൾ കുട്ടികൾക്ക് തെരുവുനായ്ക്കളുടെ കടിയേൽക്കുന്നതും പതിവായിരിക്കുന്നു. സ്കൂളിലേക്കുള്ള വഴികളിൽ മാത്രമല്ല, സ്ക്കൂൾ കോമ്പൗണ്ടിലും ക്ലാസ്മുറികളിലും വരെ നായ്ശല്യം രൂക്ഷമായ സ്ഥലങ്ങളുമുണ്ട്. കോർപറേഷനുകളിൽ ആറ്, 152 ബ്ലോക്ക് പഞ്ചായത്തുകൾക്കായി 76, എന്നിങ്ങനെ 82 വന്ധ്യംകരണ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് പ്രവർത്തിക്കേണ്ടത്. എന്നാൽ നിലവിൽ 18 എണ്ണം മാത്രമാണുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോർപറേഷനുകളിൽ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ മാത്രമാണ് പേരിനെങ്കിലും ഈ കേന്ദ്രമുള്ളത്. കണ്ണൂർ കോർപറേഷനിൽ ഇനിയും സജ്ജമായിട്ടില്ല. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, മലപ്പുറം, കാസർകോട് എന്നീ ജില്ലകളിൽ കേന്ദ്രങ്ങളില്ല. 2023ലെ കേന്ദ്ര എ.ബി.സി ചട്ടം വന്ധ്യംകരണത്തിന് തടസ്സമെന്നാണ് സംസ്ഥാനം പറയുന്നത്. 2000 ശസ്ത്രക്രിയകൾ നടത്തിയ വെറ്ററിനറി സർജൻ വേണമെന്നാണ് കേന്ദ്രം മുന്നോട്ടുവെച്ച നിർദേശം. പിന്നീട് സംസ്ഥാനത്തിന്റെ ആവശ്യപ്രകാരം കേന്ദ്രം നിബന്ധന ഒഴിവാക്കി നിയമം ലഘൂകരിച്ചെങ്കിലും കാര്യമായി മുന്നോട്ടുപോയില്ല.