play-sharp-fill
കാർ യാത്രയ്ക്കിടെ തലവേദനയും ബോധക്ഷയവും; പലവട്ടം പറഞ്ഞു അവള്‍ക്കു ടെൻഷൻ ഒന്നും ഇല്ലയെന്ന് ;തലവേദനയ്ക്ക് പെയിൻ കില്ലറും മറ്റു മരുന്നുകളും കൊടുത്തു;രോഗനിർണയമോ, മതിയായ ചികിത്സയോ ലഭിക്കാതെ മരണത്തിന് കീഴടങ്ങിയ മകളുടെ ദുരനുഭവം വിവരിച്ച്‌ പിതാവ്; ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാകുന്നു

കാർ യാത്രയ്ക്കിടെ തലവേദനയും ബോധക്ഷയവും; പലവട്ടം പറഞ്ഞു അവള്‍ക്കു ടെൻഷൻ ഒന്നും ഇല്ലയെന്ന് ;തലവേദനയ്ക്ക് പെയിൻ കില്ലറും മറ്റു മരുന്നുകളും കൊടുത്തു;രോഗനിർണയമോ, മതിയായ ചികിത്സയോ ലഭിക്കാതെ മരണത്തിന് കീഴടങ്ങിയ മകളുടെ ദുരനുഭവം വിവരിച്ച്‌ പിതാവ്; ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാകുന്നു

സ്വന്തം ലേഖകൻ

പത്തനംതിട്ട: കാർ യാത്രയ്ക്കിടെ തലവേദനയും ബോധക്ഷയവുമുണ്ടായതിനെ തുടർന്ന് മകളെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചിട്ടും രോഗനിർണയമോ, മതിയായ ചികിത്സയോ ലഭിക്കാതെ മരണത്തിന് കീഴടങ്ങിയ ദുരനുഭവം വിവരിച്ച്‌ പിതാവ് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് ചർച്ചയാകുന്നു.

ഊന്നുകല്‍ ചെന്നീർക്കര സ്വദേശി സുനുകുമാർ പുരുഷോത്തമന്റെ മകള്‍ കീർത്തി സുനുകുമാറാണ് കൃത്യമായ രോഗനിർണയമോ, മതിയായ ചികിത്സയോ ലഭിക്കാതെ മരണത്തിന് കീഴടങ്ങിയത്. വിദഗ്ധ ചികിത്സയ്ക്കായി മഹാത്മാ ഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ആസ്റ്റർ മെഡിസിറ്റിയിലുമടക്കം എത്തിച്ചിട്ടും രോഗനിർണയമോ, മതിയായ ചികിത്സയോ ലഭിച്ചില്ലെന്ന് സുനുകുമാർ പുരുഷോത്തമൻ കുറിപ്പില്‍ വെളിപ്പെടുത്തുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രില്‍ 27ന് കാർ യാത്രയ്ക്കിടെ തലവേദനയും ബോധക്ഷയവുമുണ്ടായി മകളെ ആശുപത്രിയില്‍ എത്തിക്കുകയും പെയിൻ കില്ലർ നല്‍കി അല്‍പ്പം വേദന ശമിച്ചപ്പോള്‍ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിലും ശക്തമായ തലവേദന അനുഭവപ്പെട്ടതോടെ കേരളത്തിലെ ബേസ്ഡ് ഹോസ്പിറ്റല്‍ എന്ന് പേരുകേട്ട ‘ആസ്റ്റർ മെഡിസിറ്റി’യില്‍ എത്തുകയും ചികിത്സ തേടുകയും ചെയ്തു.

ന്യൂറോവിഭാഗത്തിലെ വിദഗ്ധ ഡോക്ടറെ കണ്ടെങ്കിലും പ്രശ്‌നം ന്യൂറോ അല്ല ടെൻഷൻ കാരണം ആകുമെന്നും സയ്ക്കാട്രി ഡോക്ടറെ കാണാൻ നിർദ്ദേശിച്ചെന്നും പറയുന്നു. ടെൻഷൻ അല്ലെന്ന് മകള്‍ വ്യക്തമാക്കിയെങ്കിലും പെയിൻ കില്ലറും മറ്റു മരുന്നുകളും നല്‍കുകയാണ് ഉണ്ടായതെന്നും കുറിപ്പില്‍ പറയുന്നു.

