ഐ ടി പാർക്കുകളിൽ മദ്യം വിൽക്കാൻ അംഗീകാരം നൽകി നിയമസഭാ സമിതി : 20 ലക്ഷം രൂപ ലൈസൻസ് ഫീസ്
തിരുവനന്തപുരം: ഐ ടി പാർക്കുകളിൽ മദ്യശാല അനുവദിക്കാനുള്ള ചട്ടഭേദഗതിയിൽ സർക്കാർ നിർദ്ദേശം നിയമസഭാ സമിതി അംഗീകരിച്ചു. ഇതോടെ ഐടി പാർക്കുകളിൽ ബാറുടമകൾക്കും മദ്യം വിൽക്കാം. ഐടി പാർക്കുകൾക്ക് നേരിട്ടോ, പ്രമോട്ടർ നിർദ്ദേശിക്കുന്ന കമ്പനിക്കോ മദ്യവിൽപ്പനശാല നടത്താം. ഇതിനായി ഐടി പാർക്കുകൾക്ക് എഫ്എൽ4സി ലൈസൻസ് നൽകും. 20 ലക്ഷം രൂപയായിരിക്കും ലൈസൻസ് ഫീസ്. രാവിലെ 11 മണി മുതൽ രാത്രി 11 വരെ പ്രവർത്തിപ്പിക്കാം.
പ്രതിപക്ഷത്തിന്റെ എതിർപ്പുകൾ മറികടന്നാണ് ചട്ടഭേദഗതിക്ക് അംഗീകാരം നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് ശേഷമാകും തുടര്‍ നടപടി സ്വീകരിക്കുക. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് ഐടി പാർക്കുകളിൽ മദ്യം വിൽക്കാമെന്ന തീരുമാനമെടുത്തത്. അന്ന് മുതൽ തന്നെ പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരുന്നു. വിദേശ കമ്പനികളെ സഹായിക്കാനാണെന്നതായിരുന്നു വ്യാപകമായി ഉയർന്ന ആരോപണം.
രണ്ടാം പിണറായി സർക്കാരാണ് ചട്ടഭേദഗതി കൊണ്ടുവന്നത്. നിയമസഭയിൽ എക്സൈസ് മന്ത്രി അവതരിപ്പിച്ച ഈ ചട്ടഭേദഗതിക്കാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നത്. നിലവിൽ ഡ്രൈ ഡേ എടുത്തുകളയുന്നതടക്കമുള്ള പരിഷ്കാരങ്ങൾക്ക് സർക്കാർ ആലോചിക്കുമ്പോഴാണ് ഇത്തരമൊരു നീക്കം. മദ്യവരുമാനം കൂട്ടാൻ സംസ്ഥാനത്ത് ഡ്രൈ ഡേ പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ചർച്ച ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group