ചങ്ങനാശേരി മുതല്‍ നാട്ടകം വരെ കെ.എസ്.ആര്.ടി.സി ബസിനുള്ളില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ പൊരിഞ്ഞ വഴക്ക്; ഒടുവിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്.ടി.സി ബസിന്റെ ജനലിലൂടെ റോഡിലേക്ക് ചാടി ഭർത്താവ്; കാലിന് പരിക്കേറ്റ കുമരകം സ്വദേശിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോട്ടയം: കെ.എസ്.ആര്.ടി.സി ബസിനുള്ളില്‍ ദമ്പതികളുടെ കുടുംബവഴക്ക്.
ഒടുവില്‍ ബസിന്റെ ജനലിലൂടെ റോഡിലേയ്ക്ക് ചാടി ഭര്‍ത്താവ്. എം.സി റോഡില്‍ നാട്ടകം പോളി ടെക്നിക്കിനു മുന്നിലായിരുന്നു സംഭവം. റോഡിലേക്ക് ചാടിയതിനെ തുടര്‍ന്നു സാരമായി പരിക്കേറ്റ കുമരകം സ്വദേശി മഹേഷി (47)നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്തു നിന്നും എറണാകുളത്തിനു പോകുകയായിരുന്നു കെ.എസ്.ആര്.ടി.സി ബസ്. ഭാര്യയും മക്കളോടൊപ്പം യുവാവ് യാത്രചെയ്യുന്നതിനിടെയാണ് സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചങ്ങനാശേരി കഴിഞ്ഞതു മുതല്‍ മഹേഷും ഭാര്യയും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായിരുന്നതായി ബസിനുള്ളിലുണ്ടായിരുന്ന യാത്രക്കാര്‍ പറയുന്നു. നാട്ടകം മറിയപ്പള്ളി ഭാഗം എത്തിയപ്പോള്‍ ബസിനുള്ളില്‍ നിന്നും ഇയാള്‍ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു.
എന്നാല്‍, കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡില്‍ ഇറക്കാമെന്നു ബസ് ജീവനക്കാര്‍ അറിയിച്ചു. എന്നാല്‍, ഇതിനിടെ ഇയാള്‍ ബസിന്റെ ജനലിലൂടെ റോഡിലേക്ക് ചാടുകയായിരുന്നു. അപകടത്തില്‍ ഇദ്ദേഹത്തിന്റെ കാല് ഒടിഞ്ഞിട്ടുണ്ട്.
108 ആംബുലന്‍സ് വിളിച്ചു വരുത്തി ഭാര്യയും മക്കളും ചേര്‍ന്നു മഹേഷിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചു. അപകടത്തെ തുടര്‍ന്നു അല്പ നേരം നിര്‍ത്തിയിട്ട കെ.എസ്.ആര്.ടി.സി ബസ് പിന്നീട് യാത്ര തുടര്‍ന്നു. ചിങ്ങവനം പോലീസും വിവരമറിഞ്ഞു സ്ഥലത്ത് എത്തി