പോണ്ടിച്ചേരി മഹാത്മാഗാന്ധി മെഡിക്കല്‍ കോളേജ് ആൻഡ് റിസർച്ച്‌ ഇന്റ്റിറ്റിയൂട്ടിലെ മെഡിക്കല്‍ വിദ്യാർത്ഥിനിയാണ് കൃഷ്ണ ഭവനില്‍ (കൃതിക) സുനുകുമാറിന്റെയും കലാ സുനുകുമാറിന്റെയും (അദ്ധ്യാപിക, എസ്.എൻ.ഡി.പി. എച്ച്‌.എസ്.എസ്., ചെന്നീർക്കര) മകള്‍ കീർത്തി സുനുകുമാർ

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

എന്റെ മകള്‍ കീർത്തിയുടെ വിയോഗത്തെ പറ്റി പലരും ചോദിച്ചു, അതിനാല്‍ ആണ് ഈ പോസ്റ്റ്.
ചടങ്ങുകളില്‍ പങ്കെടുക്കുകയും അനുശോചനം അറിയിക്കുകയും ഞങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്ത എല്ലാവർക്കും നന്ദി അറിയിക്കുന്നു..

ഞാനും കലയും മോളോടൊപ്പം 27th ഏപ്രില്‍ മുതല്‍ പോണ്ടിച്ചേരിയില്‍ ഉണ്ടായിരുന്നു.
ഈ മാസം രണ്ടാം തീയതി വൈകിട്ട് അവള്‍ ഞങ്ങളെ വീട്ടില്‍ പോകുവാൻ ഉള്ള ബസില്‍ ഡ്രോപ്പ് ചെയ്തു കാറില്‍ ഡ്രൈവ് ചെയ്തു പോകവേ വൈകിട്ട് ഏകദേശം 7. 45 ഓട് കൂടി ഒരു തലവേദനയും ബോധ ക്ഷയവും അനുഭവപ്പെട്ടു.. അപ്പോള്‍ തന്നെ കാർ റോഡില്‍ നിന്ന് പോയി. ആരൊക്കെയോ വാഹനം തള്ളി സൈഡ്‌ആക്കി നിർത്തി. പിന്നെ അവള്‍ ഞങ്ങളെയും ഫ്രണ്ട് നെയും ഫോണ്‍ ചെയ്തു. ഫ്രണ്ട് വന്നു ഉടനെ മഹാത്മാ ഗാന്ധി മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ എത്തിച്ചു. അവർ മൈഗ്രേൻ / ടെൻഷൻ കൊണ്ട് ഉണ്ടാകുന്നതു ആണ് എന്ന് പറഞ്ഞു പെയിൻ കില്ലർ നല്‍കി അല്‍പ്പം വേദന ശമിച്ചപ്പോള്‍ വീട്ടില്‍ പോയി. ഞങ്ങള്‍ ബസില്‍ നിന്നും ഇറങ്ങി ഹോഡ്പിറ്റലില്‍ എത്തി.

മെയ് 03 – വീണ്ടും തലവേദ ഉണ്ടായി. ഉടനെ മഹാത്മാ ഗാന്ധി മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ എത്തി ന്യൂറോ / സയ്ക്കാട്രി ഡോക്ടർസ്‌നെ കണ്ടു .. MRI / EEG എല്ലാം എടുത്തു. എല്ലാം നോർമല്‍ ആണ് എന്ന് പറഞ്ഞു മൈഗ്രൈൻ ഉള്ള മെഡിസിൻ തന്നു. അന്ന് വൈകിട്ട് വീണ്ടും തലവേദന ഉണ്ടായി എമെർജെൻസിയില്‍ ഹോഡ്പിറ്റലില്‍ പോയി. പെയിൻ കില്ലർ കൊടുത്തു വിട്ടു.

