
ദില്ലി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കടുത്ത ഉഷ്ണതരംഗത്തിൽ വലയുകയാണ്. 50 ഡിഗ്രിയ്ക്കും മുകളിലാണ് പലയിടങ്ങളിലും ചൂട്. കടുത്ത ചൂട് കാരണം അസാനഘട്ട പോളിംഗിനിടെ ഉത്തര്‍പ്രദേശില്‍ 33 പോളിംഗ് ജീവനക്കാരാണ് മരിച്ചത്.
ഇതുവരെയായി 110 പേര്‍ ഉഷ്ണതരംഗം മൂലം ഉത്തരേന്ത്യയില്‍ മരിച്ചുവെന്നാണ് റിപ്പോർട്ട്. ചുട്ടുപൊള്ളുന്ന വെയിലില്‍ തലയിൽ ഒരു തുണി മാത്രമിട്ട് പുറത്ത് ജോലി ചെയ്യുകയാണ് സാധാരണക്കാർ. അവർക്ക് അതല്ലാതെ മറ്റു വഴികളില്ല.
എന്നാൽ, ഈ ചുട്ടുപൊള്ളുന്ന വെയിലത്ത് പണിയെടുക്കുന്ന ജോലിക്കാര്‍ക്ക് വെള്ളം നല്‍കുകയാണ് സുചി ശര്‍മ്മ എന്ന് ഇന്‍സ്റ്റാഗ്രാം ഉപയോക്താവ്. ഇതിന്റെ വീഡിയോ തന്‍റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.
റോഡിലൂടെ പോകുന്ന യാത്രക്കാര്‍ക്കും കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ക്കും മാലിന്യം തരം തിരിക്കുന്നവര്‍ക്കും തെരുവില്‍ ജീവിക്കുന്ന കുട്ടികള്‍ക്കും അങ്ങനെ പകല്‍വെളിച്ചത്തില്‍ തുറന്ന സ്ഥലത്ത് ജോലി ചെയ്യേണ്ടിവരുന്നവര്‍ക്കെല്ലാം സുചി തന്‍റെ കൈയിലുള്ള മോരിന്‍റെ പാക്കറ്റുകള്‍ നല്‍കുന്നത് വീഡിയോയിൽ കാണാം.