play-sharp-fill
സ്ത്രീധനവുമായി ബന്ധപ്പെട്ട ഭാര്യയുടെ പരാതിയിൽ അറസ്റ്റ് ; കോടതിയിൽ എത്തിയപ്പോൾ ‘ആളുമാറി’; നിരപരാധി ജയിലില്‍ കഴിഞ്ഞത് നാല് ദിവസം; പ്രതിയല്ലെന്ന് തെളിഞ്ഞതോടെ വിട്ടയച്ച്‌ കോടതി

സ്ത്രീധനവുമായി ബന്ധപ്പെട്ട ഭാര്യയുടെ പരാതിയിൽ അറസ്റ്റ് ; കോടതിയിൽ എത്തിയപ്പോൾ ‘ആളുമാറി’; നിരപരാധി ജയിലില്‍ കഴിഞ്ഞത് നാല് ദിവസം; പ്രതിയല്ലെന്ന് തെളിഞ്ഞതോടെ വിട്ടയച്ച്‌ കോടതി

സ്വന്തം ലേഖകൻ

മലപ്പുറം: സ്ത്രീധനവുമായി ബന്ധപ്പെട്ട് ഭാര്യ നല്‍കിയ പരാതിയില്‍ വിദേശത്തുള്ള ഭർത്താവിന് പകരം പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത് അതേ പേരിലുള്ള മറ്റൊരാളെ.

മലപ്പുറം വെളിയംകോട് സ്വദേശി ആലുങ്കല്‍ അബൂബക്കറിനെയാണ് പൊലീസ് ആളുമാറി അറസ്റ്റുചെയ്തത്. ഭാര്യയുടെ പരാതിയില്‍ വടക്കേപ്പുറത്ത് അബൂബക്കറിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസാണ് ആളുമാറി ആലുങ്കല്‍ അബൂബക്കറിനെ അറസ്റ്റുചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020-ല്‍ വടക്കേപ്പുറത്ത് അബൂബക്കറിനെതിരെ ഭാര്യ നല്‍കിയ പരാതിക്കുമേല്‍ ഉണ്ടായ നടപടിയുമായി ബന്ധപ്പെട്ടാണ് പൊലീസ് ആളുമാറി അറസ്റ്റ് ചെയ്തത്. സ്ത്രീധനവുമായി ബന്ധപ്പെട്ടാണ് ഭാര്യ ഇയാള്‍ക്കെതിരെ കേസ് കൊടുത്തിരുന്നത്. കേസില്‍ കോടതി വിധിക്ക് പിന്നാലെ നടന്ന അറസ്റ്റിലാണ് പൊലീസിന് പിഴവ് സംഭവിച്ചത്.

പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്ത വെളിയങ്കോട് ആലുങ്ങല്‍ സ്വദേശി അബൂബക്കറി(42)നെ നേരത്തെ കോടതി റിമാൻഡ് ചെയ്ത് തവനൂർ ജയിലിലേക്ക് മാറ്റിയിരുന്നു. നാലു ദിവസത്തെ ജയില്‍വാസത്തിനു ശേഷം തിരൂർ കുടുംബ കോടതി പ്രതിയല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിട്ടയച്ചത്.

നാലു ദിവസത്തിനുശേഷം ഇയാളുടെ ജാമ്യം എടുക്കുന്നതിനായി ബന്ധുക്കള്‍ അഭിഭാഷകനെ സമീപിച്ചപ്പോഴാണ് കുടുംബ കോടതിയില്‍ നിന്ന് പൊലീസിന് ലഭിച്ച സമൻസിനെ തുടർന്നാണ് അബൂബക്കറിനെ അറസ്റ്റ് ചെയ്തതെന്ന വിവരം ലഭിച്ചത്. അറസ്റ്റിലായ അബൂബക്കറിനെതിരെ രണ്ടു വർഷം മുൻപ് ഭാര്യ പരാതി നല്‍കിയിരുന്നു. നേരത്തെ സ്വർണവുമായി ബന്ധപ്പെട്ടാണ് ഭാര്യ അബൂബക്കറിനെതിരെ പരാതി നല്‍കിയത്. ഈ കേസിലായിരിക്കും അറസ്റ്റ് എന്നു കരുതി ഇയാള്‍ പൊലീസ് എത്തിയപ്പോള്‍ എതിർപ്പൊന്നും പ്രകടിപ്പിക്കാതെ അവരുടെ കൂടെ സ്റ്റേഷനില്‍ എത്തുകയായിരുന്നു.

