യുഎഇയില്‍ റെക്കോർഡ് മഴ ; 75 വർഷത്തിനിടെ ലഭിച്ച ഏറ്റവും വലിയ മഴ ; വെള്ളപ്പൊക്കത്തില്‍ നിരവധി കാറുകള്‍ ഒഴുകി പോയി ; 500 ഓളം വിമാനങ്ങള്‍ റദ്ദാക്കി ; യുഎഇയില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു ; സ്‌കൂളുകള്‍ അടച്ചു ; സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന ജോലി ; ഒമാനില്‍ 18 മരണം

Spread the love

സ്വന്തം ലേഖകൻ

ദുബായ് : ശക്തമായ കാറ്റും മഴയും യുഎഇയിലെ ജനജീവിതം താറുമാറാക്കി. കടുത്ത യാത്രാദുരിതവും തുടരുകയാണ്. 29 എയർ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി. തിരുവനന്തപുരത്തു നിന്നുള്ള നാല് വിമാനങ്ങള്‍ യാത്ര റദ്ദാക്കി. എമിറേറ്റ്‌സിന്റെയും എയർ ഇന്ത്യ എക്സ്‌പ്രസിന്റെയും ദുബായിലേക്കുള്ള വിമാനങ്ങളും, ഇൻഡിഗോയുടെയും എയർ അറേബ്യയുടെയും ഷാർജയിലേക്കുള്ള വിമാനങ്ങളുമാണ് റദ്ദാക്കിയതെന്ന് തിരുവനന്തപുരം വിമാനത്താവള അധികൃതർ അറിയിച്ചു.

നേരത്തെ കൊച്ചിയില്‍ നിന്ന് യുഎഇയിലേക്കുള്ള മൂന്നു വിമാന സർവീസുകള്‍ റദ്ദാക്കിയിരുന്നു. ദുബായില്‍ നിന്നുള്ള വിമാനങ്ങളും കേരളത്തിലേക്ക് വരുന്നില്ല. കൊച്ചിയില്‍ നിന്നും ദോഹയിലേക്കുള്ള വിമാനവും റദ്ദാക്കി. ഫ്‌ളൈ ദുബായുടെയും എമിറേറ്റ്‌സ് എയർലൈൻസിന്റെയും കൊച്ചി – ദുബായ് സർവീസ്, ഇൻഡിഗോയുടെ കൊച്ചി – ദോഹ സർവീസ്, എയർ അറേബ്യയുടെ കൊച്ചി – ഷാർജ സർവീസ് എന്നിവയാണ് റദ്ദാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുബായില്‍ റെക്കോഡ് മഴ കാരണം വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ നിരവധി കാറുകള്‍ ഒഴുകി പോയി. അത്യാവശ്യമല്ലെങ്കില്‍ ദുബായി വിമാനത്താവളത്തിലേക്ക് വരരുതെന്നാണ് യാത്രക്കാർക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും ഫ്‌ളൈറ്റുകള്‍ പുനരാരംഭിക്കാനുള്ള ശ്രമം തുടരുകയാണെന്ന് ദുബായ് വിമാനത്താവള വക്താവ് അറിയിച്ചു.

500 ഓളം ഫ്‌ളൈറ്റുകള്‍ അനിശ്ചിതമായി വൈകുകയോ, വഴി തിരിച്ചുവിടുകയോ, റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. ഇന്ന് ശക്തമായ മഴയും കാറ്റും വീണ്ടും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിമാനങ്ങള്‍ മുടങ്ങിയതോടെ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കാൻ തങ്ങളുടെ ടീമുകള്‍ കഠിന പരിശ്രമം നടത്തുകയാണെന്ന് എമിറേറ്റ്‌സ് എയർലൈൻ അറിയിച്ചു.

പ്രധാന ഷോപ്പിങ് കേന്ദ്രങ്ങളായ ദുബായ് മാളിലും മാള്‍ ഓഫ് ദ എമിറേറ്റ്‌സിലും വെള്ളം കയറി. മെട്രോ സ്‌റ്റേഷനുകളില്‍ മുട്ടൊപ്പം വെള്ളമുണ്ട്. റെഡ്, ഗ്രീൻ ലൈൻ സ്റ്റേഷനുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതുകൊണ്ട് പ്രത്യേക റൂട്ടുകളിലാണ് മെട്രോ പ്രവർത്തിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. .

മഴയും കാറ്റും ദുബായിയെ മാത്രമല്ല യുഎഇയെയും ബഹ്‌റിനെയും ബാധിച്ചു. കനത്ത മഴയെ തുടർന്ന് യുഎഇയില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ദുബായ്, അല്‍ ഐൻ, ഫുജൈറ ഉള്‍പ്പടെ മേഖലകളില്‍ അതീവ ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്. വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം. സ്‌കൂളുകള്‍ അടച്ചു. സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന ജോലി ചെയ്യാൻ അധികൃതർ സൗകര്യങ്ങള്‍ ഒരുക്കി. സ്വകാര്യ മേഖലയിലും ആവശ്യമെങ്കില്‍ വർക്ക് ഫ്രം ഹോം നല്‍കണം. ഒമാനില്‍ ശക്തമായ കാറ്റും മഴയും കനത്ത നാശം വിതച്ചതിന് പിന്നാലെയാണ് യുഎഇയിലും ബഹ്‌റനിലും ആഞ്ഞടിച്ചത്. ഒമാനില്‍ 18 പേർ മരിച്ചിരുന്നു.

കഴിഞ്ഞ 75 വർഷത്തിനിടെ ലഭിച്ച ഏറ്റവും വലിയ മഴയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചതെന്ന് യുഎഇ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 1949 മുതലാണ് രാജ്യത്ത് കാലാവസ്ഥ വിശദാംശങ്ങള്‍ രേഖപ്പെടുത്താൻ തുടങ്ങിയത്. ഇതിനുശേഷം ആദ്യമായാണ് ഇത്രയും ഉയർന്ന മഴ ലഭിക്കുന്നത്. യുഎഇയുടെ കാലാവസ്ഥ ചരിത്രത്തിലെ അസാധാരണ സംഭവമാണ് ചൊവാഴ്ച മുതലുള്ള തോരാ മഴ.

ജനങ്ങള്‍ എല്ലാ തരത്തിലുള്ള മുൻകരുതലുകളും സ്വീകരിക്കണമെന്നും വെള്ളക്കെട്ടുള്ള മേഖലകളില്‍ നിന്ന് അകന്നു നില്‍ക്കണമെന്നും രാജ്യത്തെ കാലാവസ്ഥാ നിരീക്ഷണ ഓഫീസ് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷത്തെ യുഎൻ കാലാവസ്ഥാ ഉച്ചകോടി കോപ് 28 ന് ആതിഥ്യം വഹിച്ച ഒമാനും യുഎഇയും ആഗോള താപനം കൂടുതല്‍ ഇടങ്ങളില്‍ പ്രളയം സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ രാജ്യങ്ങളാണ്.