വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ഉടമ അറിയാതെ സെയില്‍സ്മാന്റെ സൈഡ് ബിസിനസ്; കൂട്ടിന് ഭാര്യയും ഭാര്യാസഹോദരിയും; രണ്ടുവര്‍ഷം കൊണ്ട് തട്ടിയത് പത്ത് ലക്ഷത്തിലേറെ
കൊച്ചി: ഉടമ അറിയാതെ സെയില്‍സ്മാന്റെ ‘വസ്ത്രക്കച്ചവടം’.
രണ്ട് വർഷം കൊണ്ട് കൈക്കലാക്കിയത് പത്ത് ലക്ഷത്തിലധികം രൂപ. എറണാകുളം മാർക്കറ്റ് റോഡിലെ ഒരു വസ്ത്രമൊത്തവ്യാപാര സ്ഥാപനത്തിലാണ് സെയില്സ്മാൻ അതിസമർത്ഥമായി തട്ടിപ്പ് നടത്തിയിരുന്നത്. സംഭവത്തില്‍ എറണാകുളം സെൻട്രല്‍ പൊലീസ് സെയില്‍മാനെ പ്രതിചേർത്ത് കഴിഞ്ഞദിവസം കേസെടുത്തു.
ഇയാളുടെ ഭാര്യയും ഭാര്യാസഹോദരിയും കൂട്ടുപ്രതികളാണ്. കള്ളക്കച്ചവടം തിരിച്ചറിഞ്ഞ ഉടമ കോടതിയെ സമീപിക്കുകയായിരുന്നു. ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എറണാകുളം സ്വദേശിയായ 40കാരനാണ് മുഖ്യപ്രതി. 2021മുതല്‍ ഇയാള്‍ പരാതിക്കാരന്റെ മാർക്കറ്റ് റോഡിലെ വസ്ത്രമൊത്തവ്യാപാര സ്ഥാപനത്തില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു. മൊത്തക്കച്ചവടക്കാർ നല്കുന്ന തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം ഇടപാടുകാരുടെ നമ്പറുകള്‍ക്ക് പകരം ഭാര്യയുടെയും സഹോദരിയുടെയും നമ്പറുകള്‍ ചേർക്കും.
ഇതിനൊപ്പം പണം പിന്നീട് നല്‍കാമെന്ന് മൊത്തച്ചവടക്കാർ ഉറപ്പ് നല്‍കിയതായി കടയുടമയെ ധരിപ്പിക്കും. പണം ആവശ്യപ്പെട്ട് സ്ഥാപനയുടമ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കുന്ന കുടുംബാംഗങ്ങള്‍ തുക പിന്നീട് നല്‍കാമെന്നെല്ലാം പറഞ്ഞൊഴിയും. ഇത് പതിവായതോടെ ഉടമ ഇടപാടുകാരെ നേരില്‍ ബന്ധപ്പെടുകയായിരുന്നു.
പലരില്‍ നിന്നായി 10,39,000 രൂപ 40കാരൻ തട്ടിയെടുത്തതായാണ് എഫ്.ഐ.ആറില്‍ പറയുന്നത്. പ്രതിയെ അക്കൗണ്ടിലേക്ക് മാറ്റിയ പണമെല്ലാം ഭാര്യയുടെയും ഭാര്യാസഹോദരിയുടെയും അക്കൗണ്ടുകളിലേക്ക് കൈമാറിയതായും പരാതിയില്‍ പറയുന്നു.
ഗൂഡാലോചന അടക്കമുള്ള വകുപ്പുകളാണ് പൊലീസ് ചുമത്തിയിട്ടുള്ളത്. വിശദമായ അന്വേഷണത്തിന് ശേഷമേ അറസ്റ്റിലേക്ക് പൊലീസ് നീങ്ങുകയുള്ളൂ. ഈ വർഷം മാർച്ച് വരെ 3703 തട്ടിപ്പ് കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്.