
സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം നഗരസഭ തകർന്ന് തരിപ്പണമാകുന്ന കാഴ്ചയാണ് പൊതുജനങ്ങൾ കാണുന്നത്. ഒറ്റ പുതിയ പദ്ധതി പോലും അവതരിപ്പിക്കാൻ കഴിയാതെ പഴയ ബജറ്റിലെ പ്രഖ്യാപനങ്ങൾ വീണ്ടും പൊടിതട്ടിയെടുത്ത് അവതരിപ്പിക്കുകയായിരുന്നു വൈസ് ചെയർമാൻ.
തെരഞ്ഞെടുപ്പു വര്‍ഷത്തില്‍ നിര്‍ണായകമാകേണ്ട ബജറ്റ് സ്വന്തം മുന്നണിയ്‌ക്കെതിരായ പ്രതിഷേധമായി വൈസ് ചെയര്‍മാന്‍ അവതരിപ്പിച്ചതില്‍ ഭരണപക്ഷത്തിലെ ഭൂരിപക്ഷം കൗൺസിലർമാരും അതൃപ്‌തരാണ്. പ്രതിപക്ഷവും ബി.ജെ.പിയും യു.ഡി.എഫിലെ ചേരിപ്പോര് മൂര്‍ഛിക്കുന്നതിന്റെ സന്തോഷത്തിലുമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വൻ പദ്ധതി പ്രഖ്യാപനങ്ങള്‍ കാതോർത്ത് നഗരസഭാ ബജറ്റ് യോഗത്തിനെത്തിയ അംഗങ്ങള്‍, വൈസ് ചെയർമാന്റെ ബജറ്റ് പ്രസംഗം കേട്ട് ഞെട്ടി . പുതിയ പ്രഖ്യാപനങ്ങള്‍ ഒഴിവാക്കിയതിനൊപ്പം, ഭരണപക്ഷത്തെ കടന്നാക്രമിച്ചും ആരോപണങ്ങള്‍ ഉയർത്തിയുമായിരുന്നു വൈസ് ചെയർമാൻ ബി. ഗോപകുമാറിന്റെ ബജറ്റ് പ്രസംഗം. ഇന്ന് നടക്കുന്ന ബജറ്റ് ചർച്ചയിൽ ഭരണപക്ഷ അംഗങ്ങൾ തമ്മിലടിക്കുന്ന കാഴ്ചയായിരിക്കും ഉണ്ടാവുന്നത്.
മുതിർന്ന പൗരന്മാർക്ക് ഹാപ്പിനസ് കോർണറും, ഒപ്പം വ്യായാമ സൗകര്യവും, സമ്പൂർണ ശുചിത്വ നഗരസഭ പദ്ധതി, വടവാതൂരിൽ കെട്ടിക്കിടക്കുന്ന മാലിന്യം പൂർണമായും ബയോമൈനിങ്ങിലൂടെ സംസ്കരിക്കുന്നതിന് 10 കോടി രൂപ അനുവദിച്ച് വെയർഹൗസ്, ആധുനിക നിലവാരത്തിൽ ഷോപ്പിങ് കോംപ്ലക്സ്, വനിതാ ഷോപ്പിങ് മാൾ, നാഗമ്പടം നെഹ്രു സ്റ്റേഡിയവും ഇന്ദിരാഗാന്ധി സ്റ്റേഡിയവും ഫ്ലൈ ഓവറിലൂടെ കൂട്ടിയിണക്കി എറീന സ്പോർട്സ് കോംപ്ലക്സ്, വർക്ക് ഫ്രം ഹോം ജോലി ചെയ്യുന്നവർക്കായി പഴയ ബോട്ട് ജട്ടിക്ക് സമീപമുള്ള മുനിസിപ്പൽ റസ്റ്റ് ഹൗസിൽ ഡിജിറ്റൽ ഹബ് തുടങ്ങിയ വമ്പൻ പദ്ധതികളാണ് വൈസ് ചെയർമാൻ കഴിഞ്ഞ ബജറ്റുകളിൽ അവതരിപ്പിച്ചത്. എന്നാൽ ഒറ്റ പദ്ധതി പോലും നടപ്പിലാക്കാൻ കോട്ടയം നഗരസഭക്കായില്ല
പദ്ധതികൾ അവതരിപ്പിക്കേണ്ടതും നാടിൻറെ വികസന കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതുമായ കൗൺസിൽ യോഗങ്ങൾ വെടിയും പുകയുമായി മാറുകയാണ് കോട്ടയത്ത്. അജണ്ടയിൽ നൂറിലേറെ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഉണ്ടെങ്കിലും എട്ടോ, പത്തോ വിഷയങ്ങൾ മാത്രമാണ് ഓരോ കൗൺസിലിലും ചർച്ചയ്ക്ക് എടുക്കുന്നത്. ചർച്ച തുടങ്ങി അരമണിക്കൂർ കഴിയുമ്പോൾ തന്നെ
പൂരപ്പറമ്പിൽ കതിനക്ക് തീ കൊളുത്തുന്നതുപോലെയാണ് കൗൺസിൽ യോഗത്തിലെ തല്ലും ബഹളവും. കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളായി ഇതുതന്നെയാണ് കോട്ടയം നഗരസഭയിൽ നടക്കുന്നത്.