ഇയാളുടെ ഭാര്യ വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴാണ് കുടുംബ കോടതിയില്‍ അവർ അബൂബക്കറിന് എതിരെ ഇങ്ങനെ ഒരു പരാതി നല്‍കിയിരുന്നില്ലെന്ന വിവരം ലഭിച്ചത്. തുടർന്ന് അഭിഭാഷകനെ കണ്ട് കുടുംബ കോടതിയില്‍ ഹർജി സമർപ്പിച്ചതിനെ തുടർന്ന് കേസ് പരിഗണിച്ചപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്ത അബൂബക്കറിന് എതിരെയല്ല മറ്റൊരു അബൂബക്കറിന് എതിരെയാണ് പരാതിക്കാരിയായ അയാളുടെ ഭാര്യ കുടുംബ കോടതിയെ സമീപിച്ചതെന്ന് ബോധ്യപ്പെട്ടത്.

കുടുംബ കോടതി ഗാർഹിക പീഡനക്കേസില്‍ ജീവനാംശം നല്‍കാത്തതിന് പൊലീസിന് നല്‍കിയ സമൻസിലെ പ്രതി പൊന്നാനി വെളിയങ്കോട് വടക്കേപുറത്ത് ആലുങ്ങല്‍ അബൂബക്കർ(52) ആണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് തടവ് ശിക്ഷ അനുഭവിച്ച അബൂബക്കറിനെ കോടതി വിട്ടയക്കുകയായിരുന്നു.

രണ്ട് അബൂബക്കർമാരുടെയും പിതാവിന്റെ പേര് മുഹമ്മദ് എന്നായിരുന്നതും പൊലീസിനെ കുഴക്കി. അതേസമയം, കോടതി അറസ്റ്റുചെയ്യാൻ ആവശ്യപ്പെട്ട വടക്കേപ്പുറത്ത് അബൂബക്കർ നിലവില്‍ വിദേശത്താണുള്ളത്.

ഇതു സംബന്ധിച്ച്‌ പൊന്നാനി പൊലീസിന്റെ വിശദീകരണം ഇങ്ങനെ: കോടതിയില്‍ നിന്നും ലഭിച്ച സമൻസ് പ്രകാരം വെളിയങ്കോട് വടക്കേപ്പുറം ആലുങ്ങല്‍ അബൂബക്കർ എന്ന ആളെ തേടിയാണ് നാട്ടിലെത്തിയത്. നാട്ടുകാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് ആലുങ്ങല്‍ അബൂബക്കർ എന്ന ആളെ കസ്റ്റഡിയില്‍ എടുത്തതും പിന്നീട് അറസ്റ്റു രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി തവനൂർ ജയിലില്‍ ആക്കിയതും.

ഇയാള്‍ പൊലീസിനോടും കോടതിയിലും കുറ്റം ഏറ്റു പറഞ്ഞതിനെ തുടർന്നായിരുന്നു നടപടി. രണ്ടു വർഷം മുൻപ് ഇയാള്‍ക്കെതിരെ ഭാര്യ നല്‍കിയ പരാതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ അതാകാമെന്ന് കരുതിയാണ് അബൂബക്കർ കുറ്റം സമ്മതിച്ചത്. കോടതി തന്ന സമൻസിലും വിലാസം ഇയാളുടെതു തന്നെ ആയിരുന്നതിനാലാണ് അറസ്റ്റ് ചെയ്തത്. മറ്റു വിശദ വിവരങ്ങളൊന്നും ലഭിക്കാത്തതിനാലും ഇതേ വിലാസത്തില്‍ മറ്റൊരാളാണ് കോടതി നിർദ്ദേശിച്ച പ്രതി എന്ന് തിരിച്ചറിയുവാൻ കഴിയാത്തതിനാലുമായിരുന്നു പൊലീസ് നടപടി.