video
play-sharp-fill

കടം വാങ്ങിയ തുക അഞ്ചിരട്ടിയായി നൽകി, മുടങ്ങിയപ്പോൾ വഴിയില്‍ വെച്ചും വീട്ടിലെത്തിയും പലിശക്കാർ ഭീഷണിപ്പെടുത്തി, വീട്ടില്‍ അതിക്രമിച്ചു കയറി അസഭ്യം പറഞ്ഞു, ബിജെപി വനിതാ നേതാവിന്റെ ആത്മഹത്യയിൽ ബ്ലേഡ് മാഫിയയ്ക്കും പങ്കെന്ന് കുടുംബം

കടം വാങ്ങിയ തുക അഞ്ചിരട്ടിയായി നൽകി, മുടങ്ങിയപ്പോൾ വഴിയില്‍ വെച്ചും വീട്ടിലെത്തിയും പലിശക്കാർ ഭീഷണിപ്പെടുത്തി, വീട്ടില്‍ അതിക്രമിച്ചു കയറി അസഭ്യം പറഞ്ഞു, ബിജെപി വനിതാ നേതാവിന്റെ ആത്മഹത്യയിൽ ബ്ലേഡ് മാഫിയയ്ക്കും പങ്കെന്ന് കുടുംബം

Spread the love

കൊല്ലം: പുനലൂരില്‍ ബിജെപി പ്രാദേശിക വനിതാ നേതാവിന്റെ ആത്മഹത്യയിൽ പ്രതികരണവുമായി ബന്ധുക്കൾ. ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്നാണ് പുനലൂർ ശാസ്താംകോണം സ്വദേശിനി ഗ്രീഷ്മ കൃഷ്ണൻ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറയുന്നു.

ഗ്രീഷ്മയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലൂടെയാണ് ഇവർ കടന്നുപോയിരുന്നത്. ഭർത്താവിന്റെ ചികിത്സയ്ക്കായി വന്ന കടം വീട്ടുന്നതിന് വേണ്ടി ഗ്രീഷ്മ പലിശയ്ക്ക് കടം വാങ്ങിയിരുന്നു.

ഇത് തിരികെ കൊടുക്കാൻ കഴിയാതെ വന്നതോടെ പലിശക്കാരുടെ ഭീഷണി പതിവായി. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. പണം ചോദിച്ച്‌ വഴിയില്‍ വെച്ചും വീട്ടിലെത്തിയും പലിശക്കാർ ഗ്രീഷ്മയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. മഹിളാമോർച്ച പുനലൂർ മണ്ഡലം സെക്രട്ടറിയായ ഗ്രീഷ്മ, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ശാസ്താംകോണം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭർത്താവിന്റെ ചികിത്സയ്ക്കായി ഗ്രീഷ്മ പ്രദേശവാസിയായ പലിശക്കാരനില്‍ നിന്നും 15,000 രൂപ വായ്പ വാങ്ങിയിരുന്നു. ഇത് വീട്ടുന്നതിനു മാത്രം 5 ഇരട്ടി തുക പലിശ ഇനത്തില്‍ നല്‍കി. പണം തിരികെ ചോദിച്ച്‌ പലിശക്കാർ വഴിയില്‍ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി.

മരണ ദിവസവും വീട്ടില്‍ അതിക്രമിച്ചു കയറി പലിശക്കാരൻ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തതായി ഗ്രീഷ്മയുടെ അമ്മ പറയുന്നു. തന്റെ ആത്മഹത്യയ്ക്ക് കാരണം കൊള്ളപ്പലിശക്കാരാണെന്ന് മൃതദേഹത്തിന് സമീപത്തു നിന്നും കണ്ടെടുത്ത മരണക്കുറിപ്പില്‍ ഗ്രീഷ്മ കുറിച്ചിട്ടുണ്ട്.

കൂടുതല്‍ തുക ആവശ്യപ്പെട്ടു ഇയാള്‍ മാനസികമായി പീഡിപ്പിച്ചതിലും പൊതുസ്ഥലത്ത് വച്ച്‌ ആക്ഷേപിച്ചതിലും മനംനൊന്താണ് ഗ്രീഷ്മ ജീവനൊടുക്കിയതെന്നും സഹോദരൻ പറഞ്ഞു. പലിശ നല്‍കാൻ പണമില്ലാതായതോടെ മൈക്രോഫിനാൻസില്‍ നിന്നും ഗ്രീഷ്മ വായ്പയെടുത്തിരുന്നു. അടുത്തമാസം വിദേശത്ത് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഗ്രീഷ്മ. ഗ്രീഷ്മയുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.