വികസനമെത്താത്ത നഗരമാണ് കുപ്പിക്കഴുത്തുപോലെ ഇടുങ്ങിയ കോട്ടയം നഗരം. വികസനമെത്തിക്കാൻ ചുമതലപ്പെട്ട നഗരസഭയുടെ ഭരണാധികാരികളാകട്ടെ തമ്മിൽ തല്ലും തൊഴുത്തിൽ കുത്തുമായി നടക്കുകയാണ്. 2012 ൽ പണിത കോടിമത പച്ചക്കറി മാർക്കറ്റ് ചോർന്നൊലിക്കാൻ തുടങ്ങി. ഭിത്തി വീണ്ടുകീറി ഏത് സമയവും കെട്ടിടം നിലം പൊത്താവുന്ന സ്ഥിതിയിലായി മാറി.
ടിബി റോഡിലെ പഴയ പച്ചക്കറി മാർക്കറ്റ് പൊളിച്ച് കളഞ്ഞ് പുതിയ കെട്ടിടം പണിയുമെന്ന് പറഞ്ഞ് വ്യാപാരികളെ പെരുവഴിയിലാക്കിയിട്ട് വർഷങ്ങൾ കഴിഞ്ഞു.
പൊളിച്ച് കളഞ്ഞതല്ലാതെ ഇതുവരെയും കെട്ടിടം പണിതിട്ടില്ല. കോടിമതയില്‍ പുതിയ മീന്‍ മാര്‍ക്കറ്റിനും അറവുശാലക്കുമുള്ള കെട്ടിടം പണിതിട്ടും പണിതിട്ടും പണി തീരാതെ കിടക്കുകയാണ്. ജനങ്ങളുടെ നികുതിപ്പണം ധൂർത്തടിച്ചത് മാത്രം മിച്ചം. നഗരത്തിലെ അറവുശാല അടച്ചുപൂട്ടിയിട്ട് വർഷങ്ങളായി. അറവുശാല എന്നു തുറക്കുമെന്നു ചോദിച്ചാല്‍ ആ … എന്നാണ് ഉത്തരം. മീന്‍ കച്ചവടമാകട്ടെ വര്‍ഷമേറെക്കഴിഞ്ഞിട്ടും ഇന്നും എം.ജി റോഡിന് ഇരു വശത്തുമാണ്.
രണ്ട് കോടി ഏഴ് ലക്ഷം രൂപ മുടക്കി നവീകരിക്കുകയും പിന്നീട് ആറ് വർഷം അടച്ചിടുകയും ചെയ്ത മുൻസിപ്പൽ പാർക്ക് തുറന്ന് കൊടുക്കാൻ തേർഡ് ഐ ന്യൂസിന് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നു. ഹൈക്കോടതി വിധിയെ തുടർന്നാണ് 2023 ഏപ്രിലിൽ പാർക്ക് തുറന്നു കൊടുത്തത്.
രണ്ടുവർഷം മുൻപ് നഗരത്തിൽ പല സ്ഥലങ്ങളിലായി കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്തതും
തേർഡ് ഐ ന്യൂസ് ഹൈക്കോടതിയിൽ നല്കിയ ഹർജിയെ തുടർന്നാണ്. നഗരത്തിൽ പല സ്ഥലങ്ങളിലായി ചാക്കിൽ കെട്ടി കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾ രണ്ടാഴ്ചയ്ക്കകം നീക്കം ചെയ്യാൻ ഹൈക്കോടതി അന്ന് ഉത്തരവിടുകയായിരുന്നു.
വരുമാനത്തിൽ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന കോട്ടയം നഗരസഭ മൂക്കും കുത്തി താഴെ വീഴുന്ന കാഴ്ചയാണ് ഇപ്പോൾ കാണാനാവുന്നത്,
മുൻപെങ്ങും കണ്ടിട്ടില്ലാത്ത രീതിയിലുള്ള അഴിമതിയും കെടുകാര്യസ്ഥതയുമാണ് കോട്ടയം നഗരസഭയിൽ നടക്കുന്നത്.
നഗരസഭ 3 കോടി രൂപ മുടക്കി വേസ്റ്റ് പ്ലാസ്റ്റിക്കിൽ നിന്ന് വൈദ്യുതി ഉണ്ടാക്കുമെന്നാണ് കഴിഞ്ഞ വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചുകൊണ്ട് നഗരസഭാ വൈസ് ചെയർമാൻ ബി. ഗോപകുമാർ പറഞ്ഞത്. എന്നാൽ നഗരസഭയുടെ ആസ്ഥാന മന്ദിരത്തിന്റെ വൈദ്യുതി കുടിശിക
1.38 ലക്ഷം രൂപ അടയ്ക്കാത്തതിനെ തുടർന്ന് കെഎസ്ഇബി നഗരസഭയുടെ ഫ്യൂസ് ഊരി മാറ്റിയത് മാത്രമാണ് നടന്നത്.
നഗരത്തിലെ പ്രധാന ജംഗ്ഷനുകളിൽ വാട്ടർലെസ് യൂറിനൽ ഉണ്ടാക്കുമെന്ന് പറഞ്ഞതും കഴിഞ്ഞ വർഷമാണ്. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും പടുതാ കൊണ്ട് മറച്ച യൂറിനൽ പോലും ഉണ്ടാക്കാൻ കോട്ടയം നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. തിരുനക്കര ബസ്റ്റാൻഡ് കെട്ടിടം പൊളിച്ചതോടെ ഇവിടെ ഉണ്ടായിരുന്ന കംഫർട്ട് സ്റ്റേഷനും അടഞ്ഞു കിടക്കുകയാണ്. ഇതോടെ നഗരത്തിലെത്തുന്ന യാത്രക്കാർക്കും പൊതുജനങ്ങൾക്കും മൂത്രമൊഴിക്കാനുള്ള സൗകര്യം പോലും ഇല്ലാതായി.