തിരഞ്ഞെടുപ്പ് കാലത്ത് സജീവമാകുന്ന മാക്കേക്കടവ്- നേരേകടവ് പാലം; ആലപ്പുഴ-കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന്‍റെ പണി വീണ്ടും നിലച്ച മട്ടിൽ; എന്ന് നേരെയാകും ഈ പ്രതിസന്ധി…?
ആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രചാരണം മുറുകിയപ്പോഴും ജനപ്രതിനിധികള്‍ എത്തുമ്പോഴുമെല്ലാം പ്രദേശത്ത് സജീവമാകുന്നതാണ് മാക്കേക്കടവ്- നേരേകടവ് പാലം പണിയും അതിന്‍റെ തടസങ്ങളും.
ആലപ്പുഴ-കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന്‍റെ പണി പാതിയില്‍ നിലച്ചിട്ട് വർഷങ്ങളായി. തുടർന്ന്
തടസങ്ങള്‍ക്ക് വിരാമമിട്ട് മാക്കേക്കടവ്-നേരേകടവ് പാലം നിര്‍മാണം പുനരാരംഭിച്ചത് തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്കു മുൻപ്.
അരൂര്‍, വൈക്കം മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം നിര്‍മാണത്തിന് വീണ്ടും തുടക്കം കുറിച്ച് സ്വിച്ച് ഓണ്‍ കര്‍മം അന്നത്തെ എംപി എ.എം. ആരിഫ് നിര്‍വഹിച്ചു. എംഎല്‍എമാരായ ദലീമ ജോജോ, സി.കെ. ആശ, തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി. ആര്‍. രജിത, പഞ്ചായത്ത് പ്രസിഡന്‍റ് ബി. ഷിബു തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പണികള്‍ വീണ്ടും ഇഴഞ്ഞു നീങ്ങുന്ന കാഴ്ചയാണ് കണ്ടത്. പുതിയ എംപിയായി കെ.സി. വേണുഗോപാല്‍ വന്നതിനുശേഷം പാലം പണിയുടെ നിർമാണത്തില്‍ വേഗം വരുമോയെന്നാണ് യാത്രക്കാർ ഉറ്റുനോക്കുന്നത്.
പാലത്തിന്‍റെ പടിഞ്ഞാറെക്കരയില്‍ നാലു പൈലുകള്‍ താഴ്ത്തുന്ന പ്രവര്‍ത്തനങ്ങളാണ് പുനരാരംഭിച്ചത്. അതോടൊപ്പം ബീമുകളുടെ നിര്‍മാണത്തിനുള്ള ലോഞ്ചിംഗ് ഉപകരണങ്ങളും നിര്‍മാണ സൈറ്റിലേക്ക് എത്തിച്ചു.
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കുമെന്ന് ആരിഫ് എംപി കരാറുകാരില്‍നിന്ന് അന്ന് ഉറപ്പും വാങ്ങിയിരുന്നു. പാലം നിര്‍മാണത്തിനാവശ്യമായ സ്ഥലമേറ്റെടുക്കല്‍ സംബന്ധിച്ച തര്‍ക്കങ്ങളെ തുടര്‍ന്നാണ് നേരത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്‌ക്കേണ്ടിവന്നത്.
തുടര്‍ന്ന് റവന്യുവകുപ്പിന്‍റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മാക്കേക്കടവിലും നേരേകടവിലുമായി ഭൂവുടമകളില്‍ നിന്നായി സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. പിന്നാലെയാണ് റേറ്റ് റിവിഷന്‍ സംബന്ധിച്ച പ്രശ്നം ഉയര്‍ന്നുവന്നത്.
നിര്‍മാണം വൈകിയതുമൂലം ഉണ്ടായ അധിക ചെലവ് അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള നിര്‍മാണ കമ്പനിയുടെ അപേക്ഷ മന്ത്രിസഭായോഗം അംഗീകരിച്ചതോടെയാണ് അന്ന് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായത്.