
സ്വന്തം ലേഖകൻ
കോഴിക്കോട്: വിജിലൻസ് പോലീസിന്റെ ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തി ജില്ലയിലെ രണ്ട് വിജിലൻസ് ഇൻസ്പെക്ടർമാർക്കെതിരെ ഇന്റലിജൻസ് റിപ്പോർട്ട്. വിജിലൻസ് ആന്റി കറപ്ഷൻ ബ്യുറോയുടെ വാഹനത്തിൽ പോലീസിന്റെ ബോർഡ് വയ്ക്കാതെ ഓടണമെന്നാണ് നിയമം.
ഇതാണ് ഇന്‍സ്‌പെക്ടര്‍ വീട്ടാവശ്യത്തിനായി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നത്. കുടുംബവീട്ടില്‍നിന്ന് നഗരത്തിലെ സ്വന്തം താമസസ്ഥലത്തേക്ക് തേങ്ങ കൊണ്ടുവരാന്‍ ഡ്രൈവറെ ഒഴിവാക്കിയാണ് ഇന്‍സ്‌പെക്ടര്‍ വാഹനം ഉപയോഗിക്കുന്നതെന്നാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാര്യയെ ജോലിസ്ഥലത്തെത്തിക്കാന്‍ വാഹനം ഉപയോഗിക്കുന്നെന്നതാണ് മറ്റൊരു ഇന്‍സ്‌പെക്ടര്‍ക്കെതിരേയുള്ള ആരോപണം. സ്ഥാനക്കയറ്റത്തിന് പരിഗണിക്കപ്പെടുന്ന രണ്ട് ഓഫീസര്‍മാര്‍ക്കെതിരേയാണ് ഈ ഗുരുതര ആക്ഷേപമുയര്‍ന്നിട്ടുള്ളത്. വിജിലന്‍സ് സ്‌പെഷ്യല്‍സെല്‍, റെയ്ഞ്ച് ഓഫീസ് എന്നിവിടങ്ങളിലാണ് ഇവര്‍ ജോലിചെയ്യുന്നത്.
വീടുപണിക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ പോലീസ് ബോര്‍ഡുവെച്ച വിജിലന്‍സ് വാഹനത്തില്‍ പോയതിന് ആരോപണവിധേയനായവനാണ് ഇതിലൊരാള്‍. ആക്ഷേപങ്ങള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി ആഭ്യന്തരഅന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശിച്ചതായാണ് വിവരം.