play-sharp-fill
തോമസ് ചാഴിക്കാടൻ്റെ പരാജയം കേരളാ കോണ്‍ഗ്രസിനും ജോസ് കെ.മാണിക്കും ഏറ്റ അടി ; രാജ്യസഭാ സീറ്റും പോയാല്‍ ജോസിൻ്റെ രാഷ്ട്രീയ ഭാവി ചോദ്യചിഹ്നമാകും

തോമസ് ചാഴിക്കാടൻ്റെ പരാജയം കേരളാ കോണ്‍ഗ്രസിനും ജോസ് കെ.മാണിക്കും ഏറ്റ അടി ; രാജ്യസഭാ സീറ്റും പോയാല്‍ ജോസിൻ്റെ രാഷ്ട്രീയ ഭാവി ചോദ്യചിഹ്നമാകും

കോട്ടയം : ഇലക്ഷൻ റിസൾട്ട് വന്നതോടെ കോട്ടയത്തെ പരാജയം കേരള കോൺഗ്രസിനും ജോസ് കെ മാണിക്കും കനത്ത തിരിച്ചടിയാവുകയാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ജോസ് കെ.മാണിയും കൂട്ടരും ഇടത് മുന്നണിയിലെത്തിയത്. ഇതോടെ എല്‍ഡിഎഫിന് കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ വൻ മുന്നേറ്റം കൈവരിക്കാൻ സാധിച്ചു.

പക്ഷെ പാലായില്‍ ജോസ് കെ.മാണി 15,000ത്തിലധികം വോട്ടിന് പരാജയപ്പെട്ടത് വിജയത്തിൻ്റെ എല്ലാ ശോഭയും കെടുത്തി. 52 വർഷം കെഎം മാണി കൈവശം വെച്ചിരുന്ന മണ്ഡലമാണ് 2021ല്‍ ജോസിന് നഷ്ടപ്പെട്ടത്. പാല തൻ്റെ രണ്ടാം ഭാര്യയാണെന്നാണ് കെഎം മാണി എന്നും വിശേഷിപ്പിച്ചിരുന്നത്. ആ മണ്ഡലമാണ് ജോസ് കെ.മാണിക്ക് നഷ്ടപ്പെട്ടത്. വെറും തിരഞ്ഞെടുപ്പ് പരാജയം എന്നതിനേക്കാള്‍ വലിയ രാഷ്ട്രിയ നഷ്ടവുമാണ് ഇത് ജോസിനുണ്ടാക്കിയത്. മുന്നണി അധികാരത്തിലെത്തിയിട്ടും മന്ത്രിയാകാൻ കഴിയാത്ത അവസ്ഥ തീർത്തും അപ്രതീക്ഷിതമായിരുന്നു.


2019ല്‍ യുഡിഎഫ് സ്ഥാനാർത്ഥിയായി മല്‍സരിച്ച തോമസ് ചാഴികാടൻ 1,06,251ൻ്റെ വൻ ഭൂരിപക്ഷത്തില്‍ ജയിച്ച സ്ഥലത്താണ് ഇത്തവണ വൻ തിരിച്ചടി നേരിട്ടിരിക്കുന്നത്. ജോസ് കെ.മാണിയുടെ പാർട്ടിയുടെ ഭാവിയെന്താകും എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്. കേരള കോണ്‍ഗ്രസ് രൂപീകരിച്ചതിൻ്റെ അറുപതാം വാർഷികത്തിലാണ് ഇത്ര ദയനീയ തോല്‍വി പാർട്ടിക്ക് നേരിടേണ്ടി വന്നത്. എല്ലാക്കാലത്തും കെഎം മാണിക്കൊപ്പം നിന്ന രാഷ്ടീയ സുരക്ഷിത കേന്ദ്രങ്ങളാണ് ജോസിനെ കൈവിട്ടത്. കേരള കോണ്‍ഗ്രസിന് എന്നും താങ്ങും തണലുമായിരുന്ന കത്തോലിക്കാ സഭയുടെ പിന്തുണ പോലും ജോസിന് നഷ്ടമായി എന്നാണ് ചാഴികാടൻ്റെ പരാജയം സൂചിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂലൈ ഒന്നിന് ഒഴിവ് വരുന്ന രാജ്യസഭ സീറ്റില്‍ ഒരെണ്ണം സിപിഎം നല്‍കിയില്ലെങ്കില്‍ ഇന്ത്യാ മുന്നണി സഖ്യത്തിലെ എംപി ഇല്ലാകക്ഷിയായി ജോസ് കെ.മാണിയുടെ കേരള കോണ്‍ഗ്രസ് മാറും. ഒഴിവ് വരുന്ന 3 രാജ്യസഭ സീറ്റുകളില്‍ 2 എണ്ണത്തില്‍ മാത്രമാണ് എല്‍ഡിഎഫിന് ജയിക്കാൻ സാധിക്കുന്നത്. സിപിഐക്ക് ഒരെണ്ണം കൊടുക്കേണ്ടതിനാല്‍ ജോസ് കെ.മാണിക്ക് സീറ്റ് കിട്ടാനുള്ള സാധ്യത വളരെ വിരളമാണ്. ലോക്സഭാ സീറ്റ് നഷ്ടപ്പെട്ടതിന് പുറമെ ഇത് കൂടിയായാല്‍ പാർട്ടിക്ക് താങ്ങാനാകാത്ത ആഘാതമാകും.

അങ്ങനെ വന്നാല്‍ ജോസ് കെ.മാണി ഇടതുമുന്നണിയില്‍ തുടരുമോ എന്ന് കണ്ടറിയണം. എന്നാല്‍ പാർട്ടിയുടെ മന്ത്രി റോഷി അഗസ്റ്റിൻ്റെ കാര്യം അങ്ങനെയല്ല. ഇടതുമുന്നണിയുമായി നല്ല ബന്ധത്തില്‍ പോകുന്ന റോഷിക്ക് ബന്ധം വേർപെടുത്തി ഇറങ്ങിപ്പോരാൻ എളുപ്പമാകില്ല. അത്തരമൊരു സാഹചര്യം ഉരുത്തിരിഞ്ഞാല്‍ അത് പാർട്ടിയില്‍ ഗുരുതര പ്രതിസന്ധി ആയേക്കാം. ജോസ് കെ.മാണിക്ക് ഉചിതമായ പദവികള്‍ ഏതെങ്കിലും നല്‍കി സമവായം ഉണ്ടാക്കാൻ എല്‍ഡിഎഫ് ശ്രമിച്ചാലും അതിന് പറ്റിയതൊന്നും നിലവിലില്ല എന്നതാണ് യാഥാർത്ഥ്യം.

കോട്ടയത്ത് ഫ്രാൻസിസ് ജോർജിൻ്റെ വിജയത്തോടെ യഥാർത്ഥ കേരള കോണ്‍ഗ്രസ് തൻ്റേതാണെന്ന് പിജെ ജോസഫിന് അവകാശപ്പെടാം. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ജില്ലാ യുഡിഎഫ് ചെയർമാൻ സജി മഞ്ഞക്കടമ്ബില്‍ വിട്ടുപോയിട്ടും ഫ്രാൻസിസ് ജോർജിൻ്റെ ഭൂരിപക്ഷം കുറയ്ക്കാനോ മുന്നണിയെ ക്ഷീണിപ്പിക്കാനോ കഴിഞ്ഞില്ല.