
ഒരു ‘സ്വഫ്ഫില്‍’ അവര്‍ അണിനിരന്നു; വംശവെറിയില്‍ ഹൃദയം മുറിഞ്ഞ ന്യൂസിലാന്‍ഡിന്റെ അതിജീവനം; ഹലോ ബ്രദര്‍ ഐക്യദാര്‍ഢ്യം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ..
സ്വന്തംലേഖകൻ
കോട്ടയം : തീവ്ര വലതുപക്ഷ വംശീയ വാദിയുടെ വെടിവെയ്പ്പിനെ തുടര്‍ന്ന് 50 പേരുടെ ജീവന്‍ നഷ്ടമായ ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് സംഭവത്തിന്റെ നടുക്കത്തില്‍ നിന്ന് ലോകം ഇതുവരെ മുക്തരായിട്ടില്ല. എന്നാല്‍, വംശീയവെറിയെ തുരത്തി തോല്‍പ്പിക്കാന്‍ ആ രാജ്യം കാണിക്കുന്ന അതിജീവന മാതൃകയില്‍ കണ്ണുടക്കിയിരിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.ന്യൂസിലന്‍ഡിന്റെ അനൗദ്യോഗിക ദേശീയചിഹ്നമായ സില്‍വര്‍ ഫേണ്‍ ഫ്‌ളാഗില്‍ (വെള്ളി പുല്‍ച്ചെടി) നമസ്‌കാരത്തിനായി വരിചേര്‍ന്ന് നില്‍ക്കുന്ന ഇസ്ലാംമതവിശ്വാസികളെ ചിത്രീകരിച്ചിരിക്കുന്ന പോസ്റ്റര്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. (നമസ്‌കരിക്കുമ്പോള്‍ ഒരു വരിയില്‍ നിരയായി ചേര്‍ന്ന് നില്‍ക്കുന്നതിനെ ‘സ്വഫ്ഫ് എന്നാണ് പറയുന്നത്).മുസ്ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം നടന്ന ഐക്യദാര്‍ഢ്യ പരിപാടിയുടെ പ്രചരണാര്‍ത്ഥം സിംഗപ്പൂരുകാരനായ ഡിസൈനര്‍ കെയ്ത്ത് ലിയാ തയാറാക്കിയ പോസ്റ്ററാണ് വന്‍ കയ്യടി നേടുന്നത്.ന്യൂസിലാന്‍ഡ് ക്രിക്കറ്റര്‍ കെയിന്‍ വില്യംസണ്‍ അടക്കമുള്ള പ്രമുഖരാണ് ഈ പോസ്റ്റര്‍ ഷെയര്‍ ചെയ്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്ത് വന്നത്. ‘ന്യൂസീലന്‍ഡിലെ മറ്റെല്ലാവരേയും പോലെ ഇന്ന് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ ഞാന്‍ ബുദ്ധിമുട്ടുകയാണ്. ഇത്രത്തോളം സ്‌നേഹം ആവശ്യമുള്ള ഒരു ഘട്ടത്തിലൂടെ രാജ്യം കടന്നു പോയിട്ടുണ്ടാകില്ല. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരോടും അവരുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും അതുപോലെ ഹൃദയം തകര്‍ന്നിരിക്കുന്ന ഓരോ ന്യൂസിലന്‍ഡുകാരനോടും ഞാന്‍ എന്റെ ഐക്യദാര്‍ഢ്യം അറിയിക്കുന്നു. നമുക്കൊന്നിച്ച് നില്‍ക്കാം.’ പോസ്റ്റര്‍ പങ്കുവെച്ച് വില്യംസണ്‍ കുറിച്ചു.ആക്രമണത്തില്‍ ജീവന്‍ നഷ്ടമായവരുടെ വീടുകളില്‍ ഹിജാബ് ധരിച്ചെത്തിയാണ് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേണ്‍ ഐക്യദാര്‍ഢ്യം അറിയിച്ചത്. ഒരു മുസ്ലിമല്ലാതിരിന്നിട്ട് കൂടി ജസീന്ദ ഹിജാബ് ധരിച്ചെത്തിയത് മുസ്ലിം ആയതിന്റെ പേരില്‍ കൊല്ലപ്പെട്ടവരുടെ ഉറ്റവര്‍ക്കൊപ്പം താന്‍ നില്‍ക്കുന്നു എന്ന് പ്രഖ്യാപിക്കാനായിരുന്നു.