മെയ് 05 – വീണ്ടും വീണ്ടും തലവേദ ഉണ്ടാകുന്നതിനാല്‍ ഞങ്ങള്‍ ഒരു ടാക്‌സി പിടിച്ചു പോണ്ടിയില്‍ നിന്നും കേരളത്തിലെ ബേസ്ഡ് ഹോസ്പിറ്റല്‍ എന്ന് പേരുകേട്ട ‘ആസ്റ്റർ മെഡിസിറ്റി’ യിലെക്കു പോയി.
മെയ് 06 – ആസ്റ്റർ മെഡിസിറ്റിയില്‍ എത്തി. ന്യൂറോ Dr. സന്ദീപ് പത്മനാഭനേ കണ്ടു. അദ്ദേഹം മെയ് 03 നു എടുത്ത MRI നോക്കി ഒരു കുഴപ്പവും ഇല്ല എന്ന് പറഞ്ഞു. എന്നിട്ടു ന്യൂറോ പ്രശ്‌നം അല്ല ടെൻഷൻ കാരണം ആകും, സയ്ക്കാട്രി ഡോക്ടർ ഐശ്വര്യയെ കാണാൻ നിർദ്ദേശിച്ചു. അപ്പോള്‍ എല്ലാം മോള്‍ക്ക് ഇരിക്കാൻ പോലും വയ്യാ. ഭയങ്കര തലവേദയും വെപ്രാളവും ആയിരുന്നു. അവള്‍ പലവട്ടം പറഞ്ഞു അവള്‍ക്കു ടെൻഷൻ ഒന്നും ഇല്ല എന്ന്. ഡോക്ടർ ഐശ്വര്യയെ കണ്ടു അവർ Clonazepam 0.5 Mg ദിവസവും വൈകിട്ട് കഴിക്കാൻ നിർദ്ദേശിച്ചു. ഞങ്ങള്‍ ഹോട്ടലില്‍ എത്തി ഉടനെ അവള്‍ വീണ്ടും ഛർദ്ദിച്ചു തളർന്നു വീണു. ഞങ്ങള്‍ അവളെ വീണ്ടും ‘ആസ്റ്റർ മെഡിസിറ്റിയില്‍’ എത്തിച്ചു എമെർജെൻസി യില്‍ അഡ്‌മിറ്റ് ആക്കി. പെയിൻ കില്ലറും മറ്റു മരുന്നുകളും കൊടുത്തു അവള്‍ അന്ന് രാത്രി ഉറങ്ങി. CBC – ബ്ലഡ് ടെസ്റ്റ് , ലിവർ ഫങ്ക്ഷന് ടെസ്റ്റ്, മൂത്രം ടെസ്റ്റ് നടത്തി result ഒന്നും അസാധാരണമായിരുന്നില്ല.

മെയ് 07 – Dr. Geetha Philips കീർത്തിയെ കണ്ടു. അന്നും രാവിലെ മുതല്‍ തലവേദ ഉണ്ടായിരുന്നു. ചെസ്‌ററ് X – Ray എടുത്തു.. ദിവസം മൊത്തവും തലവേദ ആഹാരം ഒന്നും കഴിച്ചില്ല. Dr Aiswarya S Mohan (Specialist – Psychiatry) കീർത്തിയെ കണ്ടു. തലവേദ കൂടുമ്ബോള്‍ Lonazep 0.5 എന്ന മരുന്ന് കൊടുക്കാൻ പറഞ്ഞു. അതുകൊടുത്തു. എന്നിട്ടും കുറവ് ഉണ്ടായില്ല. അന്ന് രാത്രി തലവേദന കാരണം ഉറങ്ങിയില്ല. രാത്രി Alprax 0.25 എന്ന ടാബ്ലെറ്റും Lonazep 0.5 വീണ്ടും കൊടുത്തു. രാവിലെ നാലുമണി ആയപ്പോള്‍ അല്‍പ്പം ഉറങ്ങി.
മെയ് 08 – രാവിലെ ഉണർന്നപ്പോള്‍ മുതല്‍ തലവേദ ആയിരുന്നു. ആഹാരം ഒന്നും കഴിച്ചില്ല. ഒരു മാമ്ബഴം കൊടുത്തു ഉച്ച കഴിഞ്ഞു പിന്നെ കുറച്ചു ഈന്തപ്പഴവും കഴിച്ചു. പകല്‍ എന്തൊക്കയോ ടാബ്ലറ്റുകള്‍ കൊടുത്തു. അന്നും രാത്രി തലവേദ കാരണം ഉറങ്ങിയില്ല. രാത്രി Alprax 0.25 എന്ന ടാബ്ലെറ്റും Lonazep 0.5 വീണ്ടും കൊടുത്തു. ഉറങ്ങിയില്ല.

