ഒഴുക്ക് നിലച്ച മണിമലയാറ്റിലേക്ക് മുണ്ടക്കയം ടൗണില്‍ നിന്നുള്ള മലിനജലം ഒഴുകിയെത്തുന്നു; ദുർഗന്ധത്തിൽ മുങ്ങി പ്രദേശം; പകർച്ചവ്യാധി ഭീഷണിയിൽ ജനങ്ങൾ

Spread the love

മുണ്ടക്കയം: വരള്‍ച്ചയുടെ കാഠിന്യത്താല്‍ മണിമലയാർ വറ്റിവരണ്ടു.

ഒഴുക്ക് നിലച്ചതോടെ കുഴികളിലും കയങ്ങളിലും മറ്റും കെട്ടിക്കിടക്കുന്ന വെള്ളം മലിനമായി.
ഇതോടെ മേഖല പകർച്ചവ്യാധി ഭീഷണിയിലുമായി.

കാലങ്ങളായി മണിമലയാറിനെ മലീമസമാക്കുന്നത് ബസ് സ്റ്റാൻഡിലെ പൊതുശൗചാലയത്തില്‍നിന്നുള്ള മലിന ജലവും ടൗണിലെ വിവിധ കച്ചവടസ്ഥാപനങ്ങളിലെ ശൗചാലയങ്ങളില്‍നിന്നും മറ്റുമുള്ള മലിനജലവുമാണ്. ഇവയെല്ലാം ഓടയിലൂടെ ഒഴുകി എത്തുന്നത് കോസ് വേ പാലത്തിനടുത്ത് മണിമലയാറ്റിലേക്കാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാലിന്യം ഒഴുകലിനെതിരേ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ശാശ്വതമായ പരിഹാരം ഇനിയുമായിട്ടില്ല. ഇവിടെനിന്ന് ഒഴുകിയെത്തിയ മലിനജലം ഒഴുക്കുനിലച്ച ആറ്റിലേക്കെത്തുന്നു. ഇതാവട്ടെ കറുത്ത നിറത്തില്‍ കെട്ടിക്കിടക്കുകയാണ്. ദുർഗന്ധവും പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നു.

കെട്ടിക്കിടക്കുന്ന മലിനജലത്തില്‍ കൊതുകുകള്‍ പെറ്റുപെരുകുന്നു.
ടൗണില്‍നിന്ന് 150 മീറ്റർ ഒഴുകിയാണ് മലിനജലം കോസ്‌വേ പാലത്തിന് സമീപം ആറ്റില്‍ പതിക്കുന്നത്. ഇവിടെനിന്ന് 50 മീറ്റർ ദൂരെ മാറിയുള്ള ജല അതോറിറ്റിയുടെ കിണറ്റില്‍നിന്നാണ് ടൗണിലടക്കം ശുദ്ധജലം എത്തിക്കുന്നത്.

മണിമലയാർ സംരക്ഷണ പദ്ധതി എന്ന പേരില്‍ വളരെ വിപുലമായ പ്രവർത്തനങ്ങള്‍ മുണ്ടക്കയം കേന്ദ്രീകരിച്ച്‌ നടന്നെങ്കിലും ഇപ്പോള്‍ പ്രവർത്തനങ്ങള്‍ നടക്കുന്നില്ല. വിശദപദ്ധതിരേഖയ്ക് ശുചിത്വമിഷന്റെ അംഗീകാരം ലഭിച്ചാല്‍ ഉടൻ പൊതുശൗചാലയത്തിന് സമീപം ഒരുകോടി രൂപ ചെലവില്‍ മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് പറഞ്ഞു.

ശുചിത്വമിഷൻ അനുവദിച്ച 70 ലക്ഷം രൂപയ്ക്ക് പുറമേ ഗ്രാമപഞ്ചായത്തിന്റെ 30 ലക്ഷംരൂപ കൂടി വിനിയോഗിച്ച്‌ നിർമ്മാണം പൂർത്തിയാകുന്നതോടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും പ്രസിഡന്റ് പറഞ്ഞു.