മെയ് 09 – രാവിലെ മുതല്‍ നിർത്താതെ നിലവിളി ആണ്. വേദന കാരണം മോള്‍ നിലവിളിക്കുകയും കിടന്നു പുളയുകയും ആയിരുന്നു. ഭക്ഷണം ഒന്നും കഴിക്കുന്നില്ല. അവള്‍ പറയുന്നത് ഒന്നും നമ്മുക്ക് മനസിലാകുന്നില്ല. നാക്ക് കുഴയുന്ന പോലെ. കുറച്ചു തണ്ണിമത്തൻ ജ്യൂസ് കൊടുക്കാൻ ശ്രമിച്ചു ഫലം ഉണ്ടായില്ല. ഒരു ഡോക്ടർ വന്നു അപ്പോള്‍ ഉറങ്ങാൻ മരുന്ന് കൊടുക്കാം MICU ഇല്‍ ആക്കണം. 12 മണിക്കൂർ മോണിറ്റർ ചെയ്ത ശേഷം നോക്കാം എന്ന് പറഞ്ഞു. അപ്പോള്‍ മോള്‍ വേദന മൂലം കിടന്നു പുളയുകയും നിലവിളിക്കുകയും ആയിരുന്നു. ഫ്‌ളോർ മാനേജർ വന്നു മോളോട് പേര് ചോദിക്കുകയും അവള്‍ വേദന മൂലം പ്രതികരിച്ചില്ല. പിന്നെ ജ്യൂസ് കുടിക്കാൻ നിർബന്ധിച്ചു. അവള്‍ കൂട്ടാക്കിയില്ല. വേദന നിലവിളി മാത്രം ആയിരുന്നു. MICU ഇല്‍ ആക്കിയ ശേഷം Dr Aiswarya S Mohan (Specialist – Psychiatry) നെ ഞാൻ പോയി കാണാൻ പറഞ്ഞു. അപ്പോള്‍ അവർ പറഞ്ഞു

ഇവിടെ psychiatry IP ഇല്ല ഇനി അങ്ങനെ ഒരു ഹോഡ്പിറ്റലില്‍ ചികിത്സ നല്‍കണം. ഉറങ്ങി എഴുന്നേല്‍ക്കുന്ന വരെ എങ്കില്‍ നോക്കണം എന്ന് ഞാൻ അപേക്ഷിച്ചു. പിന്നെ ഞങ്ങളെ Dr. Geetha Philips നെ കാണാൻ കൊണ്ട് പോയി, ഇനി ഇവിടെ തുടരാൻ പറ്റില്ല വേഗം മറ്റൊരു ഹോസ്പിറ്റലില്‍ മാറ്റണം എന്ന് പറഞ്ഞു. ഞങ്ങള്‍ വീണ്ടും Dr Aiswarya S Mohan (Specialist – Psychiatry) നെ കണ്ടു. അവർ റെഫെറൻസ് ലെറ്റർ എഴുതി തന്നു. പിന്നെ Renai MediCity, Dr. Vivek വിളിച്ചു സംസാരിച്ചു അങ്ങോട്ട് കൊടുപോയാല്‍ എല്ലാ ചികിത്സയും കിട്ടും എന്നും പറഞ്ഞു. അവിടെ ന്യൂറോയും ഉണ്ട് എന്നും പറഞ്ഞു. ആദ്യം ഒരു ഡിസ്ചാർജി സമ്മറി തന്നു, പിന്നെ അത് തിരിച്ചു വാങ്ങി പുതിയ ഒരെണ്ണം തന്നു എന്തൊക്കയോ മാറ്റം വരുത്തി. എന്തോ മരുന്ന് ആഡ് ചെയ്യാൻ എന്ന് ആണ് പറഞ്ഞത്.

മോളെ ഞങ്ങള്‍ Renai MediCity, Dr. വിവേക് നെ കണ്ടു. വീണ്ടും ഉറങ്ങാൻ മരുന്ന് കൊടുത്തു എന്ന് തോന്നുന്നു. 8 മാണി ആയപ്പോള്‍ റൂമില്‍ എത്തിച്ചു. നല്ല ഉറക്കം ആയിരുന്നു. ഭക്ഷണം കൊടുക്കാൻ വിളിച്ചു നോക്കി. ഉണർന്നില്ല. ട്രിപ്പ് കൊടുക്കാം എന്ന് പറഞ്ഞു കൊടുത്തു. നേഴ്‌സ്‌നോട് പറഞ്ഞു ഞങ്ങള്‍ ഒന്ന് ഉറങ്ങാൻ പോകുന്നു എന്ന് . അവർ നോക്കിക്കൊള്ളാം എന്ന് പറഞ്ഞു. രണ്ടു ദിവസം ഉറങ്ങാത്തതിനാല്‍ ഞങള്‍ ഉറങ്ങി. അർധരാത്രി 12 ആയപ്പോള്‍ ഞാൻ ഉണർന്നു നോക്കിയപ്പോള്‍ മോളുടെ ബോഡി നല്ല ഐസ് പോലെ ആയിരുന്നു. എല്ലാം കഴിഞ്ഞിരുന്നു
നഷ്ടം ഞങ്ങള്‍ക്ക് മാത്രം!